ADVERTISEMENT

തിരുവനന്തപുരം ∙ തീരപ്രദേശത്ത് ആവേശത്തിന്റെ തിരകളുയർത്തി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. വലിയതുറ മുതൽ പൂന്തുറ വരെ നാലു കിലോമീറ്ററോളം പ്രിയങ്കയ്ക്കൊപ്പം കടൽ പോലെ പ്രവർത്തകരൊഴുകി. അഴിമതിയാരോപണങ്ങളുടെ നടുവിൽ നിന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്തുകൊണ്ടു കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ആവർത്തിച്ച പ്രിയങ്ക, സിപിഎം–ബിജെപി ഒത്തുതീർപ്പുണ്ടെന്നും ആരോപിച്ചു. നിശ്ചയിച്ചതിലും അരമണിക്കൂർ വൈകി 4.30നു പ്രിയങ്ക എത്തുമ്പോഴേക്കും വലിയതുറ ജംക്‌ഷൻ ആവേശത്തുറയായിരുന്നു.

യുഡിഎഫിന്റെ വലിയതുറ വാർഡ് ഇലക്‌ഷൻ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത് രാജീവ് ഭവൻ എന്ന കോൺഗ്രസ് ഓഫിസിലാണ്. മുറ്റത്ത് ഇന്ദിരാഗാന്ധിയുടെ പ്രതിമ. അച്ഛന്റെയും മുത്തശ്ശിയുടെയും സ്മരണകളെ സാക്ഷിയാക്കിയാണു പ്രിയങ്ക സ്ഥാനാർഥി ശശി തരൂരിനൊപ്പം തുറന്ന വാഹനത്തിൽ കയറിയത്. കനത്ത സുരക്ഷയ്ക്കിടയിലും ഇടയ്ക്കിടെ പ്രിയങ്ക റോഡിലിറങ്ങി. വലിയതുറ പിന്നിട്ടപാടെ വഴിയിൽ കസേരയിലിരുന്ന വയോധികയെ കാണാനായിരുന്നു ആദ്യ ഇറക്കം. അവർക്കൊരു സ്നേഹ മുത്തം കൂടി നൽകിയാണു തിരിച്ചു കയറിയത്.

പൂക്കൾ വിതറി ആൾക്കൂട്ടം സ്നേഹം പ്രകടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമായിരുന്നു തടിച്ചു കൂടിയവരിൽ ഏറെ. ചിലർ സമ്മാനമായി രാജീവ് ഗാന്ധിയുടെ ചിത്രം സമ്മാനിച്ചു. ഓലപീപ്പിയും വിസിലും ഉൾപ്പെടെ കയ്യിൽ കിട്ടിയ വാദ്യോപകരണങ്ങളുമായി കുട്ടികൾ അവരുടെ ഭാഷയിൽ സ്നേഹം പ്രകടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രവുമായി വീടിന്റെ ഒന്നാംനിലയിൽ നിന്ന കുട്ടിക്കൂട്ടത്തിനു പ്രിയങ്കയുടെ ‘ഫ്ലയിങ് കിസ്’. പല പുഴകളൊഴുകി കടലാകുന്നതുപോലെ, ഓരോ കേന്ദ്രത്തിലും കാത്തുനിന്ന ജനക്കൂട്ടം പ്രിയങ്കയെ കണ്ടു മടങ്ങാതെ റോഡ് ഷോയിൽ അലിഞ്ഞു.

ഇതോടെ റോഡ് ഷോയുടെ വേഗം കുറഞ്ഞു. നടപ്പിന്റെ വേഗം കൂട്ടാൻ പ്രവർത്തകർക്ക് അനൗൺസ്മെന്റ് വാഹനത്തിൽനിന്നു നിർദേശമെത്തി. പ്രിയങ്കയ്ക്കു വഴിയൊരുക്കാനായി തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തകർ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് മത്സരം എങ്ങനെയുണ്ടെന്നു വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ശശി തരൂരിനോടു തിരക്കിയ പ്രിയങ്ക, കേരളത്തിൽ യുഡിഎഫ് തൂത്തുവാരുമെന്ന് ഇടയ്ക്കു മാധ്യമങ്ങളോടും പ്രതികരിച്ചു. റോഡ് ഷോയ്ക്കിടയിൽ വന്ന ഫോൺ കോളുകൾക്കും മറുപടി നൽകിക്കൊണ്ടിരുന്നു. ചെറിയതുറയും ബീമാപ്പള്ളിയും പിന്നിട്ടു റോഡ് ഷോ പൂന്തുറയിലെത്തുമ്പോൾ സമയം 5.40. വിമാനത്താവളത്തിൽ 6നു റിപ്പോർട്ട് ചെയ്യണമായിരുന്നെങ്കിലും സമാപന കേന്ദ്രത്തിൽ തിങ്ങി നിറഞ്ഞവരെ കണ്ടപ്പോൾ പ്രിയങ്കയ്ക്കു പ്രസംഗം ചുരുക്കാനായില്ല. 

ചോദ്യവും ഉത്തരവുമായി സദസ്സിനെ കയ്യിലെടുക്കുന്ന പ്രസംഗം. പരിഭാഷകയായി ജ്യോതി വിജയകുമാർ. സമയം വൈകുന്നുവെന്നു തരൂർ, വാഹനത്തിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയെ കണ്ണു കാണിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവിയിൽനിന്ന് ഒരു കഷ്ണം കടലാസ് വാങ്ങി ചെന്നിത്തല കുറിച്ചു– ‘ഡിപ്പാർച്ചർ സമയം 6.10 ആണ്’. പ്രസംഗത്തിൽ ഹരം പിടിച്ച പ്രിയങ്ക കുറച്ചുസമയം കഴിഞ്ഞാണു കടലാസിലേക്കു നോട്ടമെത്തിച്ചത്. തരൂരിന് വോട്ടു ചെയ്യണമെന്നും അദ്ദേഹം കടമകൾ നിർവഹിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com