ADVERTISEMENT

ഒറ്റപ്പാലം ∙ 20 കോടി രൂപ മുടക്കി നിർമിച്ച നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നു. മദ്യക്കുപ്പികൾ, ലഹരി വസ്തുക്കളുടെ പാക്കറ്റുകൾ, മാലിന്യങ്ങൾ എന്നിവയെല്ലാം സ്റ്റാൻഡിൽ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുകയാണ്. സ്റ്റാൻഡിന്റെ തെക്കുഭാഗത്തു കെട്ടിടത്തിൽ താരതമ്യേന ആളൊഴിഞ്ഞയിടങ്ങളാണു സാമൂഹിക വിരുദ്ധരുടെ താവളം. കെട്ടിടത്തിലെ മുകൾനിലകളിലേക്കുള്ള പ്രവേശനം ഇരുമ്പുഷീറ്റ് ഉപയോഗിച്ചു നഗരസഭ തടഞ്ഞിട്ടുണ്ടെങ്കിലും ഇതു മറികടന്നാണ് ഇവിടേക്കു പ്രവേശിക്കുന്നത്.

ഇവിടെ പലപ്പോഴും പട്ടാപ്പകൽ പോലും പരസ്യ മദ്യപാനവും ലഹരി ഉപയോഗവും നടക്കാറുണ്ടെന്നു പരാതിയുണ്ട്. രാത്രി സമയങ്ങളിൽ ഈ ഭാഗത്തേക്ക് ആർക്കും അടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. പരിസരത്തു ലഹരി ഇടപാടുകൾ നടക്കുന്നതായും ആരോപണമുണ്ട‌്. കോടികൾ മുടക്കി നിർമിച്ച കെട്ടിടവും‍ ടൈൽസ് പാകിയ നിലവും വൃത്തികേടായി മാറുന്നതും നഗരസഭയ്ക്കു നാണക്കേടായി മാറും. കെട്ടിടത്തിന്റെ തെക്കുഭാഗത്തെ മുറികൾ ചിലത് ഒഴിഞ്ഞുകിടക്കുന്നതാണു പ്രധാന പ്രശ്നം. ഇവയിൽ പലതും നഗരസഭ വാടകകയ്ക്കു നൽകിയിട്ടുണ്ടെങ്കിലും സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. നാടിനു ഭീഷണിയായി മാറിയ സാമൂഹികവിരുദ്ധശല്യം ഒഴിവാക്കാൻ പൊലീസും നഗരസഭയുമാണു കാര്യക്ഷമമായി ഇടപെടേണ്ടത്.  

palakkad-Empty-liquor-bottles-piled-up-in-Ottapalam-municipal-bus-stand-building
ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികള്‍.

നിരീക്ഷണ ക്യാമറകൾ വേണം

സാമൂഹിക വിരുദ്ധശല്യം പരിഹരിക്കാൻ നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിലും പരിസരങ്ങളിലും നിരീക്ഷണ ക്യാമറകൾ വേണം. ദൃശ്യങ്ങൾ നഗരസഭാ ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. നിലവിൽ പൊലീസിന്റെ പ‌ട്രോളിങ് നടക്കാറുണ്ടെങ്കിലും പൂർണമായി ഫലം കാണുന്നില്ല. രാത്രി സമയങ്ങളിൽ വെളിച്ചം വർധിപ്പിക്കാൻ ലൈറ്റുകൾ കൂടി സ്ഥാപിച്ചാൽ സാമൂഹിക വിരുദ്ധശല്യം പൂർണമായി പരിഹരിക്കാം. ബസ് സ്റ്റാൻഡ് പരിസരത്തു നിരീക്ഷണ ക്യാമറകളും കൂടുതൽ ലൈറ്റുകളും സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും ഉപാധ്യക്ഷൻ കെ.രാജേഷും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com