ADVERTISEMENT

കോന്നി∙മണ്ഡലത്തിലെ ഇക്കോ ടൂറിസം പദ്ധതികൾ വിപുലപ്പെടുത്താൻ തീരുമാനം. ഗവി, അടവി, ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണു വിഭാവനം ചെയ്തിട്ടുള്ളത്. 

∙അടവി
ആകർഷകമായ ഗാർഡൻ, റസ്റ്ററന്റ്, വ്യൂ ഡെക്ക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂൾ വാട്ടർ കിയോസ്ക്, ജംഗിൾ ലോഡ്ജിൽ ഡോർമിറ്ററിയും മുറികളും, വിശാലമായ പാർക്കിങ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവ ക്രമീകരിക്കും. ബാംബൂ ഹട്ടുകൾ കൂടുതൽ നിർമിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും നടപടി സ്വീകരിക്കും. നിലവിൽ മൂന്നു ഹട്ടുകൾ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആർക്കിടെക്ടിനെ ചുമതലപ്പെടുത്തി അടവിയിൽ ആന പുനരധിവാസ കേന്ദ്രം ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു.

∙ഗവി
ഗവിയിലേക്കു പോകുന്ന സഞ്ചാരികൾക്കായി കക്കിയിലെ പഴയ ഫോറസ്റ്റ് ഓഫിസ് കെട്ടിടം നവീകരിച്ചു റസ്റ്ററന്റ്, സ്ത്രീ സൗഹൃദ ശുചിമുറികൾ, വാഷ് റൂം എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.  റിപ്പോർട്ട് തയാറാക്കാനും ഏകോപനത്തിനുമായി കൊല്ലം സിസിഎഫ് കമലാഹാറിനെ ചുമതലപ്പെടുത്തി. ആങ്ങമൂഴിയെ ഗവിയുടെ കവാടമായി കണ്ടു പഞ്ചായത്തിന്റെ സഹായത്താൽ വിവിധ പദ്ധതി നടപ്പാക്കും. ടൂറിസം വകുപ്പ് സീതത്തോട് കേന്ദ്രീകരിച്ച് എത്നോ ഹബ് അനുവദിച്ചിരുന്നത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ കെ.യു.ജനീഷ് കുമാർ എംഎൽഎ, ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ, കൊല്ലം സിസിഎഫ് കമലാഹാർ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, റാന്നി ഡിഎഫ്ഒ പി.കെ.ജയകുമാർ ശർമ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി.പവിത്രൻ, ഡിടിപിസി സെക്രട്ടറി ബിനോഷ്, ഗവി ഇക്കോ ടൂറിസം മാനേജർ സാബു ആർ.ഉണ്ണിത്താൻ, ടൂറിസം പ്രോജക്ട് എൻജിനീയർ വിനോദ്, റേഞ്ച് ഓഫിസർമാരായ അജിത് കുമാർ, എസ്.അശോക് തുടങ്ങിയവർ പങ്കെടുത്തു.

ആനക്കൂട് സന്ദർശന സമയം കൂട്ടും
കോന്നി ആനക്കൂട്ടിൽ സന്ധ്യാസമയങ്ങളിൽ കൂടുതൽ സമയം സഞ്ചാരികൾക്ക് ചെലവഴിക്കാൻ ക്രമീകരണങ്ങൾ ഒരുക്കും. സന്ദർശന സമയം രാത്രി 7 വരെയാക്കും. ആനകൾക്കും പാപ്പാന്മാർക്കും പരിശീലനം നൽകി രണ്ടുമാസത്തിനകം ആനസവാരി ആരംഭിക്കും. കോന്നിയിൽ നിന്നു ജംഗിൾ സഫാരിക്കായി ട്രക്കിങ് തുടങ്ങും. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com