ADVERTISEMENT

മുംൈബ ∙ പുണെയിൽ ദുരിതം വിതച്ച് പെരുമഴയും പ്രളയവും. 4 പേരുടെ ജീവൻ പൊലിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളിത്തിനടിയിലായി. ഒട്ടേറെ ഹൗസിങ് സൊസൈറ്റികളിൽ വെള്ളംകയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കരസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങി.

നഗരത്തിലെ ഡെക്കൻ മേഖലയിൽ വെള്ളത്തിൽ മുങ്ങിയ തട്ടുകട ഉയർത്താൻ ശ്രമിക്കവേ ഷോക്കേറ്റാണു 3 പേർ മരിച്ചത്. തഹ്മിനി മേഖലയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ലവാസ മലനിരയിലെ മണ്ണിടിച്ചിലിൽ 2 പേർ കുടുങ്ങിയതായി സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു. പുണെ നഗരത്തിൽ നദീതീരത്തുള്ള സിൻഘഡ് മേഖലയിൽ നിന്നു മാത്രം 400 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ പലയിടങ്ങളിലും റോഡുകൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

വെള്ളക്കെട്ടിലായ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനെത്തിയ രക്ഷാപ്രവർത്തകർ. ചിത്രം: പിടിഐ
വെള്ളക്കെട്ടിലായ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനെത്തിയ രക്ഷാപ്രവർത്തകർ. ചിത്രം: പിടിഐ

സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മഴക്കെടുതിയിൽ വലയുന്ന ആളുകളെ ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യണമെന്ന് നിർദേശം നൽകി. പുണെ നഗരത്തിലെ താഴ്ന്നപ്രദേശങ്ങളായ ബവ്ധാൻ, ബാനേർ, ഡെക്കൻ ജിംഖാന എന്നിവിടങ്ങളിൽ വലിയതോതിൽ വെള്ളക്കെട്ടുണ്ട്. സിൻഘഡ് റോഡിലും ഒട്ടേറെ ഹൗസിങ് സൊസൈറ്റികളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പല കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിനടിയിലായി.

പുണെയിലെ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാർ പുണെ കോർപറേഷന്റെ ദുരന്തനിവാരണ സെല്ലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ മിക്കയിടങ്ങളിലും ഇന്നലെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളും ഓഫിസുകളും അടഞ്ഞുകിടന്നു.

പുണെ നഗരത്തിലും മുൽഷി, ഭോർ താലൂക്കുകൾ ഉൾപ്പെടെ മറ്റു ഭാഗങ്ങളിലും കനത്ത മഴയാണു പെയ്തത്. ഖഡക്‌വാസ്‌ല ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ തോരാമഴയായിരുന്നു. അണക്കെട്ട് തുറന്നുവിട്ടത് നദിയുടെ തീരപ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ കാരണമായി.

ജില്ലയിൽ പലയിടത്തും മണ്ണിടിഞ്ഞ് കനത്ത നാശനഷ്ടമുണ്ടായി. ലോണാവാല ഹിൽ സ്റ്റേഷന് സമീപമുള്ള മലാവ്‌ലിയിലെ റിസോർട്ടുകളിൽ കുടുങ്ങിയ 29 വിനോദസഞ്ചാരികളെ ബുധനാഴ്ച രക്ഷിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

താനെ ജില്ലയിലും വെള്ളം പൊങ്ങി
താനെ ∙ കനത്ത മഴയിൽ താനെ ജില്ലയിലെ പല മേഖലകളിലും വെള്ളം പൊങ്ങി. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ ജില്ലാഭരണകൂടം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഇന്നലെ രാവിലെ 8നും ഉച്ചയ്ക്ക് ഒന്നിനും മധ്യേ 138 മില്ലിമീറ്റർ മഴയാണ് പലയിടത്തും പെയ്തത്. അംബർനാഥിലെ അനാഥാലയത്തിലുള്ള 18 പേരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. മറ്റൊരു ആശ്രമത്തിൽ നിന്ന് 30 കുട്ടികളെയും മാറ്റി. ബദ്‌ലാപുർ, കല്യാൺ മേഖലകളിൽ നിന്നും മറ്റ് താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒട്ടേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു.സംസ്ഥാനത്ത് 18 കേന്ദ്രങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയെയും കുർള, ഘാട്കോപ്പർ, താനെ, റായ്ഗഡ്, പാൽഘർ, രത്നാഗിരി, സിന്ധുദുർഗ്, സത്താറ, സാംഗ്ലി എന്നിവിടങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

9 മണിക്കൂർ; മുംബൈയിൽ 100 മില്ലിമീറ്റർ മഴ
മുംബൈ ∙ മഴയെത്തുടർന്ന് നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും കോർപറേഷൻ ഇന്നലെ അവധി നൽകി. ഇന്നലെ പുലർച്ചെ 4നും ഉച്ചയ്ക്ക് ഒന്നിനും മധ്യേ നഗരത്തിൽ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ പെയ്തു. കൊങ്കൺ, പാൽഘർ ഉൾപ്പെടെയുള്ള മേഖലകളും കനത്ത മഴയാണു പെയ്തത്. അലിബാഗിൽ ജെഎസ്ഡബ്ല്യു കമ്പനിയുടെ ടഗ് ബോട്ട്, എൻജിൻ തകരാറിനെത്തുടർന്ന് അറബിക്കടലിൽ കുടുങ്ങി. കമ്പനിയുടെ ഡോൾവി പ്ലാന്റിൽ നിന്ന് വഡ്കൽ യൂണിറ്റിലേക്കു പോവുകയായിരുന്ന ബോട്ടിലെ 14 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മഴയെത്തുടർന്ന്, 11 വിമാന സർവീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com