ADVERTISEMENT

തിരുവനന്തപുരം∙ പുതിയ കാല തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് വിദഗ്ധപരിശീലനം നൽകാനായി കഴക്കൂട്ടത്തും വിഴിഞ്ഞത്തും 20 കോടി രൂപ വീതം ചെലവിൽ കമ്യൂണിറ്റി സ്കിൽ പാർക്കുകൾ വരുന്നു. സർക്കാരിനു കീഴിലുള്ള അഡീഷനൽ സ്കിൽ അക്വസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമാണ് പദ്ധതി. ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) ആണ് സാമ്പത്തികസഹായം നൽകുന്നത്.

ഏവിയേഷൻ രംഗത്തെ അതികായരായ ജിഎംആർ ഗ്രൂപ്പിന്റെ സഹകരണത്തോടെയാകും കഴക്കൂട്ടം കിൻഫ്ര പാർക്കിലെ സ്കിൽ പാർക്ക്. വിഴിഞ്ഞത്ത് ഒന്നര ഏക്കർ സ്ഥലത്ത് വരുന്ന സ്കിൽ പാർക്കിന്റെ ചുമതല അദാനി ഗ്രൂപ്പിനായിരിക്കും. അനുദിനം മാറി വരുന്ന സാഹചര്യങ്ങളിൽ ഉയർന്ന തൊഴിൽ അവസരങ്ങൾ കരസ്ഥമാക്കാൻ വ്യവസായ സ്ഥാപനങ്ങൾ നേരിട്ട് നൽകുന്ന പരിശീലന പരിപാടിയാണ് സ്കിൽ പാർക്കുകളിലുണ്ടാവുക.

നിലവിൽ സംസ്ഥാനത്ത് 9 സ്കിൽ പാർക്കുകളാണുള്ളത്. രണ്ടാം ഘട്ടത്തിൽ വരുന്ന 7 സ്കിൽ പാർക്കുകളിലാണ് കഴക്കൂട്ടവും വിഴിഞ്ഞവും ഉൾപ്പെട്ടത്. 25,000 മുതൽ 30,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. പരിശീലനം പൂർത്തിയാക്കുന്നവരെ തൊഴിൽ രംഗത്തേക്കു കൈപിടിച്ചു നടത്താനും സ്കിൽ പാർക്ക് ശ്രമിക്കും.

രണ്ടു സ്കിൽ പാർക്കുകളുടെയും നിർമാണം ഉടൻ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കിൻഫ്ര പാർക്കിൽ സ്കിൽ പാർക്ക് പൂർത്തിയാകുന്നതു വരെ സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിൽ ട്രാൻസിറ്റ് ക്യാംപസ് പ്രവർത്തിക്കും.

കോഴ്സുകൾ ഇങ്ങനെ

വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോജിസ്റ്റിക്സ്, പോർട്ട് മാനേജ്മെന്റ് കോഴ്സുകളാകും ഉണ്ടാവുക. കഴക്കൂട്ടത്തെ കോഴ്സുകൾ ചുവടെ. ഏവിയേഷൻ കോഴ്സുകൾ ജിഎംആർ ഗ്രൂപ്പും, ഹെൽത്ത് കെയർ കോഴ്സ് കിംസ് ആശുപത്രിയും ഫിലിം പ്രൊ‍ഡക്ഷൻ കോഴ്സുകൾ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ആണ് നടത്തുന്നത്.

∙ ഹെൽത്ത് കെയർ: ക്ലിനിക്കൽ എൻജിനീയറിങ് (6 മാസം): യോഗ്യത–ബിടെക്/എംഎസ്‍സി–ബയോമെഡിക്കൽ എൻജിനീയറിങ്/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്

∙ വിദേശ ഭാഷാ പരിശീലനം– ജാപ്പനീസ്, ഇംഗ്ലിഷ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ്

∙ ഏവിയേഷൻ: ബേസിക് ഫയർ ഫൈറ്റേഴ്സ് കോഴ്സ് (6 മാസം)– എസ്എസ്എൽസി

∙ ഏവിയേഷൻ: കസ്റ്റമർ സർവീസ് അസോഷ്യേറ്റ് അറ്റ് എയർപോർട്ട് (45 ദിവസം)– ഏതെങ്കിലും ബിരുദം, പ്രായം 20–26

∙ ഡിജിറ്റൽ സിനിമറ്റോഗ്രഫി

∙ ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ

അപേക്ഷിക്കാം

ഡിസംബർ 23ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്ക് ട്രാൻസിറ്റ് ക്യാംപസ് ആയ സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന റജിസ്ട്രേഷൻ ഡ്രൈവിങ് പങ്കെടുക്കാം. വിവരങ്ങൾക്ക്: 94959 99668

പ്രവർത്തനം ഇങ്ങനെ

വ്യവസായ മേഖലയിലെ പങ്കാളികളെ ഉൾപ്പെടുത്തിയാണ് വിവിധ കോഴ്സുകൾ തീരുമാനിക്കുന്നത്. കോഴ്സുകൾക്ക് നിശ്ചിത ഫീസ് ഉണ്ടാകും. ദാരിദ്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇളവുണ്ട്. രണ്ട് ക്യാംപസുകളുടെയും നടത്തിപ്പ് ചുമതലയാണ് ജിഎംആറിനും അദാനിക്കും നൽകുക.

കോഴ്സുകൾ നൽകുന്ന ഇൻഡസ്ട്രി പങ്കാളികളെ കണ്ടെത്തേണ്ടതും ഇവരാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും, കിംസ് ആശുപത്രിയും കോഴ്സുകൾ നൽകുന്നുണ്ട്. അതത് രാജ്യങ്ങളുടെ എംബസികൾ വഴിയാകും ഭാഷാ പരിശീലനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com