ADVERTISEMENT

ന്യൂഡൽഹി∙ മലയാളത്തിന്റെ കളരി പരമ്പരകൾ നോക്കി നിൽക്കെ അടവിലും ചുവടിലും കടുകിട മാറ്റമില്ലാതെ ഹരിയാനയും പറന്നു വെട്ടുന്നു. അഖാഡകളിലും കബഡിക്കളത്തിലും തിളങ്ങിയ മെയ്ക്കരുത്തിനും കൈക്കരുത്തിനും പുറമേ ഇപ്പോൾ വാളും പരിചയുമെടുത്തു മെയ്‌വഴക്കം കൂടി പരിശീലിക്കുകയാണ് ഹരിയാനയിലെ യുവാക്കൾ.

പരിശീലിപ്പിക്കാൻ മലയാളി ഗുരുക്കളുണ്ട്. ഒട്ടേറെ കായികയിനങ്ങളിൽ ഒളിംപിക് ജേതാക്കളെ ഇന്ത്യയ്ക്കു സമ്മാനിച്ച ഹരിയാനയുടെ മണ്ണിൽ കുട്ടികളിനി അടിയും തടയും പഠിച്ച് പയറ്റിത്തെളിയും. ഫരീദാബാദ് മലയാളി അസോസിയേഷന്റെ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച കളരിപ്പയറ്റ് പരിശീലനവും മത്സരങ്ങളും ഇപ്പോൾ ഹരിയാനയിലെ മറ്റു ജില്ലകളിലേക്കു കൂടി വ്യാപിച്ചു.

ഹരിയാനക്കാരുടെ ഗോദകളിൽ ഇപ്പോൾ കളരിക്ക് ആരാധകരേറെയാണെന്നു ഫരീദാബാദിൽ കളരി അഭ്യസിപ്പിക്കുന്ന ഗുരു പി.ബി.സുമേഷ് പറഞ്ഞു. കേരളത്തിന്റെ തനതു കായികരൂപമെന്ന പരിവേഷത്തിൽ ഒതുങ്ങി നിൽക്കാതെ കളരിപ്പയറ്റ് ഇപ്പോൾ ദേശീയ തലത്തിലും വ്യാപകമായെന്നും സുമേഷ് പറഞ്ഞു.

ഡൽഹിയിലും ഫരീദാബാദിലും കളരി അഭ്യസിപ്പിക്കുന്ന സുമേഷ് കളരിയും യോഗയും അഭിനയവുമായി സമന്വയിപ്പിച്ച് സ്വന്തമായി വികസിപ്പിച്ച പുതിയ രീതിയിലെ (ഫാബ്) ഗവേഷണത്തിന് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലും ജാമിയ സർവകലാശാലയിലും ഗെസ്റ്റ് അധ്യാപകനാണ്.

∙ ഹരിയാനക്കളരി
ഫരീദാബാദിൽ മലയാളി അസോസിയേഷന്റെ കേന്ദ്രത്തിൽ ആരംഭിച്ച കളരി പരിശീലനം പിന്നീട് പല ജില്ലകളിലേക്കും വ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് 5 മുതൽ 6.30 വരെയാണ് പരിശീലനം. കുട്ടികൾക്ക് ഓൺലൈനായും പരിശീലനം നൽകുന്നു. 8–15നും ഇടയിൽ പ്രായമുള്ള 50ലേറെ കുട്ടികളാണ് ഫരീദാബാദ് മലയാളി അസോസിയേഷന്റെ കേന്ദ്രത്തിൽ കളരി പരിശീലിക്കുന്നത്. ഉത്തരേന്ത്യൻ കുട്ടികൾക്കു പുറമേ കൊറിയക്കാരനായ ഒരു കുട്ടിയും ഇവിടെ കളരി പഠിക്കുന്നു.

∙ ഖേലോ ഇന്ത്യ തുടക്കം
ഹരിയാനയിലെ പഞ്ച്കുളയിൽ നടത്തിയ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയതോടെയാണു കളരി ഇവിടെ കൂടുതൽ ശ്രദ്ധ നേടിയത്. തുടർന്നു നടന്ന 2 ഖേലോ ഇന്ത്യ മത്സരങ്ങളിലും മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികൾ ഹരിയാനയെ പ്രതിനിധീകരിച്ചു കളരിപ്പയറ്റിനിറങ്ങി.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിയിലെ ചുവട്, വടിപ്പയറ്റ്, ഹൈ കിക്ക് എന്നിവയ്ക്കൊപ്പം ഒറ്റ മുറയായി വാളും പരിചയും, ഉറുമിയും പരിചയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗെയിംസിൽ ഹൈ കിക്ക്, കൈപ്പയറ്റ്, മെയ്പ്പയറ്റ്, ചുവടുകൾ, വാളും പരിചയും, ഉറുമി, വടിപ്പയറ്റ് എന്നിവ പ്രത്യേകം ഉൾപ്പെടുത്തി.

∙ മെഡൽത്തിളക്കം
ജനുവരി 27 മുതൽ 29വരെ ട്രിച്ചിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഹരിയാനയെ പ്രതിനിധീകരിച്ച് ഫരീദാബാദിലെ കളരിയിൽ നിന്ന് 8 മലയാളികൾ പങ്കെടുത്തു. 17 അംഗ ഹരിയാന കളരി സംഘം ഹൈ കിക്കിൽ സ്വർണവും, വാളും പരിചയും ഇനത്തിൽ വെള്ളിയും വടിപ്പയറ്റിൽ വെങ്കലവും നേടി. വ്യക്തിഗത ഇനമായ ചുവടിലും വെങ്കലം ലഭിച്ചിരുന്നു. പ്രണവ് ജിതേഷ്, കാർത്തിക് നായർ എന്നിവരാണ് മെഡൽ ജേതാക്കളായ മലയാളികൾ. ഗോവയിൽ നടന്ന ദേശീയ ഗെയിംസിലും ഹരിയാനയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കളരി സംഘത്തിൽ മലയാളികളുണ്ടായിരുന്നു.

ഉത്തരേന്ത്യക്കാർക്കും പ്രിയം: സൗമ്യ. എം. പിള്ള(ഫരീദാബാദ് മലയാളി അസോ. കേന്ദ്രത്തിലെ പരിശീലക)

കൊല്ലം പുത്തൂരാണു സ്വദേശം, ഫരീദാബാദിലെ റെയിൽവേ ട്രാക്ക് മെയിന്റനൻസ് കമ്പനിയിൽ ജോലി ചെയ്യുന്നു. ചെറുപ്പത്തിൽ കളരി പഠിച്ചിരുന്നു. ഇവിടെ കളരി ആരംഭിച്ച ശേഷമാണ് വീണ്ടും പരിശീലനമാരംഭിച്ചത്. ഒട്ടേറെ ഉത്തരേന്ത്യൻ സ്വദേശികളായ പെൺകുട്ടികൾ കളരി പഠിക്കാനെത്തുന്നുണ്ട്.

ഏതെങ്കിലും ഒരു കായികയിനത്തിൽ പ്രാഗത്ഭ്യം നേടുകയെന്നത് ഇവരുടെ ശീലമാണ്. ഇപ്പോൾ കളരിപ്പയറ്റും തിരഞ്ഞെടുക്കുന്നു. കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരി മറ്റൊരു സംസ്ഥാനത്ത് പഠിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്.

തുടങ്ങിയത് വ്യായാമത്തിനായി: പി.ആർ. രാമചന്ദ്രൻ‌ (ജനറൽ സെക്രട്ടറി, ഹരിയാന കളരിപ്പയറ്റ് അഡ്ഹോക് കമ്മിറ്റി)

തൃശൂർ കോലഴിയാണു സ്വദേശം. അച്ഛൻ കളരി പഠിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് 8–ാം വയസ്സ് മുതൽ കളരി പരിശീലിച്ചത്. കോവിഡ് മഹാമാരിക്കു ശേഷം കുട്ടികൾക്ക് കായികവും മാനസികവുമായ വ്യായാമത്തിനു വേണ്ടിയാണ് 2 വർഷം മുൻപ് ഫരീദാബാദ് മലയാളി അസോസിയേഷന്റെയും സത്യം കളരി സംഘത്തിന്റെയും നേതൃത്വത്തിൽ ഫരീദാബാദിൽ കളരി പരിശീലനം ആരംഭിച്ചത്. കളരിപ്പയറ്റ് ഒരു മത്സരയിനമായി ഖേലോ ഇന്ത്യയിലും ദേശീയ ഗെയിംസിലും ഉൾപ്പെടുത്തിയതോടെ കുട്ടികൾ വളരെ ഗൗരവത്തോടെ സമീപിക്കുന്നു. ഇപ്പോൾ ഹരിയാനയിലെ ഒട്ടുമിക്ക ജില്ലകളിലേക്കും കളരി പഠനം വ്യാപിച്ചത് ഇതിന്റെ തുടർച്ചയായിട്ടാണ് എന്നതിൽ ഏറെ അഭിമാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com