ADVERTISEMENT

ചെറിയ ആശയത്തിൽ നിന്നു രൂപം കെ‍ാണ്ട വലിയ സാക്ഷ്യത്തിന്റെ സാക്ഷാത്കാരമാണു കടവിൽ മാളിക. പമ്പയുടെ തീരത്ത് ആത്മീയ ധന്യതയുടെ ഇളംകാറ്റു വീശുകയാണ് ഈ സ്മാരകം. കല്ലിശേരി കടവിലച്ചന്റെ മാളിക സഭയുടെ പ്രേഷിത ചരിത്രത്തിന്റെ പ്രതീകമായി മാറിയതിനു പിന്നിൽ ദൈവകൃപയും മനുഷ്യപ്രയത്നവും സമന്വയിച്ചു നിൽക്കുന്നുണ്ട്.

വളർന്നു പന്തലിച്ചു നിൽക്കുന്ന മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ തുടക്കം ചെറുതായിരുന്നു. പമ്പയുടെ തീരത്ത് കല്ലിശേരി മാളിക എന്നറിയപ്പെടുന്ന  ചെറിയ ഭവനത്തിൽ നിന്നാണ് ചരിത്രത്തിലേക്ക് ആ ഉറവ പുറപ്പെട്ടത്. സഭയിൽ വചന ശുശ്രൂഷയ്ക്ക് പുതിയ രൂപവും ഭാവവും നൽകിയ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആരംഭമാണ് അവിടെ കുറിക്കപ്പെട്ടത്.

കൂനൻകുരിശ് സത്യത്തെ പിൻപറ്റി മലങ്കര സുറിയാനി സഭാ വിശ്വാസത്തിൽ വന്നവരിൽ കുറച്ചുപേർ കടുത്തുരുത്തിയിൽ നിന്നു കല്ലിശേരിയിൽ പമ്പാതീരത്ത് എത്തി താമസിച്ചു. ചെമ്പകശേരിൽ എന്നായിരുന്നു വീട്ടുപേര്. അവരിലൊരാളാണ് സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരിയായിരുന്നു ഏബ്രഹാം കശീശ. സിഎംഎസ് മിഷനറിമാരുമായും മാത്യൂസ് മാർ അത്തനാസിയോസുമായി ഉണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തെ നവീകരണ ആശയങ്ങളോട് അടുപ്പിച്ചു.

ഏബ്രഹാം കശീശ പ്രാർഥനയ്‌ക്കും വിശ്രമത്തിനും ഉപയോഗിച്ചിരുന്നത് കടവിൽ മാളികയാണ്. നവീകരണ സഭയുടെ പ്രാർഥനാ ജീവിതവും ദൈവവചന താൽപര്യവും ജീവിത വിശുദ്ധിയിലുള്ള നിഷ്‌കർഷയും സുവിശേഷ വേലയിലുള്ള താൽപര്യവും ജനങ്ങളെ ആകർഷിച്ചു. വിദേശ മിഷനറിമാരുടെ യോഗങ്ങൾ പ്രേരണയായി. അവിടെനിന്നാണു സുവിശേഷ വേലയുടെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്കുള്ള കാൽവയ്‌പിനു തുടക്കം.

കല്ലിശേരി വാലുചിറയിൽ ഏബ്രഹാം കശീശയുടെ മകൻ അവിരാച്ചന്റെ നവീകരണ ദർശനം സുവിശേഷ പ്രഘോഷണത്തിനു പുതിയ മാനങ്ങൾ നൽകി. അവിരാച്ചനും ചെങ്ങന്നൂർ കോട്ടൂരേത്ത് യോഹന്നാച്ചനും പുത്തൻകാവു ചക്കാലയിൽ ചെറിയാൻ ഉപദേശിയും ചേർന്ന് കൊട്ടാരത്തിൽ തോമസ് കശീശയെ കണ്ട് ഉപദേശം സ്വീകരിച്ചു. ഇരവിപേരൂർ ഇടവമ്മേലിൽ മത്തായിച്ചന്റെ സഹകരണത്തോടെ 1064 ചിങ്ങം 22ന് (1888 സെപ്‌റ്റംബർ 5) സമാന ചിന്താഗതിക്കാരായ വിശ്വാസികളുടെ യോഗം കല്ലിശേരി കടവിലച്ചന്റെ മാളികയിൽ തീരുമാനിച്ചു. 30 പേർക്കു ക്ഷണക്കത്തുകൾ അയച്ചു. എത്തിച്ചേർന്ന 12 പേരിൽ ഒരു പട്ടക്കാരനും പതിനൊന്ന് അൽമായരും ഉണ്ടായിരുന്നു.

കൊട്ടാരത്തിൽ തോമസ് കശീശ, ഇരവിപേരൂർ ഇടവമ്മേലിൽ മത്തായി, കല്ലൂപ്പാറ അഴകനാൽ തൊമ്മി, ചെങ്ങന്നൂർ കോട്ടൂരേത്ത് യോഹന്നാൻ, കോട്ടൂരേത്ത് നഥാനിയേൽ ഉപദേശി, കല്ലിശേരി ചെമ്പകശേരിൽ അബ്രഹാം, ചെമ്പകശേരിൽ മാത്തു, പുത്തൻകാവ് ചക്കാലയിൽ ചെറിയാൻ ഉപദേശി, നിരണം വട്ടടിയിൽ കൊച്ചുകുഞ്ഞ്, മാരാമൺ ആറങ്ങാട്ട് ഫിലിപ്പോസ്, കല്ലിശേരിൽ ഒറ്റപ്ലാമൂട്ടിൽ കുഞ്ഞമ്മാഞ്ഞു, ഇടയാറന്മുള കൊച്ചുമണ്ണിൽ സ്‌കറിയ എന്നിവരായിരുന്നു ആ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളായവർ. യോഗത്തിൽ സുവിശേഷ പ്രഘോഷണത്തിനായി ഒരു സംഘം രൂപീരിക്കാൻ തീരുമാനിച്ചു.

മലങ്കര സഭയിൽ സുവിശേഷ പ്രഘോഷണത്തിനു പുതിയ രൂപവും ഭാവവും നൽകിയ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആരംഭമാണ് അവിടെ കുറിക്കപ്പെട്ടത്. മലങ്കര സഭയിലെ പ്രേഷിത ദൗത്യത്തിന്റെ ചരിത്ര സ്‌മരണകൾ ഉണർത്തുന്ന പ്രതീകമാണു കല്ലിശേരി മാളിക. അപൂർവമായി പ്രസ്‌ഥാനങ്ങൾക്കു സംഭവിക്കുന്ന ഈ രൂപ പരിണാമം കടവിൽ മാളികയെ സഭയുടെ ഒരു ചരിത്രസമ്പത്താക്കി മാറ്റി.

ഫലവത്തായ ജീവിതത്തിനു തലമുറകളെ ഒരുക്കുകയെന്ന ചരിത്രദൗത്യം തികഞ്ഞ കൃത്യതയോടെ തുടർന്നു നിർവഹിക്കാനും, ആധ്യാത്മിക ചൈതന്യത്തിന്റെ വറ്റിപ്പോകാത്ത നീരുറവയായി എക്കാലവും നിലനിൽക്കാനുമുള്ള ദൈവകൃപ ഈ ചരിത്ര സ്മാരകത്തിനുണ്ട്.സംശുദ്ധമായ സുവിശേഷ പ്രഘോഷണ പൈതൃകത്തിന്റെ ദൃശ്യ സൂചകമായി മാളിക ചരിത്രമധ്യത്തിൽ നിലകൊള്ളുന്നു. സഭയുടെ മേൽനോട്ടത്തിൽ പുതുക്കിപ്പണിത്, പമ്പയുടെ തീരത്ത് പുതിയ ചാരുതയോടെ നിലകൊള്ളുകയാണു കടവിൽ മാളിക. 

സീഹോറ മുതൽ ടിബറ്റ് അതിർത്തി വരെ നീളുന്ന പ്രവർത്തന മേഖലകളിൽ ദരിദ്രരിൽ ദരിദ്രരായവരുടെ വിദ്യാഭ്യാസ - ആരോഗ്യ - സാമൂഹിക പുരോഗതിക്കായി സുവിശേഷ സംഘം നടത്തുന്ന പദ്ധതികൾക്കു പിന്നിലെ പ്രചോദനം മാരാമൺ കൺവൻഷനിൽ നിന്നു പകർന്നുകിട്ടുന്ന ദൈവകൃപയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com