ADVERTISEMENT

മലപ്പുറം ∙ പൊന്നാനി മാറഞ്ചേരിക്കാരൻ പി.പി.സുനീർ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ മലപ്പുറം ജില്ല, സിപിഐയുടെ പാർലമെന്ററി ചരിത്രത്തിൽ ഇടം നേടുകയാണ്. മറ്റൊരു പൊന്നാനിക്കാരൻ ഇ.കെ.ഇമ്പിച്ചിബാവ സിപിഐ ടിക്കറ്റിൽ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1952ൽ അദ്ദേഹം  രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ കേരള സംസ്ഥാനം പിറവിയെടുത്തിട്ടില്ല.

മദിരാശി സംസ്ഥാനത്തുനിന്നാണ് അദ്ദേഹം പാർലമെന്റിന്റെ ഉപരിസഭയിലേക്കു പോയത്. 1962ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ഇമ്പിച്ചിബാവ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ല. 1964ൽ കമ്യൂണിസ്റ്റ് പാർട്ടികൾ പിളർന്ന ശേഷം  കേരള നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ജില്ലയിൽനിന്നു സിപിഐക്കു പ്രതിനിധികളുണ്ടായിട്ടില്ല. 10–ാം വയസ്സിൽ ചെങ്കൊടി പിടിച്ച, 4 പതിറ്റാണ്ടായി പാർട്ടി അംഗമായ സുനീറിലൂടെ ആ ചരിത്രം തിരുത്തുകയാണ്. രാജ്യസഭാ എംപി സുനീർ മനോരമയോടു സംസാരിക്കുന്നു…..

Q. മലപ്പുറം ജില്ലയിൽ നിന്ന് ആദ്യമായി സിപിഐ പ്രതിനിധി പാർലമെന്റിലേക്കു പോകുന്നു? 
A. മലപ്പുറം ജില്ലയിലെ പാർട്ടിക്കു ലഭിക്കുന്ന അംഗീകാരമാണിത്. എനിക്ക് ലഭിച്ച  എംപി സ്ഥാനം  ജില്ലയിലെ ഏഴായിരത്തിലേറെ വരുന്ന പാർട്ടി അംഗങ്ങൾക്കു ലഭിച്ച എംപി സ്ഥാനമായാണു പ്രവർത്തകർ കാണുന്നത്. അതു നൽകുന്ന ആത്മസംതൃപ്തി വളരെ വലുതാണ്. 

Q. ജില്ലയിലെ സിപിഐക്കു വലിയ പാരമ്പര്യമുണ്ടെങ്കിലും പാർട്ടിയെന്ന നിലയിൽ ദുർബലമാണ്. ഇത്തരം പദവികൾ ഇതിൽ മാറ്റം കൊണ്ടുവരുമോ?
A .ജില്ലയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളും പാർട്ടിയെന്ന നിലയിൽ സിപിഐയും ആ അർഥത്തിൽ വളർച്ച കൈവരിച്ചിട്ടില്ല. അതിനു പല കാരണങ്ങളുണ്ട്. ജനപ്രതിനിധികളുണ്ടാകുകയെന്നതും പാർട്ടിയുടെ വളർച്ചയിൽ പ്രധാനമാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ സിപിഐ മത്സരിക്കുന്നുണ്ടെങ്കിലും വിജയസാധ്യതയുള്ളതല്ല. ഇപ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നുണ്ട്. അത്തരം മാറ്റങ്ങൾക്ക് ആക്കം കൂട്ടാൻ ഇത്തരം നടപടികൾ കാരണമാകുമെന്നാണ് പ്രതീക്ഷ.

Q. തീരദേശ മേഖലയിൽ നിന്നുള്ളയാളാണ് എംപിയായി പോകുന്നത്. എന്തെങ്കിലും വികസന പദ്ധതികൾ മനസ്സിലുണ്ടോ?
A.പ്രതിപക്ഷ എംപിമാരോട് നീതിപൂർവമായ സമീപനം സ്വീകരിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളത്. എന്നാലും കഴിവിന്റെ പരമാവധി ശ്രമങ്ങൾ നടത്തും. പൊന്നാനി തുറമുഖം, കോൾ മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ ശ്രമിക്കും.  നിലമ്പൂർ– നഞ്ചൻകോട് റെയിൽവേ പാത, കോഴിക്കോട്  വിമാനത്താവളം എന്നിവയുടെ കാര്യത്തിലും എംപിയെന്ന നിലയിൽ ചെയ്യാനാവുന്നതെല്ലാം ചെയ്യും.

Q.വിദ്യാർഥി കാലം മുതൽ പാർട്ടിയിൽ സജീവമാണ്. എന്നിട്ടും താങ്കൾക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതിനെ മറ്റു തരത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചത് എങ്ങനെ കാണുന്നു?
A. 10 വയസ്സു മുതൽ സജീവമായി പാർട്ടി പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. അഞ്ചാം ക്ലാസിൽ എഐഎസ്എഫ് സ്ഥാനാർഥിയായി മത്സരിച്ചു വിദ്യാർഥി രാഷ്ട്രീയം തുടങ്ങി. ഇപ്പോൾ 56 വയസ്സായി. 40 വർഷമായി പാർട്ടി അംഗമാണ്. 1950കൾക്കു മുൻപു കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുള്ള കുടുംബത്തിലാണു ജനിച്ചുവളർന്നത്. രണ്ടോ മൂന്നോ തലമുറയായി പാർട്ടിയിലും പൊതുരംഗത്തും നിൽക്കുന്നതാണ്. അങ്ങനെയുള്ള ഞങ്ങളെ ഏതെങ്കിലും കള്ളിയിൽ ഒതുക്കിനിർത്തേണ്ട കാര്യമില്ല. നിർഭാഗ്യവശാൽ അത്തരം വിവാദങ്ങൾ ഉയർന്നുവരുന്നു. അഭിലഷണീയമല്ലാത്ത ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. 

Q. കേന്ദ്രത്തിലും ഇടതുപക്ഷം ഏറ്റവും ദുർബലമായ കാലഘട്ടമാണ്. രാജ്യസഭാംഗമെന്ന ഉത്തരവാദിത്തം എത്രത്തോളം വെല്ലുവിളിയാണ്?
A. പാർലമെന്റിൽ വലിയ വെല്ലുവിളിയാണ് ഇടതുപക്ഷം നേരിടുന്നത്. വലിയ അംഗസംഖ്യമുണ്ടായിരുന്നിടത്തുനിന്നു വലിയ തിരിച്ചടി നേരിട്ടു. കിട്ടിയ അവസരം ഇടതുപക്ഷ രാഷ്ട്രീയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ ഉപയോഗപ്പെടുത്തും.

Q. എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തു തുടരുമോ?
A. നിലവിൽ അങ്ങനെയാണ് പാർട്ടി രീതി.   കെ.ഇ.ഇസ്മായിലും ഇ.ചന്ദ്രശേഖരനും ജനപ്രതിനിധികളായിരിക്കുമ്പോൾ പാർട്ടി പദവിയിൽ തുടർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ  പാർട്ടി തീരുമാനമാണു പ്രധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com