ADVERTISEMENT

നാടുകാണി വഴി തമിഴ്നാട്ടിലേക്കു പോകുന്ന സഞ്ചാരികൾ ജാഗ്രതൈ. പ്ലാസ്റ്റിക് കൈവശമുണ്ടെങ്കിൽ പണികിട്ടും. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വഴിക്കടവ് ആനമറിയിൽ പ്ലാസ്റ്റിക് ചെക്പോസ്റ്റ് പ്രവർത്തനം തുടങ്ങി. രണ്ടു ഘട്ടങ്ങളായാണു ചെക്പോസ്റ്റിന്റെ പ്രവർത്തനം. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വഴിക്കടവ് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. 

ആദ്യഘട്ടം ബോധവൽക്കരണം
പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ബോധവൽക്കരണമാണ് ഈ ഘട്ടത്തിലെ പ്രധാന പരിപാടി. ചെക്പോസ്റ്റിൽ ഹരിത കർമസേനാ പ്രവർത്തകർ പ്ലാസ്റ്റിക്കിന്റെ അപകടം വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യും. ഒരു മാസം ബോധവൽക്കരണ ഘട്ടം തുടരും. ഈ ഘട്ടത്തിൽ ഹരിത കർമസേനാ പ്രവർത്തകരാണു ചെക്പോസ്റ്റിലുണ്ടാകുക

രണ്ടാം ഘട്ടം പിടിച്ചെടുക്കൽ
രണ്ടാംഘട്ടത്തിൽ വാഹനത്തിൽ പ്ലാസ്റ്റിക്കുണ്ടെങ്കിൽ അതു പിടിച്ചെടുക്കും. പകരം കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി നൽകും. ഇതിനു പണം നൽകേണ്ടിവരും. ഇതിനായി കുടുംബശ്രീ പ്രത്യേക തുണിസഞ്ചികൾ ഉടൻ നിർമാണം തുടങ്ങും. ഈ ഘട്ടത്തിൽ ഹരിത കർമസേനയ്ക്കു പുറമേ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സാന്നിധ്യവും ചെക്പോസ്റ്റുലുണ്ടാകും.

പിഴയുമുണ്ടാകും
രണ്ടാംഘട്ടത്തിൽ പ്ലാസ്റ്റിക് പിടിച്ചെടുത്ത് കുടുംബശ്രീ ഉൽപന്നം നൽകുന്നതിനൊപ്പം ശിക്ഷയായി പിഴയും ഈടാക്കും. പിഴ എത്രയെന്നു തീരുമാനിച്ചിട്ടില്ല. 

ഏതെല്ലാം പ്ലാസ്റ്റിക് ?
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും നിരോധനമുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകൾ, കവറുകൾ, ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ടാകും. 

നിയന്ത്രണമല്ല; ഈ കരുതൽ നാടിനു വേണ്ടി 

"വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറായ സാദിഖലിയും കുറച്ചാളുകളും ഒരു മാസം മുൻപ് എന്റെയടുത്ത് വന്നിരുന്നു. നാടുകാണി ചുരത്തിൽ പ്ലാസ്റ്റിക് പ്ലേറ്റുകളും മറ്റും വലിച്ചെറിയുന്നതു കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ അവർ ശ്രദ്ധയിൽപെടുത്തി. കാടും ജലസ്രോതസ്സുകളും മലിനമാകുന്നതിനൊപ്പം പ്ലാസ്റ്റിക് വസ്തുക്കൾ ഭക്ഷിക്കുന്നതു കാരണം വന്യമൃഗങ്ങളുടെ ജീവനുവരെ ഭീഷണിയുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രശ്നം പരിഹരിക്കാനായി വിളിച്ചുചേർത്ത യോഗത്തിലാണ് വഴിക്കടവ് പഞ്ചായത്ത് പ്ലാസ്റ്റിക് ചെക്പോസ്റ്റ് നടപ്പാക്കാനുള്ള സന്നദ്ധത അറിയിച്ചത്. 

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ബോധവൽക്കരണം മാത്രമായിരിക്കും. പിന്നീട് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും. പ്ലാസ്റ്റിക് പ്ലേറ്റുകൾക്കു പകരം വാടകയ്ക്കോ വിലയ്ക്കോ സ്റ്റീൽ പാത്രങ്ങളും മറ്റും നൽകുന്നതുൾപ്പെടെ ഭാവിയിൽ ആലോചിക്കുന്നു. ചിപ്സോ ബിസ്കറ്റോ കൊണ്ടുവരുന്നവർക്ക് അതിന്റെ കവർ മാറ്റി പകരം കുപ്പിയിലിട്ടു നൽകുന്നതുൾപ്പെടെ പരിഗണിക്കേണ്ടി വരും. തമിഴ്നാട്ടിൽ പിഴ ഈടാക്കി അവർ നല്ല രീതിയിൽ നിയന്ത്രണം നടപ്പാക്കുന്നുണ്ട്. ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നതോടെ നമുക്കും ലക്ഷ്യം കൈവരിക്കാനാകും. ജനങ്ങളുടെ സഹകരണമാണു പ്രധാനം".

വിപത്തിനെ തിരിച്ചറിഞ്ഞു,  മുൻപേ പുറത്താക്കി

"നാടുകാണി ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വഴിക്കടവ് പഞ്ചായത്ത് പുതിയ പദ്ധതി നടപ്പാക്കുന്നതിൽ വലിയ സന്തോഷമുണ്ട്. പ്ലാസ്റ്റിക് എന്ന അപകടകാരിയെ തിരിച്ചറിഞ്ഞ് പരമാവധി അതിന്റെ ഉപയോഗം കുറയ്ക്കുന്നതിന് മഅദിൻ അക്കാദമി നടത്തിയ ശ്രമങ്ങൾ ഞങ്ങൾക്കു നൽകുന്നത് വലിയ അഭിമാനമാണ്. റമസാൻ മാസത്തിൽ ഓരോ ദിവസവും 1500 പേരാണ് മഅദിനിൽ നോമ്പ് തുറക്കാനെത്തുന്നത്. അവർക്കെല്ലാം ഭക്ഷണം നൽകാൻ സ്റ്റീൽ പ്ലേറ്റും ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. റമസാനിന്റെ ഭാഗമായി പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന കിറ്റിന് ഉപയോഗിക്കുന്നത് തുണിസഞ്ചിയാണ്. മഅദിൻ കുടുംബാംഗങ്ങളിൽ മാലിന്യനിർമാർജനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പ്രത്യേക ക്യാംപെയ്ൻ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്  ".

English Summary:

New Plastic Ban Check Post at Anamari for Tamil Nadu Travelers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com