ADVERTISEMENT

തിരുവനന്തപുരം∙ ഹർഡിൽസ്, സ്റ്റീപ്പിൾ ചേസ്, ഹൈജംപ്, ലോങ് ജംപ് മുതൽ ‘തവളച്ചാട്ടം’ വരെയുള്ള കായിക ഇനങ്ങൾ ‘പരിശീലിക്കാൻ’ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയം നിങ്ങളെ സ്വാഗതം ചെയ്യുന്നു. കാരണം ഈ കായികയിനങ്ങളൊക്കെ അറിയുന്നവർ അല്ലെങ്കിൽ സ്റ്റേഡിയത്തിലെ കുഴിയിലോ ചെളിയിലോ കാട്ടിലോ വീണുപോകാൻ സാധ്യതയുണ്ട്. കേരളീയത്തിന് വേണ്ടി വേദിയാക്കിയ കായികവേദി ഇപ്പോൾ കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. 

മേളയ്ക്കായി ഉഴുതു മറിച്ച സെൻട്രൽ സ്റ്റേഡിയം ഗ്രൗണ്ട് ഇന്നും അതേപടി കിടക്കുകയാണ്. വിദ്യാർഥികൾ ഉൾപ്പെട്ട ഒട്ടേറെ പേരുടെ പരിശീലനവും വ്യായാമവും ഇവിടെ തന്നെയാണ്. രാവിലെയും വൈകീട്ടുമായി പതിവ് നടപ്പുകാർ ഒട്ടേറെ ഉണ്ടായിരുന്നെങ്കിലും മോശം ട്രാക്കും പരുക്കും ഭയന്ന് മിക്കവരും സെൻട്രൽ സ്റ്റേഡിയം വിട്ടു. ഇനി എന്ന് ഗ്രൗണ്ട് പഴയ രീതിയിൽ ആക്കുമെന്ന് ആർക്കും പിടിയില്ല. 2001ൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തറക്കല്ലിടുന്നത്. 22 വർഷങ്ങൾക്കു ശേഷം സിന്തറ്റിക് ട്രാക്ക് പോയിട്ട് സാധാരണ ട്രാക്ക് പോലും കണ്ടുപിടിക്കാനാകാത്ത സ്ഥിതിയാണ്.

സെൻട്രൽ സ്റ്റേഡിയത്തിലെ ഗാലറി പുല്ല് മൂടിക്കിടക്കുന്നു.
സെൻട്രൽ സ്റ്റേഡിയത്തിലെ ഗാലറി പുല്ല് മൂടിക്കിടക്കുന്നു.

∙ ട്രാക്കിൽ  കുന്നും കുഴിയും
400 മീറ്റർ ട്രാക്ക് ഉണ്ടെങ്കിലും പകുതിയിലേറെയും കല്ലും കുഴിയുമാണ്. ഓടാനോ നടക്കാനോ സാധിക്കാത്ത അവസ്ഥ. നടന്നാൽ തന്നെ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. പലയിടത്തും കല്ലും മണ്ണും ഉയർന്നു നിൽക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ പരുക്ക് ഉറപ്പ്. തുടർച്ചയായി വാഹനങ്ങൾ കയറി ഇറങ്ങി ട്രാക്ക് പലയിടത്തും താഴ്ന്ന നിലയിലാണ്. പന്തൽ സ്ഥാപിക്കാനായി കുഴിച്ച കുഴികൾ ഇനിയും മൂടിയിട്ടില്ല. ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് മാലിന്യം കൂട്ടിയിട്ട നിലയിലാണ്. അവിടെ ഇഴജന്തുക്കളുടെ ശല്യം ഉണ്ടെന്നും പരിശീലനത്തിനായി എത്തുന്നവർ പറയുന്നു.

∙ ചെയ്തിട്ടും കാര്യമില്ലേ?
ഫുട്ബോൾ, ഹാൻഡ്ബോൾ കോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ക്രിക്കറ്റ് കളി മാത്രമാണ് ഗ്രൗണ്ടിൽ പ്രധാനമായും നടക്കുന്നത്. ഒരു ഭാഗത്ത് ചെളി നിറഞ്ഞ സ്ഥിതി ആയതിനാൽ മറ്റുള്ളവ കളിക്കാൻ കഴിയില്ല. ബാഡ്മിന്റൻ കോർട്ടും നിലവിൽ ഇല്ല. ഗ്രൗണ്ടിന്റെ ഒരു വശത്തൂടെയുള്ള ഓടയുടെ പകുതിയും സ്ലാബ് ഇട്ടു മൂടിയിട്ടില്ല.  ഒരു വശത്തെ ഗാലറി പുല്ല് പിടിച്ച നിലയിലാണ്. സ്റ്റേഡിയം പഴയപടി ആക്കിയാലും അടുത്ത പരിപാടി ആകുമ്പോൾ പൊളിക്കേണ്ടി വരില്ലേ എന്നാണ് ഇവിടെ പരിശീലിക്കുന്നവരും ചോദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com