കരകുളത്ത് ഡിജിറ്റൽ സർവേ പൂർത്തിയായി, ഡിസംബർ 15 വരെ രേഖകൾ പരിശോധിക്കാം
![thiruvananthapuram-digital-survey കരകുളം വില്ലേജ് പരിധിയിൽ നടന്ന ഡിജിറ്റൽ സർവേ](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2023/11/18/thiruvananthapuram-digital-survey.jpg?w=1120&h=583)
Mail This Article
നെടുമങ്ങാട്∙ കരകുളം വില്ലേജിൽ നടന്നു വന്ന ഡിജിറ്റൽ സർവേ പൂർത്തിയായി. ഇത് പ്രകാരം 1224 ഹെക്ടർ വിസ്തൃതിയുള്ള വില്ലേജിനെ 82 ബ്ലോക്കുകൾ ആയി തിരിച്ചാണ് സർവേ പൂർത്തിയാക്കിയത്. സർവേ രേഖകൾ ഭൂഉടമകൾക്ക് പരിശോധിക്കാൻ കരകുളം പഞ്ചായത്ത് ഓഫിസിന് താഴെ (പഴയ മാവേലിസ്റ്റോർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത്) ക്യാംപ് ഓഫിസിൽ ഡിസംബർ 15 വരെ സൗകര്യമുണ്ട്. കൂടാതെ എന്റെ ഭൂമി പോർട്ടൽ വഴിയും രേഖകൾ പരിശോധിക്കാം. കരകുളം വില്ലേജിന്റെ മുഴുവൻ പട്ടയ, പുറമ്പോക്ക് ഭൂമികളും ഈ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതികൾ ഉണ്ടെങ്കിൽ അപ്പോൾത്തന്നെ നൽകാം. കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി , വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് അളവ് നടപടികൾ പൂർത്തിയാക്കിയത്. ലഭിക്കുന്ന പരാതികൾ കൂടി പരിഹരിച്ച ശേഷം രേഖകൾ റവന്യു വകുപ്പിന് കൈമാറുമെന്ന് ക്യാംപ് ചാർജ് ഹെഡ് സർവേയർ ജി. ഗോപകുമാർ, ഹെഡ് ഡ്രാഫ്റ്റ്മാൻ വി. അനിൽകുമാർ എന്നിവർ അറിയിച്ചു.