ADVERTISEMENT

ന്യൂഡൽഹി∙ കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു.   5 ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിതവിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. 

ആർഎംഎൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ച് രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. അവശരായ രോഗികൾ നിരാശയോടെ മടങ്ങുന്ന സാഹചര്യവുമുണ്ടായി. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് റസി‍ഡന്റ് ഡോക്ടർമാർ. 

മഴയിലും തളരാതെ പ്രതിഷേധം
വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ റസിഡന്റ് ഡോക്ർമാരുടെ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വേദിയായത്. ഉച്ചയ്ക്കാരംഭിച്ച സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. രാത്രി 7നുശേഷം കനത്ത മഴപെയ്തെങ്കിലും പ്രതിഷേധം തുടർന്നു.  

ഇതിനിടെ സമരക്കാരുടെ പ്രതിനിധികൾ രണ്ടുതവണ ആരോഗ്യ മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ചൊവ്വാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) സമരത്തിൽനിന്ന് പിൻമാറിയിരുന്നു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ, കേന്ദ്ര ആശുപത്രി സംരക്ഷണ നിയമത്തിൽ ഫോർഡയുടെ പങ്കാളിത്തത്തിൽ കമ്മിറ്റി രൂപീകരിക്കാനും ധാരണയായി. 15 ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. 

" വിഐപി  മേഖലയിലെ ആശുപത്രികൾ ഉൾപ്പെടെ സുരക്ഷിതമല്ല. പരാതികൾ ഉന്നയിച്ചാൽ രാഷ്ട്രീയ–സാമ്പത്തിക ഇടപെടലിൽ അട്ടിമറിക്കും. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയാൻ നിയമമുണ്ടെങ്കിലും കടലാസിലൊതുങ്ങുകയാണ്. ഇനിയെങ്കിലും ഇതിനൊരു അവസാനം വേണം."

 

" കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിനു സംരക്ഷണമൊരുക്കണം. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണം. 36 മണിക്കൂറിലേറെ തുടർച്ചയായി ഡ്യൂട്ടിയെടുക്കുന്ന റസിഡന്റ്  ഡോക്ടർമാർക്ക് വിശ്രമത്തിനു കൃത്യമായ സംവിധാനങ്ങൾ ഒരുക്കണം. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനുള്ള കേന്ദ്ര നിയമം നടപ്പാക്കണം. ജനങ്ങൾ വികാരപ്രകടനം നടത്തുമ്പോഴാണ് ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നത്. ഡോക്ടർമാർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് രോഗികകളും ബന്ധുക്കളും മനസ്സിലാക്കണം. "

" ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട  സഹ പ്രവർത്തകയ്ക്കു നീതി വേണമെന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം.  അന്വേഷണത്തിൽ തൃപ്തരല്ല. ഒരാളെ ബലിയാടാക്കി മുന്നിൽനിർത്തി പ്രധാന പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. കേരളത്തിൽ ഡോ. വന്ദന ഉൾപ്പെടെ ഇരയാണ്. ആരോഗ്യപ്രവർത്തകരുടെ തൊഴിലിടങ്ങൾ സുരക്ഷിതമാക്കണം. "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com