ADVERTISEMENT

മുംബൈ ∙ സിഎസ്എംടി–പൻവേൽ പാതയിൽ (ഹാർബർ ലൈൻ) ലോക്കൽ ട്രെയിനുകൾക്ക് വേഗം കൂട്ടാൻ പദ്ധതിയുമായി മധ്യ റെയിൽവേ. നിലവിൽ 1.20 മണിക്കൂർ എടുക്കുന്നത് 10 മുതൽ 15 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടാനാണ് ശ്രമം.  തിലക് നഗർ–പൻവേൽ സ്റ്റേഷനുകൾക്കിടെ വിവിധ സെക്‌ഷനുകളിൽ വേഗം കൂട്ടി സിഎസ്എംടി–പൻവേൽ പാതയിലെ ആകെ യാത്രാസമയം കുറയ്ക്കാനാണു പദ്ധതി. മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന വിധം പാതയിലെ സൗകര്യങ്ങളും വൈദ്യുതി കടന്നുപോകുന്ന ഓവർഹെഡ് സംവിധാനങ്ങളും മെച്ചപ്പെടുത്തും. നാലു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 

സിഎസ്എംടി മുതൽ കുർള വരെയുള്ള മേഖലയിൽ സ്റ്റേഷനുകൾ തമ്മിൽ അകലം കുറവാണെന്നതിനാൽ ഇൗ പാതയിൽ വേഗം കൂട്ടാനാകില്ല. ചേരികൾ, ലവൽ ക്രോസിങ് എന്നിവയുള്ളതിനാൽ കരുതലോടെ ട്രെയിൻ ഓടിക്കേണ്ടതുണ്ട്. അതാണ്, തിലക്നഗറിനും പൻവേലിനും മധ്യേ വേഗം കൂട്ടാനുള്ള തീരുമാനത്തിനു കാരണം. പ്രതിദിനം 432 ലോക്കൽ ട്രെയിൻ സർവീസുകളാണ് ഹാർബർ ലൈനിലുള്ളത്. 

മലയാളികളുടേതടക്കം വലിയ തോതിൽ കുടിയേറ്റം നടക്കുന്ന മേഖലയാണ് പൻവേൽ. വേഗം കൂടുന്നതോടെ ഇവിടെ നിന്ന് കുർള, സിഎസ്എംടി യാത്ര സുഗമമാകും. മെയിൻ ലൈൻ, വെസ്റ്റേൺ ലൈൻ, ഹാർബർ ലൈൻ എന്നിങ്ങനെ മൂന്നു പ്രധാന ലോക്കൽ ട്രെയിൻ പാതകൾ ഉള്ളതിൽ ഹാർബർ ലൈനിൽ മാത്രമാണ് ഫാസ്റ്റ് ട്രെയിൻ ട്രാക്കും പ്രത്യേക ഫാസ്റ്റ് പാതകളും ഇല്ലാത്തത്. നിലവിലെ സ്ലോ ട്രാക്കിൽ ട്രെയിനുകളുടെ വേഗം കൂട്ടി ഇൗ കുറവിന് ചെറിയ പരിഹാരം കണ്ടെത്താനാണ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com