ADVERTISEMENT

കുറ്റിപ്പുറം ∙ ആറുവരിപ്പാതകളെ ബന്ധിപ്പിക്കുന്ന പുതിയ ‘ഗ്രീൻഫീൽഡ് ഹൈവേ’ അടക്കം അതിവേഗ ഗതാഗത സംവിധാനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലപ്പുറം ജില്ല. ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയും 2 ആറുവരിപ്പാതകളെ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേയുമാണ് മലപ്പുറത്തിന്റെ വികസന വേഗത്തിന് ആക്കംകൂട്ടുന്ന പദ്ധതികൾ.

ഗ്രീൻഫീൽഡ് ഹൈവേ

ഇടപ്പള്ളി – സേലം, ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതകളെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ‘ഗ്രീൻഫീൽഡ് ഹൈവേ’. പാലക്കാട് ചന്ദ്രനഗറിലെ ദേശീയപാത ബൈപാസിൽ തുടങ്ങി കോഴിക്കോട് പന്തീരാങ്കാവിൽ പുതിയ ആറുവരിപ്പാതയിൽ എത്തിച്ചേരുന്ന അതിവേഗ ആറുവരി പാതയാണിത്. 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കും.

പാതകടന്നുപോകുന്ന വില്ലേജുകളുടെ വിവരങ്ങളടങ്ങുന്ന നോട്ടിഫിക്കേഷൻ ഇറങ്ങി. ചന്ദ്രനഗറിൽനിന്ന് ആരംഭിക്കുന്ന പാത പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ വില്ലേജ്, വെട്ടിക്കാട്ടിരി, തിരുവാലി, കാരകുന്ന്, അരീക്കോട്, വാഴക്കാട് വഴിയാണ് കടന്നുപോവുക. സർവേ നമ്പർ അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ ഉടൻ ഇറങ്ങും. ഇതിനുശേഷം സർവേ ആരംഭിക്കും. സ്ഥലം വിട്ടുനൽകുന്നവർക്കു നഷ്ടപരിഹാരം നൽകി 2022–23ൽ ഭൂമി ഏറ്റെടുക്കും. 243 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്റെടുക്കുക. മംഗളൂരു ആറുവരിപ്പാതയിൽ നിന്നുള്ള യാത്രക്കാരെ സേലം റൂട്ടിലേക്ക് എളുപ്പത്തിൽ എത്തിക്കുന്ന ആറുവരിപ്പാതയാണിത്. 

മംഗളൂരു–ഇടപ്പള്ളി; പണി ഉടൻ തുടങ്ങും

ജില്ലയിലെ ചെറുഗ്രാമങ്ങൾക്കുപോലും ദേശീയ പ്രാധാന്യം നൽകുന്ന മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ നിർമാണത്തിന് ഈമാസം തുടക്കമാകും.  കന്യാകുമാരിയിൽനിന്ന് ഇടപ്പള്ളി വഴി പൻവേലിൽ എത്തിച്ചേരുന്ന സുപ്രധാന പാതയാണിത്. 73 കിലോമീറ്ററാണ് ജില്ലയിലെ പാതയുടെ ദൂരം. പാത യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ സമഗ്രവികസനത്തിന് വേഗം കൈവരും. പാതയോരത്ത് വൻ വ്യവസായങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും അവസരമൊരുങ്ങും.

2 സർവീസ് റോഡുകളടക്കം 8 ട്രാക്കുകളോടുകൂടിയ പാതയുടെ ആദ്യഘട്ട ജോലികൾ പുരോഗമിക്കുകയാണ്. 3 പുഴകൾക്ക് വൻ പാലങ്ങളും വട്ടപ്പാറയിൽ  വയഡക്ട് പാലവും ചെറുപട്ടണങ്ങളിലടക്കം ആറുവരി ഫ്ലൈഓവറുകളും യാഥാർഥ്യമാകും. കിലോമീറ്ററിന് ശരാശരി 60 കോടിയാണ് ചെലവ്. ജില്ലയിലെ സ്ഥലമേറ്റെടുപ്പിനും നിർമാണത്തിനുമായി 7800 കോടിയോളം രൂപയാണ് ചെലവിടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com