ADVERTISEMENT

തിരുവല്ല ∙ വേനലിൽ കടുത്ത ചൂടും ജലക്ഷാമവും മൂലം നാട് പ്രതിസന്ധിയിലേക്കു നീങ്ങുമ്പോഴും മലയിടിച്ച് മണ്ണുകടത്ത് വ്യാപകം. നിരത്തുകൾ കീഴടക്കി ടിപ്പറുകൾ പായുന്നു. പലയിടത്തും ചെറിയ വാഹനങ്ങളിലെ യാത്രക്കാരും കാൽനടക്കാരും ഭീതിയിലാണ്. നിയമലംഘനവും അമിത വേഗവും പിടികൂടാൻ സർക്കാർ സംവിധാനങ്ങളൊന്നും ഫലത്തിൽ ഇല്ലാത്ത സ്ഥിതിയാണ്.കല്ലൂപ്പാറ–മല്ലപ്പള്ളി റൂട്ടിലും ടികെ റോഡിലും തിരുവല്ല– അമ്പലപ്പുഴ റോഡിലുമാണ് 2 ആഴ്ചയായി ടിപ്പർ ലോറികൾ ഇടമുറിയാതെ പായുന്നത്. മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, എഴുമറ്റൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോൾ മണ്ണെടുപ്പ് സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാൽ റവന്യു അധികാരികൾ ഒട്ടുമുക്കാലും തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലായതിനാൽ മണ്ണ് എടുപ്പുകാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മണ്ണുകടത്താൻ കഴിയുന്നു.

 ഈ കാലയളവ് മുതലാക്കി കിഴക്കൻ മേഖലയിൽ നിന്നു പരമാവധി മണ്ണ് അപ്പർകുട്ടനാട്ടിലേക്കും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കടത്തുകയാണ്. വേണ്ടത്ര സുരക്ഷ ക്രമീകരങ്ങളില്ലാതയാണ് ടിപ്പർ, ടോറസ് തുടങ്ങിയവ അളവിൽ കവിഞ്ഞ് മണ്ണ് കടത്തുന്നത്. ശരിയായ രീതിയിൽ മൂടിയിടാത്തതിനാൽ മണ്ണ് റോഡിലേക്ക് വീഴുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരുടെ കണ്ണിലേക്കും മറ്റും മണ്ണും പൊടിയും വീണ് അപകടങ്ങൾ പതിവാണ്. എയർ കണ്ടിഷൻ ചെയ്ത ടോറസുകളിൽ ഗ്ലാസ് ചില്ലുകൾ ഇട്ടിരിക്കുന്നതിനാൽ താഴെ റോഡിൽ നടക്കുന്നതൊന്നുമറിയാതെ ഓടിച്ചു പോകുന്ന ഡ്രൈവർമാരെയും കാണാം.ടികെ റോഡിലൂടെ രാവിലെ മൂന്നര മുതലേ ടിപ്പറുകൾ കിഴക്കൻ മലകൾ ലക്ഷ്യമാക്കി പായുന്നുണ്ടെന്നു പതിവു യാത്രികർ പറഞ്ഞു.നാടിന്റെ ജലഗോപുരങ്ങളായ മലകളും പാറകളും ഇടനാടൻ കുന്നുകളുമെല്ലാം നിർബാധം ഇടിച്ച് തണ്ണീർത്തടങ്ങൾ നികത്താൻ ഉപയോഗിക്കുകയാണ്.

അധികൃതർ ഇതിനെതിരെ കാര്യമായ ഒരു നടപടിയുമെടുക്കുന്നില്ല.മണ്ണ് എടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ശുദ്ധ ജല ക്ഷാമം അനുഭവപ്പെടന്നതായും പരാതിയുണ്ട്. സമീപത്തെ കിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. നിശ്ചിത അളവിൽ മണ്ണ് നീക്കം ചെയ്യാൻ അനുമതി വാങ്ങുന്നവർ അതിന്റെ 10 ഇരട്ടിയോളം മണ്ണാണ് കടത്തുന്നത്. പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങൾ മണ്ണെടുപ്പിനെതിരെ മൗനം പാലിക്കുകയാണെന്ന് പരാതി ഉണ്ട്.തിരുവല്ല അമ്പലപ്പുഴ റോഡിലും ടിപ്പറുകൾ പായുകയാണ്. മുത്തൂർ–കുറ്റപ്പുഴ റൂട്ടിലൂടെ ചീറിപാഞ്ഞു വരുന്ന ടിപ്പറുകൾ ഒന്നും നോക്കാതെയാണ് കുറ്റപ്പുഴ റോഡിലേക്ക് വീശിയെടുക്കുന്നത്. ദേശീയ പാത നിർമാണത്തിന്റെ പേരിൽ കടത്തുന്ന മണ്ണ് പലപ്പോഴും ചെന്നെത്തുന്നത് കുട്ടനാട്ടിലെ പാടശേഖരങ്ങൾ നികത്താനാണ്. ടിപ്പറുകളുടെയും മറ്റും അമിത വേഗം ഒട്ടേറെ അപകടങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com