ADVERTISEMENT

മാരാമൺ ∙ മാരാമൺ കൺവൻഷനു ദേശീയ തലത്തിൽ അംഗീകാരം ലഭിക്കേണ്ട സമയമാണിതെന്നു ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.  കേരളത്തിലും പമ്പാ തീരത്തും മാത്രം അറിയപ്പെടേണ്ട ഒന്നല്ല ഇത്. ലോകസാഹിത്യത്തിലേക്കു കൺവൻഷൻ പ്രവേശിച്ച വർഷമാണിത്. ഡോ.ഏബ്രഹാം വർഗീസ് രചിച്ച ‘ദി കവനന്റ് ഓഫ് വാട്ടർ’ എന്ന നോവലിൽ മാരാമൺ കൺവൻഷനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. നോവലിന്റെ ഒരു ഭാഗത്തിന്റെ പേര് തന്നെ  മാരാമൺ കൺവൻഷൻ എന്നാണ്. 19ാം നൂറ്റാണ്ടിൽ തുടക്കമിട്ട മാരാമൺ കൺവൻഷൻ രാജ്യത്തിനും കേരളത്തിനും നൽകിയ സംഭാവനകൾ അതിൽ പറയുന്നുണ്ട്.

രാജ്യത്തിന്റെ സാമൂഹിക പുരോഗതിക്കു കൺവൻഷൻ നൽകിയ സംഭാവനകൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആൾക്കൂട്ടങ്ങളെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുമതലയാണ്. പല കാരണങ്ങളാൽ യുവതലമുറയ്ക്കു സഹിഷ്ണുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ലാളിത്യമാണ് ആവശ്യം. ആർഭാടം ഒഴിവാക്കി സമൂഹത്തിന്റെ താഴേതട്ടിലുള്ളവരെ സഹായിക്കണം. കരുണ യുവാക്കളുടെ മുഖമുദ്രയാകണം. അമ്മയെയും ഭിന്നശേഷിക്കാരനായ സഹോദരനെയും നോക്കുന്ന തിരുവനന്തപുരം സ്വദേശി നിഖിലിനു സഭ വൈകാതെ വീടു വച്ചു നൽകും. നിഖിലിനെ പോലെയുള്ളവരുടെ വേദന നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കൺവൻഷനിൽ ഇന്ന്

7.30– ബൈബിൾ ക്ലാസ്. അധ്യക്ഷൻ ഡോ.മാത്യൂസ് മാർ മക്കാറിയോസ്. ക്ലാസ്. റവ.ബോബി മാത്യു

7.30–കുട്ടികൾക്കുള്ള യോഗം (കുട്ടിപ്പന്തലിൽ). നേതൃത്വം–സിഎസ്എസ്എം ടീം

9.30– പൊതുയോഗം. അധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ്, പ്രസംഗം. സഖറിയാസ് മാർ അപ്രേം.

2.30-കുടുംബ വേദി. നേതൃത്വം റവ.ഡോ.കെ.തോമസ്.

6.00 സായാഹ്ന യോഗം. അധ്യക്ഷൻ ഡോ.ജോസഫ് മാർ ഇവാനിയോസ്, പ്രസംഗം. മാത്യൂസ് മാർ സെറാഫിം.

‘ഭൂമിക്കു വേണ്ടിയുള്ള ഹരിത പ്രാർഥന’

സഭയുടെ കാർബൺ നോമ്പ് ആചരണം സംബന്ധിച്ച മലയാള മനോരമയുടെ മുഖപ്രസംഗത്തെക്കുറിച്ചും മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രത്യേകം പരാമർശിച്ചു. ‘കരുതാം കാലാവസ്ഥയെ, കാർബൺ നോമ്പിലൂടെ’ എന്ന പേരിലാണു മാർത്തോമ്മാ സഭ ഓരോ ആഴ്ചയും പ്രത്യേക വിഷയം കേന്ദ്രീകരിച്ചു വർജനവും ഉപവാസവും അനുഷ്ഠിക്കുന്നത്. ഇതു ഭൂമിക്കു വേണ്ടിയുള്ള ഹരിത പ്രാർഥനയാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളും

മാരാമൺ ∙ വിശ്വാസികൾ നിറഞ്ഞൊഴുകിയ മണൽപരപ്പിൽ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളുടെ നിരയും.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, സജി ചെറിയാൻ ‌‌‌, വീണാ ജോർജ്‌, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ, മുൻ എംപി ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎമാരായ പി.സി.ജോർജ്, ജോസഫ് എം.പുതുശേരി, എലിസബത്ത് മാമ്മൻ മത്തായി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജസ്റ്റിസ് ബെഞ്ചമിൻ കോശി, കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ചെയർമാൻ പീലിപ്പോസ് തോമസ്, ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, ഹൗസ് ഫെഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ, കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറന്മുള, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന ചെയർമാൻ നോബിൾ മാത്യു, സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ്, മാർത്തോമ്മാ സഭ വികാരി ജനറൽ റവ. ജോർജ് മാത്യു, സഭാ സെക്രട്ടറി ഫാ.എബി ടി.മാമ്മൻ, അൽമായ ട്രസ്റ്റി അൻസിൽ സഖറിയാ കോമാട്ട്, വൈദിക ട്രസ്റ്റി ഡേവിഡ് ഡാനിയൽ, ക്രിസ്ത്യൻ കോൺഫറൻസ് ഫോർ ഏഷ്യ ജനറൽ സെക്രട്ടറി ഡോ.മാത്യൂസ് ജോർജ് ചുനക്കര, കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ജോർജ് കുന്നപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

വിശ്വാസ സഹസ്രങ്ങളെ സാക്ഷിയാക്കി ധന്യതയുടെ ദിനരാത്രങ്ങൾക്ക് തുടക്കം

മാരാമൺ ∙ മലയും പുഴയും കടന്ന് പൊള്ളുന്ന വെയിലിനെ അവഗണിച്ച് വിശ്വാസികൾ പമ്പയാറിന്റെ തീരത്തെ ഓലപ്പന്തലിലേക്ക് മണിക്കൂറുകൾക്കു മുൻപുതന്നെ ഒഴുകിയെത്തി. വിശ്വാസ സഹസ്രങ്ങളെ സാക്ഷിയാക്കി 129–ാം മാരാമൺ കൺവൻഷന് തുടക്കം. അടച്ചിട്ട വാതിലുകൾ തുറക്കപ്പെടുമ്പോഴാണ് മാനവികത ഉണരുന്നതെന്ന ധ്യാനചിന്ത ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പങ്കുവച്ചതോടെ ഒരാഴ്ചക്കാലത്തെ മാരാമണ്ണിലെ ആധ്യാത്മിക ധന്യതയുടെ ദിനരാത്രങ്ങൾക്ക് തുടക്കമായി. തിരുവചനം കേൾക്കുന്നതിനുള്ള താൽപര്യവും കേട്ടാലും കേട്ടാലും മതിവരാത്ത വചന വ്യാഖ്യാനങ്ങളും ആത്മീയതയിൽ ചാലിച്ച പാട്ടുകളും സ്വർഗോന്നതിയോളം വിശ്വാസികളെ ഉണർത്തുകയായിരുന്നു.

എത്ര കഠിനമായ പ്രതിസന്ധികളെയും ഭേദിക്കുന്ന പ്രാർഥന, പാപബോധം ഉണർത്തുന്ന വചന സന്ദേശങ്ങൾ, പരിശുദ്ധതയിൽ ആനന്ദം കണ്ടെത്തുന്ന വിശ്വാസികൾ ഇതെല്ലാം ഈ മഹാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.ഈ സമ്മേളനം നമുക്കു മുന്നിൽ വളരെയധികം സാധ്യതകളാണ് ഒരുക്കുന്നത്. വിശ്വാസത്തിൽ ഉറയ്ക്കുന്നതിനും ദൈവത്തിൽ ആശ്രയിക്കുന്നതിനും ക്രിസ്തുവിന്റെ രക്ഷാകരമായ പദ്ധതിയിൽ പങ്കുചേരുന്നതിനും എല്ലാവരെയും സുവിശേഷവേലയിൽ പങ്കാളി ആക്കുന്നതിനും ഈ വചനോത്സവംകൊണ്ട് കഴിയുന്നു. സൃഷ്ടാവിലേക്ക് മടങ്ങിവരിക എന്നതാണ് മാരാമൺ കൺവൻഷന്റെ എക്കാലത്തെയും എന്നേക്കുമായുള്ള ചിന്താവിഷയം. ദൈവ സ്നേഹത്തിന്റെ പ്രഘോഷണമാണ് കൺവൻഷനിലെ കേന്ദ്രബിന്ദു.

ഇന്നലെ ഉദ്ഘാടന യോഗത്തിൽ ബിഷപ്പുമാരായ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർ പങ്കെടുത്തു.മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഡോ.മാത്യൂസ് മാർ അത്തനാസിയോസ് ഗോസ്പൽ ടീമിന്റെ സുവർണ ജൂബിലിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും  മാരാമൺ കൺവൻഷനിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com