ADVERTISEMENT

സീതത്തോട്∙‌ ‘ലോറിയുടെ ടയർ പഞ്ചറായതിനാൽ യാത്ര ഒരു മണിക്കൂറോളം വൈകി, ആ ഒറ്റക്കാരണത്താൽ ജീവൻ തിരിച്ചുകിട്ടി’, കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായി 6 ദിവസത്തിനു ശേഷം ഇതു പറയുമ്പോഴും ഹംസയുടെ നടുക്കം മാറിയിട്ടില്ല. കഴിഞ്ഞ ചൊവ്വ പുലർച്ചെ ഷിരൂരിൽ എത്താമെന്ന പ്രതീക്ഷയിലായിരുന്നു ഗോവയിൽ നിന്നു തിങ്കളാഴ്ച രാത്രി ലോഡുമായി പത്തനംതിട്ട സീതത്തോട് മൂന്നുകല്ല് കുമ്പശേരിൽ ഹംസയും സുഹൃത്ത് തൊടുപുഴ സ്വദേശി കണ്ടത്തിൻകര ഷാജിയും എറണാകുളത്തേക്കു പുറപ്പെട്ടത്. യാത്രയ്ക്കിടെ ലക്ഷ്മൺ നായ്ക്കിന്റെ ചായക്കടയ്ക്കു മുൻപിലുള്ള സ്ഥലത്താണ് പതിവു വിശ്രമം. പിറ്റേന്നു കുളിയും ഭക്ഷണവും കഴിഞ്ഞ് യാത്ര തുടരും.

ഇവിടെയാണ് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. 30 വർഷമായി ഈ റൂട്ടിൽ വാഹനം ഓടിക്കുന്നവരാണ് ഇരുവരും. യാത്രയിലെ ക്ഷീണവും കനത്ത മഴയും കാരണം ഉദ്ദേശിച്ച സമയത്ത് എത്താത്തതോടെ ഗോവയിൽ നിന്നു കേരളത്തിലേക്കു വരുമ്പോഴുള്ള ആദ്യ ടോൾ ഗേറ്റിനു സമീപം ലോറി ഒതുക്കിയ ശേഷം ഉറങ്ങി. ഇവിടെനിന്ന് ഏകദേശം 3 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ എത്താം. ഉണർന്നപ്പോൾ ഏഴരയായി. വണ്ടി എടുത്തപ്പോഴാണ് ടയർ പഞ്ചറാണെന്ന് അറിയുന്നത്. ടയർ മാറ്റിയപ്പോഴേക്കും സമയം 9. യാത്ര ആരംഭിക്കാൻ തുടങ്ങുമ്പോഴാണ് അപകട വിവരം അറിയുന്നത്.ഹംസ പറയുന്നു. 

 ഇഷ്ട വിശ്രമകേന്ദ്രം
‘അപകട സ്ഥലത്ത് റോഡിന്റെ ഇരു വശത്തുമായി 5 വലിയ ലോറികൾക്കു പാർക്ക് ചെയ്യാം. ഇടിഞ്ഞ മലയിൽ നിന്നു റോഡിലേക്ക് ഒഴുകിയെത്തുന്ന ഉറവയിലെ തണുത്ത വെള്ളം ശേഖരിക്കാൻ മിക്ക മലയാളി ഡ്രൈവർമാരും ഇവിടെ നിർത്തും. ലക്ഷ്മൺ നായ്ക്കിന്റെ കടയിൽ കേരള വിഭവങ്ങൾ ലഭിക്കുമെന്നതിനാൽ നല്ല തിരക്കായിരുന്നു. മറ്റു തടസ്സങ്ങൾ ഒന്നുമില്ലാതെ പതിവ് വേഗത്തിൽ വാഹനം ഓടി എത്തിയിരുന്നെങ്കിൽ ഉറപ്പായും ആ ദുരന്തത്തിൽ ഉൾപ്പെടുമായിരുന്നു’ – ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com