ADVERTISEMENT

അലനല്ലൂർ∙ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെക്കൊണ്ടു നാട്ടുകാർ വലഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇതിനകത്ത് കഴിയുന്ന ആനകളെ തുരത്താൻ വനംവകുപ്പിനും കഴിയാതെ വന്നതാണ് നാട്ടുകാർക്കു ഭീഷണിയായത്. 400 ഏക്കറോളം വരുന്ന ഗവേഷണ കേന്ദ്രത്തിനകത്തെ കാടും ഇതിലുള്ള പനകൾ, ചക്ക തുടങ്ങിയവയുമാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്. കാടുപിടിച്ചു കിടക്കുന്നതിനാൽ ആനകളെ തുരത്താൻ കഴിയാത്ത അവസ്ഥയിലാണ് വനപാലകരും. മുൻപ് പുലിയുടെ ശല്യവും ഉണ്ടായിരുന്നതിനാൽ അടിക്കാട് വെട്ടാൻ നടപടി സ്വീകരിക്കാതെ ഇവയെ തുരത്താൻ ശ്രമിക്കുന്നത്  വൻഅപകടത്തിനു ഇടവരുത്തും. കൂടാതെ ക്യാംപസിലുള്ള  നൂറിലധികം വിദ്യാർഥികൾക്കും പല വകുപ്പുകളിലെ ജീവനക്കാർക്കും ഇത് ഏറെ ഭീഷണിയാണ്. 

ഇന്നലെ മുണ്ടക്കുന്ന് ഏറാടൻകുണ്ട് ഭാഗത്ത് എത്തിയ ആനകൾ മുണ്ടയിൽ‍ പടിഞ്ഞാറുവീട്ടിൽ ജയശങ്കരൻ, പടിഞ്ഞാറുവീട്ടിൽ ജയൻ, ഹരിദാസൻ ചങ്കരംചാത്ത് തുടങ്ങിയവരുടെ വാഴ, കവുങ്ങ് എന്നിവ നശിപ്പിച്ചു. രണ്ടു ദിവസം മുൻപും ഈ ഭാഗത്ത് ആനകൾ എത്തിയിരുന്നു. ഡിഎഫ്ഒ സുനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ വൈകിട്ട് സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുറിയക്കള്ളിയിലെ തയ്യിൽ കുഞ്ഞിരായിന്റെ കുലച്ച വാഴകളും കവുങ്ങുകളും നശിപ്പിച്ചിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നു നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ്. ഗവേഷണ കേന്ദ്രത്തിനകത്തുള്ള കാട് വെട്ടുന്നതിനും ഇതിനു ചുറ്റും ഫെൻസിങ് സ്ഥാപിക്കുന്നതിനും വെറ്ററിനറി അധികൃതർ തയാറായില്ലെങ്കിൽ സമരപരിപാടികൾ നടത്താനുള്ള തയാറെടുപ്പും നാട്ടുകാർ നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com