ADVERTISEMENT

ഡോ. പി. ജി. ആർ. പിള്ള
(മുൻ സ്പെഷൽ ഓഫിസർ, കോന്നി മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളജ്)

ഏഴോളം മെഡിക്കൽ കോളജുകൾ ആരംഭിക്കുകയെന്ന ദൗത്യമാണ് അന്നത്തെ സർക്കാർ ഏൽപിച്ചത്. കോട്ടയം മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് പരിയാരത്തേക്ക് പോയ സമയമായിരുന്നു അത്. കാസർകോട്, മഞ്ചേരി, ഇടുക്കി, കോന്നി, പാരിപ്പള്ളി , എറണാകുളം, തിരുവനന്തപുരം ജനറൽ ആശുപത്രിയോടു ചേർന്ന് എന്നിങ്ങനെയായിരുന്നു മെഡിക്കൽ കോളജുകൾക്കു സ്ഥലം കണ്ടെത്തിയത്. ഇതിൽ മഞ്ചേരി മെഡിക്കൽ കോളജും കൊല്ലം പാരിപ്പള്ളിയും ആരംഭിക്കാനായി. ഇടുക്കിയിൽ മെഡിക്കൽ കോളജ് തുറന്ന് 2015 ൽ കുട്ടികളെ പ്രവേശിപ്പിച്ചെങ്കിലും മൂന്നാം വർഷം കഴിഞ്ഞതോടെ ക്ലാസ് മുടങ്ങി. ഇടുക്കിയിൽ ക്ലാസ് പുനരാരംഭിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. കാസർകോട് മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ കോവിഡ് വന്നപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. തിരുവനന്തപുരത്തേത് ആരംഭിക്കാനായില്ല.

മെഡിക്കൽ കോളജ് സർക്കാർ ഭൂമിയിൽ

7 മെഡിക്കൽ കോളജും സർക്കാർ ഭൂമിയിലാണെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. മഞ്ചേരിക്കു മാത്രമാണ് അൽപം സ്ഥലം ഏറ്റെടുക്കേണ്ടി വന്നത്. കോന്നിയിൽ 50 ഏക്കറോളം ഉണ്ട്. ഭാവി വളർച്ചയിലേക്കുള്ള വിശാലസാധ്യതയാണ് ഇത്. സർ സിപിയുടെ കാലത്ത് ‘ഗ്രോ മോർ ഫുഡ്’ പദ്ധതിക്കായി വെട്ടിത്തെളിച്ച കാട് പിൽക്കാലത്ത് മണ്ണുഗവേഷണ കേന്ദ്രത്തിനു കൈമാറി. അവരിൽ‍ നിന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചുകിട്ടുന്നത്.

അന്നു തുണയായി നബാർഡ് സഹായം

കോന്നി മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന് ഓഫിസിലാണ് എട്ടു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചത്. തറക്കല്ലിടീൽ വലിയ ആഘോഷമായിരുന്നു. ആദ്യഘട്ടത്തിൽ വായ്പ ലഭ്യമാക്കാനായി നബാർഡിന്റെ മുംബൈ ഓഫിസിൽ പലതവണ പോയി. അന്നു മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ പിന്തുണ ഏറെയുണ്ടായിരുന്നു. വാട്ടർ ടാങ്ക് പണിയാൻ 13 കോടിയും കെട്ടിടത്തിന് 91 കോടിയും ആദ്യഘട്ടത്തിൽ ലഭിച്ചു.

നഴ്സിങ് കോളജിനും പദ്ധതിയിൽ ലക്ഷ്യം 

100 കുട്ടികൾക്ക് പ്രവേശനം നൽകി എംബിബിഎസ് ക്ലാസ് ആരംഭിക്കത്തക്ക വിധത്തിൽ ആദ്യഘട്ടത്തിൽ 300 കിടക്കകളാണ് ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് 500കിടക്കകൾ. 100 ഡോക്ടർമാർക്കും അഞ്ഞൂറോളം വിദ്യാർഥികൾക്കും അനുബന്ധ ജീവനക്കാർക്കും താമസസൗകര്യം ആദ്യം തന്നെ കെട്ടിടത്തിന്റെ പ്ലാനിൽ ഉൾപ്പെടുത്തി. അതെല്ലാം അങ്ങനെ തന്നെ ആരംഭിക്കാൻ പോകുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. സെൻട്രൽ സ്കൂളിനും നഴ്സിങ് കോളജിനും സ്ഥലം മാറ്റിയിട്ടിട്ടുണ്ട്. എസ്എംഇ മാതൃകയിലുള്ള നഴ്സിങ് കോളജിനാണു ശുപാർശ ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളജിൽ തന്നെ ഇവർക്കു പരിശീലനവും ലഭിക്കും.

പ്രയോജനം വിശാല മലയോരത്തിന് 

അതിവിശാലമായ അവികസിത മേഖലയ്ക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നതിന് കോന്നി മെഡിക്കൽ കോളജിനു കഴിയും. തിരുവനന്തപുരത്തിനും ഇടുക്കിക്കും ഇടയിലെ കിഴക്കൻ മലയോര മേഖലയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കോന്നി പ്രതീക്ഷയാണ്. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളുടെ തിരക്ക് കുറയ്ക്കുകയും ചെയ്യാം. മലയോര ഹൈവേയുടെ ഭാഗമായി ശബരിമലയിലേക്കുള്ള റോഡ് അന്ന് പ്രോജക്ട് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നുവെങ്കിലും വനം അനുമതി ലഭിക്കേണ്ടതുണ്ട്. തീർഥാടകർക്ക് ഏറ്റവും വേഗം സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യവും കോന്നിക്കു പിന്നിലുണ്ട്.

ഒരുക്കണം, സൗകര്യം എല്ലാം മുൻകൂട്ടി 

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അവരുടെ പ്രതിനിധികൾ സന്ദർശനത്തിന് എത്തും. അപ്പോഴേക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനാകണം. അതിന് മുൻകൂട്ടി ആലോചനകൾ നടത്തണം. എല്ലാവരെയും ഒരുമിച്ചു ചേർത്തു നിർത്തിയാൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഒപ്പം നിൽക്കും. ഈ വർഷം തന്നെ ക്ലാസ് ആരംഭിക്കാനും കഴിഞ്ഞേക്കും.

ടൗൺഷിപ്പ്: പ്രതിദിന സന്ദർശകർ 7000

മെഡിക്കൽ കോളജായി ഉയരുന്നതോടെ കോന്നി ടൗൺഷിപ്പായി മാറും. ഒരു കാലത്ത് ആർപ്പൂക്കര എന്നറിയിപ്പെട്ടിരുന്ന വിദൂരഗ്രാമം ഇന്ന് കോട്ടയം ഗാന്ധിനഗർ എന്ന മെഡിക്കൽ കോളജ് ടൗൺഷിപ്പാണ്. അതിലും മെച്ചപ്പെട്ട ശാസ്ത്രീയ വളർച്ച കോന്നിക്ക് കൈവരിക്കാം. അതിനു മികച്ച ആസൂത്രണം ആദ്യം മുതൽ തുടങ്ങിവയ്ക്കണം. വനമേഖലയാണെന്ന കാര്യം മറക്കരുത്. അവിടെ ചില പ്രകൃതി മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

ശുദ്ധവായുവും ശുദ്ധജലവും സുലഭമായ പ്രദേശമെന്ന നിലയിൽ പ്രകൃതിയോടൊത്തുള്ള ഹോളിസ്റ്റിക് വികസനമാകണം കോന്നിയിൽ നടപ്പാക്കേണ്ടത്. 500 കിടക്കകളുള്ള മെഡിക്കൽ കോളജ് ആകുന്നതോടെ 1500 രോഗികളും കൂട്ടിരിപ്പുകാരും പ്രതിദിനം എത്താം. കുട്ടികൾ ഇതിനു പുറമെ. ചുരുക്കത്തിൽ നെടുമ്പാറ എന്ന കൊച്ചു ഗ്രാമം പ്രതിദിനം 5000–7000 സന്ദർശകരുള്ള ടൗൺഷിപ്പായി മാറും. അതിനനുസരിച്ച് യാത്രാസൗകര്യവും ആരംഭിക്കണം.

തുടങ്ങിവയ്ക്കണം ഡെങ്കി ഗവേഷണം

തോട്ടം മേഖലയായതിനാൽ കാഞ്ഞിരപ്പള്ളി മുതൽ കുളത്തൂപ്പുഴ വരെ ധാരാളം ഡെങ്കിപ്പനി കേസുകൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യാറുണ്ട്. പകർച്ചവ്യാധികളെപ്പറ്റിയുള്ള ഗവേഷണം ഇവിടെ ആരംഭിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com