ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടിയുടെ പരമോന്നത ഘടകമായ പ്രവർത്തക സമിതിയിൽ എത്തിയതിനു പിന്നാലെ, തിരുവനന്തപുരത്തു തുടർച്ചയായ നാലാം വിജയവുമായതോടെ ദേശീയതലത്തിൽ ഗ്രാഫ് ഉയർത്തുകയാണു ശശി തരൂർ. ഇടക്കാലത്തു മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിക്കാണിച്ച തരൂരിന്, ബിജെപിയോടു പൊരുതിനേടിയ ഈ വിജയം അത്യാവശ്യമായിരുന്നു.

തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ 
മാർ ഇവാനിയോസ് വിദ്യാ നഗറിനു മുന്നിൽ 
കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം 
പ്രകടിപ്പിക്കുന്നു. ചിത്രം: മനോരമ
തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാ നഗറിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ചിത്രം: മനോരമ

എംപി ഓഫിസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും വികസനരംഗത്തു കൂടുതൽ ഇടപെടലുണ്ടായില്ലെന്നുമുള്ള വിമർശനം തിരഞ്ഞെടുപ്പു സമയത്തു തരൂർ നേരിട്ടിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ കുറഞ്ഞ ഭൂരിപക്ഷത്തിനാണു വിജയമെന്നതിനാൽ, വിമർശനങ്ങൾക്കു പരിഹാരമുണ്ടാക്കാനുള്ള ഇടപെടലും തരൂരിൽ  നിന്നുണ്ടായേക്കും. 

ഫോട്ടോ: ആർ.എസ്.ഗോപൻ
ചിത്രീകരണം: ജി.ഗോപീകൃഷ്ണൻ
ഫോട്ടോ: ആർ.എസ്.ഗോപൻ ചിത്രീകരണം: ജി.ഗോപീകൃഷ്ണൻ

നയതന്ത്രജ്ഞന്റെ വേഷമഴിച്ച് ഐക്യരാഷ്ട്രസഭയിൽനിന്ന് എത്തിയ തരൂർ, നാലുവട്ടവും തിരുവനന്തപുരത്തുകാരുടെ മനസ്സിൽ കയറിയതിനു പിന്നിൽ നയമുണ്ട്, തന്ത്രവുമുണ്ട്. ബിജെപിയുടെ കടുത്ത വിമർശകനെന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്കു പ്രിയങ്കരനാകുമ്പോഴും, ഭൂരിപക്ഷത്തെ നോവിക്കാതെ നോക്കുന്ന ‘സോഷ്യൽ എൻജിനീയറിങ്ങിൽ’ തരൂരിനു മിടുക്കുണ്ട്.

വികസനകാര്യത്തിൽ രാഷ്ട്രീയം നോക്കാതെ അഭിപ്രായം പറയുന്നതിനാൽ രാഷ്ട്രീയത്തിനതീതമായി പിന്തുണയുണ്ട്. എഴുത്തുകാരൻ എന്ന നിലയിലുള്ള ജനപ്രീതി മറുവശത്ത്. 2009ലെ ആദ്യ വിജയം തന്നെ ലക്ഷണമൊത്തതായിരുന്നു. 99,998 വോട്ടിന്റേത്. വിദേശത്തെ പ്രവർത്തന പരിചയത്തിൽ രണ്ടാം യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി.

2012ൽ വീണ്ടും മന്ത്രിയായപ്പോൾ ലഭിച്ചതു മനുഷ്യവിഭവശേഷി വകുപ്പ്. ബിജെപിയുടെ ഒ.രാജഗോപാൽ എതിരാളിയായി വന്ന 2014ൽ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞെങ്കിലും തരൂരിനെ ഉലയ്ക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 99,989 വോട്ടായി ഭൂരിപക്ഷം ഉയർന്നു. 

തിരുവനന്തപുരത്തു നാലുവട്ടം ജയിച്ച മറ്റൊരു നേതാവില്ല. 1984ലും 1989ലും 1991ലും ജയിച്ച എ.ചാൾസിന്റെ റെക്കോർഡാണു തരൂർ തകർത്തത്. നടപ്പിൽ, എടുപ്പിൽ, ഉടുപ്പിൽ, എഴുത്തിൽ എന്നിങ്ങനെ ഒന്നിലും കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനോടും താരതമ്യമില്ല തരൂരിന്. പകരം വയ്ക്കാനില്ലാത്ത വ്യക്തിപ്രഭാവം കൊണ്ടാണു തരൂർ ഹൃദയങ്ങൾ കീഴടക്കുന്നത്. 

ലണ്ടനിൽ ജനിച്ച്, കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലും യുഎസിലും വിദ്യാഭ്യാസം ചെയ്ത്, വിദേശത്തു ജോലി ചെയ്ത, പാലക്കാടൻ വേരുകളുള്ള തരൂരിനു വിശ്വപൗരൻ എന്നാണു വിളിപ്പേര്. എന്നാൽ, ആ വിളി താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരത്തുകാരനാകാനാണ് ഇഷ്ടമെന്നും തരൂർ പറയുന്നു.

തിരുവനന്തപുരത്തു സ്ഥിരതാമസമാക്കുമെന്നു തിരഞ്ഞെടുപ്പു ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം ഒന്നു കൂടി പറഞ്ഞു– ഇനി ഒരു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്.  പുതിയ തലമുറയ്ക്കായി മാറുന്നുവെന്നാണു ന്യായം പറഞ്ഞതെങ്കിലും തരൂരിന്റെ മനസ്സിലിരിപ്പു വ്യക്തമല്ല.ക്രിക്കറ്റ് കമ്പക്കാരനായ തരൂർ, നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കെ രാഷ്ട്രീയ മൈതാനം വിടുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.

സൂപ്പർ ഓവറിൽ ആവേശപ്പൂരം
തിരുവനന്തപുരം ∙ വഴുതക്കാട്ടെ ഫ്ലാറ്റിൽ രാവിലെ മാധ്യമങ്ങളെ കാണുമ്പോൾ ശശി തരൂർ ക്ഷേത്രത്തിൽ പോകാനുള്ള തിരക്കിലായിരുന്നു. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു കാറിൽ കയറിയ തരൂർ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പിന്നീട് പത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി 10 മണിയോടെ മടങ്ങിയെത്തി.

ടിവിയിലെ വോട്ടെണ്ണൽ വാർത്തകളിലായിരുന്നു ശ്രദ്ധ. നേതാക്കൾ ഫ്ലാറ്റിലേക്ക് എത്തിത്തുടങ്ങി. ലീഡ് നില ഉയർന്നതോടെ ഓട്ടോയിൽ വലിയ പുഷ്പഹാരം സ്ഥലത്തെത്തിച്ചു. വൈകാതെ ലീഡ്നില മാറിമറിയാൻ തുടങ്ങി. രാജീവ് ചന്ദ്രശേഖർ ലീഡ് ഉയർത്താൻ തുടങ്ങിയതോടെ തീരദേശ മേഖല എണ്ണുമ്പോൾ സ്ഥിതി മാറുമെന്നു നേതാക്കൾ പറഞ്ഞു.

എന്നാൽ, രാജീവിന്റെ ലീഡ് 20,000 പിന്നിട്ടപ്പോൾ പുറത്തിറങ്ങിയ നേതാക്കൾ ടെൻഷൻ മറച്ചുവച്ചില്ല. ലീഡ് ഉയർത്തി തിരിച്ചുവരുമെന്ന അവരുടെ പ്രതീക്ഷ ശരിവയ്ക്കുന്ന തരത്തിൽ ഫലം ശശി തരൂരിന് അനുകൂലമായി തുടങ്ങി. രാജീവിന്റെ 20,000 ലീഡ് പതിയെ കുറഞ്ഞു തുടങ്ങിയതോടെ നേതാക്കളുടെ മുഖത്ത് ആശ്വാസം. 

ഉച്ചയ്ക്ക് 1.22നാണു വീണ്ടും ലീഡ് തരൂരിന്റെ പേരിലായത്. ഇതോടെ കയ്യടികളും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ സജീവമായി. ജയമുറപ്പിച്ചതോടെ ഫ്ലാറ്റിനു പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തരൂർ ഇറങ്ങിവന്നു. സൂപ്പർ ഓവറിലാണെങ്കിലും വിജയം നമുക്കുതന്നെയെന്ന് തരൂർ.

മൂന്നുമണിയോടെ കാറിൽ ഇന്ദിരാഭവനിലേക്ക്. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശപ്പൂരത്തിനു നടുവിലേക്കാണ് തരൂർ വന്നിറങ്ങിയത്. നിലത്തു കാലുകുത്തും മുന്നേ പൊക്കിയെടുത്ത് മുദ്രാവാക്യം വിളിച്ച് ആവേശക്കടലിലെ തിരമാലയിലെന്നപോലെ കെപിസിസി ആസ്ഥാനത്തേക്ക്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ദിരാഭവന്റെ മുൻവശം ഉത്സവപ്പറമ്പായി.

ഓഫിസിനുള്ളിൽ പ്രവർത്തകർ നൽകിയ മധുരം കഴിച്ച് എല്ലാവർക്കും നന്ദി പറ‍ഞ്ഞ് തരൂർ നഗരത്തിലേക്ക് നീങ്ങി. എംപിക്ക് സഞ്ചരിക്കാനുള്ള തുറന്ന വാഹനം അലങ്കാരപ്പണികൾ നടത്തി അപ്പോഴേക്കും പ്രവർത്തകർ നഗരത്തിലെത്തിച്ചു. വർണക്കടലാസുകളും ബലൂണുകളും വിതറി നഗരത്തിൽ വീണ്ടുമൊരു റോഡ് ഷോ. സൂപ്പർ ഓവറിലെ വിജയം സൂപ്പറായി.

‘വിയർപ്പു തുന്നിയിട്ട’ വിജയക്കുപ്പായം 
തിരുവനന്തപുരം ∙ ‘വിയർപ്പൊഴുക്കാതെ ജയിക്കും’ എന്നായിരുന്നു വോട്ടെണ്ണൽ തലേന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ ആത്മവിശ്വാസം. എന്നാൽ നന്നായി വിയർത്താണു തരൂർ തിരുവനന്തപുരത്തു നാലാം വിജയം നേടിയത്. 

ആദ്യം പുറത്തുവന്നതു തരൂരിന്റെ ലീഡ്, 19 വോട്ട്. എന്നാൽ നിമിഷങ്ങൾക്കകം എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. വോട്ടെണ്ണൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തരൂർ 2230 വോട്ടിന്റെ ലീഡ് പിടിച്ചു. വീണ്ടും രാജീവ് ചന്ദ്രശേഖർ. യുഡിഎഫ് പ്രവർത്തകർക്ക് ആശങ്ക സമ്മാനിച്ച മണിക്കൂറുകളായിരുന്നു പിന്നീട്.

ലീഡ് രാജീവ് ചന്ദ്രശേഖറിനു മാത്രം. വോട്ടെണ്ണൽ ഒന്നര മണിക്കൂർ എത്തിയപ്പോൾ പിടിച്ച ലീഡ് ക്രമാനുഗതമായി ഉയർത്തി പന്ത്രണ്ടരയോടെ 24000 കടത്തി. എന്നാൽ പിന്നീട് മെല്ലെ കുറഞ്ഞു തുടങ്ങി. ഉച്ചയ്ക്കു കൃത്യം 1.23ന് ആദ്യമായി തരൂരിനു ലീഡ്. 192 വോട്ട്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആ കുതിപ്പ് 16077 വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയാണു നിന്നത്. 

2009ലും 2019ലും വൻ ഭൂരിപക്ഷത്തിനു ജയിച്ച തരൂർ ആ രണ്ടു തിരഞ്ഞെടുപ്പിലും എല്ലാ ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാൽ 2014ൽ ഒ.രാജഗോപാലിനെതിരെ മത്സരിച്ച് 15470 വോട്ടിനു മാത്രം വിജയിച്ച ഘട്ടത്തിലും ഇതേ പിരിമുറുക്കം തരൂർ അനുഭവിച്ചിരുന്നു. അന്ന് ഏതാണ്ട് അവസാന ഘട്ടം വരെ പിന്നിൽനിന്ന ശേഷമാണു തരൂർ വിജയത്തിലെത്തിയത്. 

തുണച്ചത് ശക്തികേന്ദ്രങ്ങൾ 
തിരുവനന്തപുരം∙ ഭൂരിപക്ഷത്തിൽ കാലിടറിയെങ്കിലും ശക്തികേന്ദ്രങ്ങൾ തുണച്ചതിനാൽ തിരുവനന്തപുരത്തു വിജയം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. പാറശാല, കോവളം, നെയ്യാറ്റിൻകര, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളിൽ തരൂർ ലീഡ് നേടിയപ്പോൾ കഴക്കൂട്ടവും വട്ടിയൂർക്കാവും നേമവും എൻഡിഎയുടെ രാജീവ് ചന്ദ്രശേഖറിനാണു ഭൂരിപക്ഷം നൽകിയത്.

കഴിഞ്ഞതവണ നേമത്തു മാത്രമായിരുന്നു എൻഡിഎയ്ക്കു ലീഡ്. രണ്ടുവർഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നതാണു ബിജെപിയുടെ പ്രകടനം. 

31171 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച കോവളവും 22022 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച പാറശ്ശാലയുമായിരുന്നു 2019ൽ തരൂരിന്റെ 99989 എന്ന ഭൂരിപക്ഷത്തിൽ നിർണായകമായത്. എന്നാൽ ഇത്തവണ കോവളത്ത് 16666 ആയും പാറശ്ശാലയിൽ 12372 ആയും ഭൂരിപക്ഷം താഴ്ന്നു. കോവളത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വോട്ടുകളിൽ കടന്നുകയറാൻ എൻഡിഎയ്ക്കും കഴിഞ്ഞെന്നു വ്യക്തം.

നേമത്തും വട്ടിയൂർക്കാവിലും പരമ്പരാഗത ബിജെപി വോട്ടുകളാണ് എൻഡിഎയ്ക്കു നേട്ടമായതെങ്കിൽ, കഴക്കൂട്ടത്തേതു സ്ഥാനാർഥി എന്ന നിലയിൽ രാജീവ് ചന്ദ്രശേഖർ സമാഹരിച്ച വോട്ടുകളാണെന്നാണു നിഗമനം. ടെക്നോ പാർക്കും അനുബന്ധ ഐടി വ്യവസായ മേഖലയുമുള്ള കഴക്കൂട്ടം മണ്ഡലത്തിൽ യുവ വോട്ടർമാർ കേന്ദ്ര ഐടി മന്ത്രി കൂടിയായ രാജീവിനെ തുണച്ചു. 2019ൽ കോവളം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ രണ്ടാമതെത്തിയ എൽഡിഎഫിന് ഇക്കുറി പാറശ്ശാലയിൽ മാത്രമാണു രണ്ടാം സ്ഥാനമുള്ളത്. 

ജനവിധിയുടെ വേലിയിറക്കം, വിജയാവേശത്തിന് വേലിയേറ്റം
കൈവിട്ടു പോകുമെന്നു കരുതിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശശി തരൂർ തിരിച്ചു പിടിച്ചതു തീരദേശ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലയിലെയും വോട്ടർമാരിലൂടെ. പത്താം റൗണ്ട് വരെ മുന്നിട്ടുനിന്ന രാജീവ് ചന്ദ്രശേഖറിൽനിന്ന് പതിയെ തരൂർ വിജയത്തിലേക്കു നീങ്ങിത്തുടങ്ങിയതു വിഴി‍ഞ്ഞം, കരിങ്കുളം, പൂവാർ, നെയ്യാറ്റിൻകര മേഖലകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ്.

വിജയവും പരാജയവും ഒളിച്ചുകളിച്ച് ഫോട്ടോഫിനിഷിലെത്തിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പൂവച്ചൽ, കുറ്റിച്ചൽ മേഖലകളിലെ വോട്ടുകളാണ് അടൂർ പ്രകാശിന്റെ വിജയത്തിനു ഹൈവോൾട്ടേജ് തിളക്കം സമ്മാനിച്ചത്. വേലിയേറ്റവും വേലിയിറക്കവും പോലെയായിരുന്നു തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ. പ്രവചനം അസാധ്യമായ ഘട്ടങ്ങളായിരുന്നു പലപ്പോഴും.

തരൂരിന്റെ വിജയഘടകങ്ങൾ
1. ഗ്രാമീണ മേഖലകളിലെ വോട്ടർമാരുടെ പിന്തുണ
2. രാഷ്ട്രീയത്തിനപ്പുറമുള്ള പ്രതിഛായ
3. സാമുദായിക മേഖലയിലെ വ്യക്തിബന്ധങ്ങൾ
4. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം
5. എംപിയെന്ന നിലയിലുള്ള പ്രവർത്തനം

രാജീവ് ചന്ദ്രശേഖറിന്റെ പരാജയ കാരണങ്ങൾ
1. വൈകി പ്രഖ്യാപിച്ച സ്ഥാനാർഥിത്വം
2. മണ്ഡലത്തിലെ വോട്ടർമാരുടെ അപരിചിതത്വം
3. പാർട്ടിയുടെയും സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ ഏകോപനത്തിലെ പാളിച്ച
4. ബിജെപിക്ക് എതിരായ ന്യൂനപക്ഷ വിരോധം
5. ഗ്രാമങ്ങളിൽ സ്വാധീനമുറപ്പിക്കാനായില്ല

തിരുവനന്തപുരം ലോക്സഭാ  മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് 
(മണ്ഡലം, മുന്നണി, ഭൂരിപക്ഷം എന്ന ക്രമത്തിൽ)
കഴക്കൂട്ടം
യുഡിഎഫ്– 39602,
എൻഡിഎ– 50444,
എൽഡിഎഫ്– 34382.
ഭൂരിപക്ഷം–എൻഡിഎ: 10842
വട്ടിയൂർക്കാവ്: യുഡിഎഫ്– 44863, എൻഡിഎ– 53025, എൽഡിഎഫ്– 28336. ഭൂരിപക്ഷം– എൻഡിഎ: 8162

തിരുവനന്തപുരം: 
യുഡിഎഫ്– 48296, എൻഡിഎ– 43755, എൽഡിഎഫ്– 27076. ഭൂരിപക്ഷം– യുഡിഎഫ്: 4541

പാറശാല
യുഡിഎഫ്–59026, എൻഡിഎ–45957, എൽഡിഎഫ്–46654. ഭൂരിപക്ഷം–യുഡിഎഫ്: 12372

കോവളം: 
യുഡിഎഫ്–64042, എൻഡിഎ–47376, എൽഡിഎഫ്–39137. ഭൂരിപക്ഷം–യുഡിഎഫ്: 16666

നെയ്യാറ്റിൻകര: 
യുഡിഎഫ്–58749, എൻഡിഎ–36136, എൽഡിഎഫ്–35526: ഭൂരിപക്ഷം– യുഡിഎഫ്: 22613

നേമം: 
യുഡിഎഫ്–39101, എൻഡിഎ–61227, എൽഡിഎഫ്–33322: ഭൂരിപക്ഷം–എൻഡിഎ:22126

തപാൽ വോട്ട്: 
യുഡിഎഫ്– 4476, എൻഡിഎ– 4158, 
എൽഡിഎഫ്– 3215
ആകെ വോട്ട് വിഹിതം: 
യുഡിഎഫ്–37.2, എൻഡിഎ–35.6, എൽഡിഎഫ്–25.7

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട്
തിരുവനന്തപുരം 
വിജയി: ശശി തരൂർ(യുഡിഎഫ്)–3,58,155 
ഭൂരിപക്ഷം: 16,077
രാജീവ് ചന്ദ്രശേഖർ(ബിജെപി): 3,42,078
പന്ന്യൻ രവീന്ദ്രൻ(സിപിഐ): 2,47,648
അഡ്വ.രാജേന്ദ്രൻ(ബിഎസ്പി): 2352
അഡ്വ.എം.പി.ഷൈൻ ലാൽ(സ്വത):1483
ജെ.ജെ.റസൽ (സ്വത): 1365
എസ്.മിനി (എസ്‌യുസിഐ): 1109
എം.എസ്.സുബി(സ്വത): 599
നന്ദാവനം സുശീലൻ (സ്വത): 420
ചാല മോഹനൻ (സ്വത): 400
ഷാജു പാലിയോട് (സ്വത): 388
ശശി കൊങ്ങപ്പള്ളി (സ്വത): 233
നോട്ട: 6753

മറ്റു സ്ഥാനാർഥികൾ നല്ലൊരു പോരാട്ടം തന്നെ നടത്തി. പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണു തിര‍ഞ്ഞെടുപ്പ് ഫലത്തിൽ ഒരു സമയത്തുണ്ടായത്. എങ്കിലും നാലാംതവണയും അനന്തപുരിയിലെ ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചു. സൂപ്പർ ഓവറിന്റെ അവസാനം നമുക്കു ജയിക്കാൻ സാധിച്ചു. തൃശൂരിലും തിരുവനന്തപുരത്തുമാണു ബിജെപി എല്ലാ ശ്രമവും നടത്തിയത്. ഇവിടെ ബിജെപിയെ തടയാൻ‌ സാധിച്ചതു ജനങ്ങളുടെ മൂല്യവും വിശ്വാസവും കൊണ്ടാണ്. 

 

 

 

 

തിരുവനന്തപുരത്തു നേരിട്ടതു കടുത്ത മത്സരമാണ്, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. പോസിറ്റീവ് പ്രചാരണമാണു നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്തു തുടരും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടാകും. നിർണായക വിജയമാണു തൃശൂരിലുണ്ടായത്.സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ട്. ദേശീയതലത്തിൽ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്നു പരിശോധിക്കണം.

 

 

സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടതു വലിയ തിരിച്ചടി. 2019ലെ അതേ നിലയിലാണു സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്തു പോളിങ് കുറഞ്ഞതു തിരിച്ചടിയായി. രാഷ്ട്രീയ വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീണു. വോട്ടെടുപ്പിനുശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെപ്പറ്റി കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കും. നന്നായി കളിച്ചു, പക്ഷേ വിജയം നേടാനായില്ല. ജയിക്കാനാണ് കളിച്ചതെങ്കിലും ഗോൾ അടിക്കാനായില്ല. അതിന്റെ പേരിൽ ജയിച്ചയാളോടു വിദ്വേഷമോ ശത്രുതയോ ഇല്ല. എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുകയാണ്. പൂർണതോതിൽ പൊതുപ്രവർത്തനവുമായി ജനങ്ങൾക്കിടയിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com