ADVERTISEMENT

മുംബൈ ∙ നഗരത്തിനപ്പുറത്തേക്ക് കൂടുതൽ മേഖലകളും ടൗൺഷിപ്പുകളും വികസിപ്പിക്കാനുള്ള പദ്ധതികൾ അണിയറയിൽ തയാറായിക്കഴിഞ്ഞു. നവിമുംബൈയിൽ തിരക്കു കൂടിയതോടെയാണ് അതോടു ചേർന്ന് മൂന്നാം മുംബൈ എന്ന നഗരവികസനപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തോട് ചേർന്നുള്ള 90 ഗ്രാമങ്ങൾ ഉൾപ്പെടെ 200 ഗ്രാമങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിനുള്ള ചുമതല ന്യൂ ടൗൺ ഡവലപ്മെന്റ് അതോറിറ്റി (എൻടിഡിഎ) എന്ന ഏജൻസിക്കാണ്. സിഡ്കോയുടെ പരിധിയിലുള്ള കുറച്ച് പ്രദേശങ്ങളുടെ ചുമതലയും സർക്കാർ എൻടിഡിഎക്ക് നൽകിയിട്ടുണ്ട്. നവിമുംബൈ വിമാനത്താവളത്തിന്റെയും ശിവ്‌രി–നാവസേവ ട്രാൻസ്ഹാർബർ ലിങ്കിന്റെയും പരിസരത്തുള്ള ഗ്രാമങ്ങൾ ഉൾപ്പെടുന്ന പദ്ധതി പൂർത്തിയാകുന്നതോടെ മഹാനഗരം കൂടുതൽ തിളങ്ങും. ഉൾവെ, പെൺ, പൻവേൽ, ഉറൺ, കർജത്ത്, അലിബാഗ് തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രപദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.

ട്രാൻസ്ഹാർബർ ലിങ്ക്, നിർദിഷ്ട നവിമുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖം എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ യാത്രാസൗകര്യം വരുന്നതോടെ വലിയ കുടിയേറ്റത്തിന് സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് മൂന്നാം മുംബൈ എന്ന സ്വപ്നത്തിന് വിത്തിട്ടിരിക്കുന്നത്. വാണിജ്യ–പാർപ്പിട സമുച്ചയങ്ങൾ, ആഡംബര വില്ലകൾ, ഡേറ്റ സെന്ററുകൾ, രാജ്യാന്തര ബിസിനസ് സെന്ററുകൾ എന്നിങ്ങനെ മൂന്നാം മുംൈബയുടെ വികസനപദ്ധതികളും ഒരുക്കത്തിലാണ്. ഒരു വർഷത്തിനകം നവിമുംബൈ വിമാനത്താവളം തുറക്കുമെന്നത് മുന്നിൽക്കണ്ട് ഇപ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിപ്പുണ്ടായിട്ടുണ്ട്. അതിനൊപ്പം നവിമുംബൈ മെട്രോ പ്രവർത്തനം തുടങ്ങിയതും നേട്ടമായി.

നവിമുംബൈ എന്ന  രണ്ടാം മുംബൈ
1973ൽ മാൻഖുർദിൽ നിന്ന് വാശിയിലേക്ക് നിർമിച്ച കടൽപാലത്തിലൂടെയാണ് നവിമുംബൈ പിറക്കുന്നത്. പിന്നീടുള്ള 50 വർഷങ്ങൾ കൊണ്ട് നവിമുംബൈ ഏറെ വളർന്നു.  1992ൽ നിർമിച്ച റെയിൽവേപാലം നവിമുംബൈയുടെ കുതിപ്പിൽ നിർണായകമായി. മുംബൈ നഗരത്തിലെ ഭാരിച്ച ചെലവ് താങ്ങാൻ കഴിയാത്തവർ ഇവിടേക്ക് ചേക്കേറി.

ഇപ്പോൾ നവിമുംബൈയിലെ ചില മേഖലകളിലെ ഫ്ലാറ്റുകൾക്ക് മുംബൈ നഗരത്തിലേതിന് തുല്യമായ വിലയുണ്ട്.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഐടി, ധനകാര്യ സേവന കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും എത്തിയതോടെ തൊഴിലവസരവും കൂടി. മുംബൈയ്ക്ക് ബികെസി പോലെ ഖാർഘറിൽ 150 ഹെക്ടറിൽ ബിസിനസ് ഡിസ്ട്രിക്ട് സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. നവിമുംബൈ വിമാനത്താവളം കൂടി തുറക്കുന്നതോടെ പുതിയ കുതിപ്പിനു ചിറകുവയ്ക്കും. 

ജുയിനഗറിൽ ഭൂമി വാങ്ങി ഗൂഗിൾ
നവിമുംബൈയിലെ ജുയിനഗറിൽ ഡേറ്റ സെന്റർ സ്ഥാപിക്കുന്നതിനായി ഗൂഗിൾ 22.50 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. 850 കോടി രൂപയ്ക്കാണിത്. വിമാനത്താവളത്തോട് ചേർന്നായതിനാൽ നിർദിഷ്ട മൂന്നാം മുംൈബയിലും വൻകിട കമ്പനികൾ നോട്ടമിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com