ADVERTISEMENT

നെയ്യാറ്റിൻകര ∙ പൂവാർ മുതൽ അടിമലത്തുറ വരെയുള്ള പ്രദേശത്ത് ശക്തമായ വേലിയേറ്റം. നൂറിലധികം വീടുകളിൽ വെള്ളം കയറി. പുല്ലുവിള പ്രദേശത്ത് ഇത്രയും രൂക്ഷമായ കടൽകയറ്റം 3 ദശാബ്ദത്തിനിടെ ആദ്യമെന്ന് പ്രദേശവാസികൾ. ഇന്നലെ പുലർച്ചെ മുതൽ തിരയ്ക്ക് ശക്തി കൂടുതലായിരുന്നതായി പ്രദേശവാസികൾ പറയുന്നു. രാവിലെ എട്ടരയോടെ തന്നെ ചെറിയ തോതിൽ വെള്ളം കയറിത്തുടങ്ങി. ഉച്ചയോടെ ആണ് വേലിയേറ്റം ശക്തമായത്. ഇതോടെ വീടുകളിൽ വെള്ളം കയറി തുടങ്ങി. പൂവാർ മുതൽ അടിമലത്തുറ വരെ നൂറോളം വീടുകൾക്കുള്ളിൽ വെള്ളം കയറിയിട്ടുണ്ട്. ബീച്ച് റോഡിനും ഗോതമ്പ് റോഡിനും ഇടയിൽ താമസിക്കുന്നവരാണ് ഏറെ ദുരിതത്തിലായത്. പലയിടത്തും എത്തിച്ചേരാൻ കഴിയാത്തതിനാൽ എത്ര വീടുകളിൽ വെള്ളം കയറിയെന്ന് പറയുക എളുപ്പമല്ല. 100 വീടുകളിൽ അധികം വെള്ളം കയറിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം വീടിന്റെ 4 വശവും വെള്ളമെത്തിയ വീടുകളുടെ എണ്ണം എണ്ണി തിട്ടപ്പെടുത്താനാകില്ല.

കല്ലുമുക്ക് സ്വദേശികളായ രാജേന്ദ്രൻ, ഫ്രാൻസിസ്, കല്ലുമുക്ക് അടിമ്പിൻതൈ പുരയിടത്തിൽ സൈറസ്, പീറ്റർ, സൂസപാക്യം തുടങ്ങിവരുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുല്ലുവിളയ്ക്കു സമീപം പള്ളം പുരയിടത്തിൽ ചെറുപുഷ്പം, ഫ്രാൻസിസ്, മേരി സ്റ്റെല്ല, സ്റ്റെല്ല ബെമിയാൻ, ശേഷടിമ തുടങ്ങിയ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ഇവർ ബന്ധു വീടുകളിൽ അഭയം തേടി. രാത്രി വൈകിയും കടൽകയറ്റം തുടരുകയാണ്. കല്ലുമുക്ക്, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, കൊച്ചുപള്ളി പ്രദേശങ്ങളിൽ ഗോതമ്പ് റോഡും കടന്നെത്തിയ വെള്ളം റവന്യു വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കടലിലേക്ക് ഒഴുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.

വീടുകളിൽ വെള്ളം കയറിയവരെ മാറ്റി പാർപ്പിക്കാൻ, ക്യാംപുകൾ തുറക്കാൻ റവന്യു വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി നെയ്യാറ്റിൻകര തഹസിൽദാർ അറിയിച്ചു. അതേസമയം ക്യാംപുകൾ തുറന്നിട്ടില്ല. വീടുകളിൽ വെള്ളം കയറിയവരെ മാറ്റി പാർപ്പിക്കാൻ ഹാളുകൾ, സ്കൂളുകൾ തുറക്കാൻ സന്നദ്ധത അറിയിച്ച് തീരദേശ ഇടവകകളിലെ വൈദികരും രംഗത്തുണ്ട്. ഈസ്റ്റർ അവധിയായതിനാൽ തദ്ദേശീയരായ ഒട്ടേറെ കുടുംബങ്ങളാണ് കടൽത്തീരത്ത് സന്ദർശകരായി എത്തിയത്. കടൽ കയറ്റം ശക്തമായതിനെ തുടർന്ന് ഇവരെ കടലിൽ ഇറങ്ങുന്നതിൽ നിന്ന് പ്രദേശവാസികൾ വിലക്കി. വേലിയേറ്റം അറിഞ്ഞ് അതു കാണാൻ എത്തിയവരും ഒട്ടേറെയായിരുന്നു.

സാധാരണ മഴക്കാലത്താണ് വേലിയേറ്റം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ഇത്തരത്തിൽ വേനൽക്കാലത്ത് വേലിയേറ്റമുണ്ടാകുന്നതെന്ന് വിദഗ്ധർ പ്രതികരിച്ചു. സാധാരണ പൗർണമി, അമാവാസി തുടങ്ങി വാവിന്റെ സമയത്താണ് കടൽ കയറുന്നത്. ഇക്കുറി അക്കാര്യത്തിലും വ്യത്യാസമുണ്ടായതായും അവർ വിശദീകരിച്ചു. തീരദേശ പള്ളികളിലെ വൈദികരും എം.വിൻസെന്റ് എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും കടൽകയറിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

നാഗർകോവിൽ∙  കന്യാകുമാരി ജില്ലയിലെ  കുളച്ചൽ, അഴിക്കൽ തുടങ്ങിയ കടലോരഗ്രാമങ്ങളിൽ  ഇന്നലെ കടൽക്ഷോഭം ഉണ്ടായി. അവധി ആഘോഷിക്കുന്ന തിന്റെ  ഭാഗമായി വൈകിട്ട് ഒട്ടേറെപേർ കുളച്ചൽ  കടൽത്തീരത്ത് എത്തിയിരുന്നു. കടലാക്രമണത്തിൽ കരയിൽ നിർത്തിയിരുന്ന പത്തോളം ഫൈബർ വള്ളങ്ങൾ  തിരയിലകപ്പെട്ട് കാണാതായതായി മത്സ്യത്തൊഴിലാളികൾ  പറഞ്ഞു. പിള്ളത്തോപ്പ് അഴിക്കലിൽ കടൽവെളളം ജനവാസ മേഖലയിൽ കയറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com