ADVERTISEMENT

പൊന്നാനി ∙ ആറുവരിപ്പാതയിൽ എംപിയുടെ ഇടപെടലുണ്ടായില്ലെന്ന് രൂക്ഷവിമർശനം. ദേശീയപാത അതോറിറ്റിയുമായും കേന്ദ്ര സർക്കാരുമായും ഇടപെട്ട് തുറമുഖ നഗരത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ എംപി പരാജയപ്പെട്ടെന്നാണ് ആരോപിക്കപ്പെടുന്നത്. തുറമുഖ നഗരമെന്ന പരിഗണന ദേശീയ തലത്തിൽ നേടിയെടുക്കാൻ ഇ.ടി.മുഹമ്മദ് ബഷീർ എംപിയാണ് ഇടപെടേണ്ടിയിരുന്നതെന്നും അദ്ദേഹം മുഖം തിരിച്ചെന്നും നാട്ടുകാർ ആരോപിച്ചു.  ശബ്ദമുയർത്താൻ ജനപ്രതിനിധികൾക്കും മറ്റ് അധികാര കേന്ദ്രങ്ങൾക്കും കഴിഞ്ഞില്ലെന്നുള്ള ആക്ഷേപം ശക്തമായിരിക്കുകയാണ്. 

പ്രളയ ഭീതിയിൽ ഇൗഴുവത്തിരുത്തി
ചമ്രവട്ടം ജംക്‌ഷൻ മുതൽ നായരങ്ങാടി വരെ 4 പ്രധാനപ്പെട്ട ഡ്രെയ്നേജുകളാണ് ആറുവരിപ്പാതയുടെ ഭാഗമായി തടസ്സപ്പെട്ടിരിക്കുന്നത്. ഇൗ ഭാഗങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. നീലം തോടിൽ നിന്നുള്ള വെള്ളം ബിയ്യം കായലിലേക്കെത്തുന്നതിനുള്ള സംവിധാനമില്ലാതായി. ചെറിയൊരു മഴ പെയ്താൽ തന്നെ നഗരസഭയിലെ 6, 7, 8, 9, 20 വാർഡുകൾ വെള്ളത്തിലാകും. 

പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാർ. ഇതിന് പകരമായി ദേശീയപാത അതോറിറ്റി നിർമിച്ച ഡ്രെയ്നേജുകൾ പ്രാപ്തമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിൽ നിന്നുള്ള വെള്ളം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡ്രൈനേജുകളുണ്ടാക്കിയിരിക്കുന്നത്. ഇത് ഉയർത്തി നിർമിച്ചതിനാൽ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇതുവഴി റോഡിന്റെ മറുഭാഗത്തേക്ക് പോകാതെ കെട്ടിക്കിടക്കുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 

പല തവണ നഗരസഭയും പി.നന്ദകുമാർ എംഎൽഎയും ഇടപെടലുകൾ നടത്തിയെങ്കിലും ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല. അറുപതിനായിരം കോടി രൂപയുടെ വൻ പദ്ധതി ദേശീയപാത അതോറിറ്റി നടപ്പാക്കുമ്പോൾ അതിന്റെ ദേഷഫലങ്ങൾ മാത്രം അനുഭവിക്കാനാകും വിധിയെന്ന് നാട്ടുകാർ നെടുവീർപ്പിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com