ADVERTISEMENT

കുളനട ∙ ശബ്ദവും നിലവിളിയും കേട്ട് റോഡിലേക്ക് നോക്കുമ്പോൾ കൂട്ടിയിടിച്ചു കിടക്കുന്ന വാഹനങ്ങളാണ് കാണുന്നതെന്ന് ഗ്രേസ് വില്ലയിൽ ഡാന ഷാജി പറഞ്ഞു. അപ്പോൾ തന്നെ തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് സുഹൃത്തുകളായ തൈക്കുട്ടത്തിൽ ബാബുക്കുട്ടൻ, നെടുവേലി മേലത്തേതിൽ കണ്ണൻ എന്നിവരും പുറത്തിറങ്ങി വാഹനങ്ങളുടെ അടുത്തെത്തി. ബസിൽ നിന്ന് കൂട്ട നിലവിളിയാണ് കേൾക്കുന്നത്. വാഹനത്തിന്റെ ചുറ്റും കറങ്ങി ഏമർജൻസി വാതിൽ കണ്ട് പിടിച്ച് തുറന്ന് 3 പേരും അകത്ത് കയറുമ്പോൾ ഉള്ളിൽ പലരും നിലത്തു വീണു കിടക്കുകയായിരുന്നു.

എംസി റോഡിൽ കുളനട ജംക്‌ഷനു സമീപം ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു പുറത്തെത്തിക്കാൻ ശ്രമിക്കുന്നു.
എംസി റോഡിൽ കുളനട ജംക്‌ഷനു സമീപം ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു പുറത്തെത്തിക്കാൻ ശ്രമിക്കുന്നു.

ലോറിയുടെ ക്യാബിൻ ബസിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർമാരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. അടൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി ക്യാബിൻ പൊളിച്ച് പുറത്തെടുക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ചെങ്ങന്നൂരിൽ നിന്നുള്ള സേനകൂടി എത്തി. നാട്ടൂകാരിൽ ചിലർ കമ്പിമുറിക്കുന്ന കട്ടർ കൊണ്ടുവന്ന് കാബിന്റെ കുറച്ച് ഭാഗം മുറിച്ചു. ബസ് ഡ്രൈവർ മിഥുന് അപ്പോഴും ബോധമുണ്ടായിരുന്നു. അപ്പോൾ തന്നെ പൊലീസുകാരുടെ സഹായത്തോടെ ഡോക്ടറെ സ്ഥലത്തെത്തിച്ചിരുന്നെന്നും അവർ പറഞ്ഞു. 2 മണിക്കൂറോളം സമയമെടുത്താണ് മിഥുനെ പുറത്തെടുത്തത്.

പൊലീസെത്താൻ വൈകിയെന്നു നാട്ടുകാർ
എംസി റോഡിൽ നടന്ന വാഹനാപകട സ്ഥലത്ത് അഗ്നിരക്ഷാ സേനാപ്രവർത്തകർ എത്തിയിട്ടും പൊലീസെത്താൻ വൈകിയെന്ന് നാട്ടൂകാർ. രാവിലെ അപകടം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് പൊലീസെത്തിയതെന്ന് പറയുന്നു. സ്റ്റേഷനിൽ നിന്ന് അപകട സ്ഥലത്തേക്ക് 5 മിനിറ്റ് യാത്ര ദൂരം മാത്രം ഉള്ളത്. ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനങ്ങളുടെ കാബിൻ മുറിച്ചുമാറ്റാൻ പറ്റിയ ഉപകരണങ്ങൾ ഇല്ലാത്തത് ഡൈവ്രർമാരെ പുറത്തെടുക്കാൻ താമസിച്ചു.

സുരക്ഷ ഒരുക്കാതെ അധികൃതർ
എംസി റോഡിന്റെ ഏനാത്ത് മുതൽ കുളനട മാന്തുക രണ്ടാംപുഞ്ച വരെ മരണം വലവിരിച്ചു കാത്തിരിക്കുകയാണ്. അപ്പോഴും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ തയാറാകുന്നില്ല. അമിത വേഗമാണ് മിക്ക അപകടങ്ങൾക്ക് കാരണം. ഡ്രൈവർ ഉറങ്ങി വാഹനം നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടങ്ങളും റോഡ് വശങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾപോലും ഇടിച്ച് തകർത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ അപകടത്തിലായിട്ടുണ്ട്. കുരമ്പാല ഇടയാടി ജം‌ക്‌ഷനിലെ വളവിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. രണ്ടാഴ്ച മുൻപ് കുരമ്പാല ജംക്ഷനിൽ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന മൂന്ന് വാഹനങ്ങൾ ഇടിച്ചിരുന്നു. അശാസ്ത്രീയ നിർമാണവും അപകടത്തിന് കാരണമാകുന്നതായി പറയുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും അപകടങ്ങൾ നടന്നിട്ടുണ്ട്.

മിഥുൻ രാജ്.
മിഥുൻ രാജ്.

ബസും ലോറിയും കൂട്ടിയിടിച്ച് ബസ്  ഡ്രൈവർ മരിച്ചു; 3 പേർക്ക് ഗുരുതരം
പന്തളം ∙ എംസി റോഡിൽ ടൂറിസ്റ്റ് ബസും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാബിനുകളിൽ കുടുങ്ങിയ ഡ്രൈവർമാരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും 2 മണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. പരുക്കേറ്റ 3 പേരുടെ നില ഗുരുതരം. കുളനട മാന്തുക ഓർത്തഡോക്സ‌് പള്ളിക്ക് സമീപം ഇന്നലെ രാവിലെ 6.15നായിരുന്നു അപകടം. തിരുവനന്തപുരം പൂവത്തൂർ ചെന്തുപ്പൂര് അരുവിക്കുഴി വീട്ടിൽ രാജന്റെ മകൻ മിഥുൻ രാജ് (26) ആണ് മരിച്ചത്. മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തേക്കു സർവീസ് നടത്തുന്ന ബസ് തമിഴ്നാട്ടിൽനിന്ന് കോട്ടയം ഭാഗത്തേക്കു ചരക്കു കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി ജോയിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 30 പേരാണ് ഉണ്ടായിരുന്നത്. ക്ലീനർ അഖിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിലും യാത്രക്കാരിലൊരാളായ അബ്ദുൽ ലത്തീഫ് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്കുശേഷം മടങ്ങി. 5 വർഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മിഥുൻ. സംസ്കാരം നാളെ 9.30ന് നെടുമങ്ങാട് ശാന്തിതീരത്തിൽ. മാതാവ്: മിനി, സഹോദരൻ: മാധവ് രാജ്.

English Summary:

Tourist bus and a cargo lorry collided on MC Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com