ADVERTISEMENT

കാട്ടാക്കട ∙ അനധികൃത പന്നി ഫാമുകൾക്കെതിരെ ജനകീയ സമിതി പൂവച്ചൽ പഞ്ചായത്ത് പടിക്കൽ ആരംഭിച്ച നിരാഹാര സമരം 5 –ാം ദിനത്തിലേക്ക്. സമരം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പല തലത്തിൽ നടന്നെങ്കിലും വിജയിച്ചില്ല. നാളെ മുതൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ കൂടി സമരത്തിനു പിന്തുണയുമായി ഒപ്പം കൂടിയേക്കും. പഞ്ചായത്തിലെ കരിയംകോട്,ചാത്തിയോട്,പാറാംകുഴി, മരത്തകിടി, കരിംപാണ്ടി പ്രദേശങ്ങളിലാണ് അനധികൃത ഫാമുകൾ പ്രവർത്തിക്കുന്നത്. ഓരോ ഫാമുകളിലും ഇരുപത് മുതൽ ഇരുനൂറ് പന്നികൾ വരെ ഉണ്ട്. ആരോഗ്യ വകുപ്പ് പലവട്ടം അടച്ച ്പൂട്ടാൻ കത്ത് നൽകി. ഫാമുകൾ ഉടൻ പൂട്ടണമെന്നു ആർഡിഒ ഉത്തരവ് നൽകിയിട്ട് മാസങ്ങളായി. പഞ്ചായത്ത് പിഴ ചുമത്തിയും നോട്ടിസ് നൽകിയും ‘ചുമതല’നിറവേറ്റിയതൊഴിച്ചാൽ കർശന നടപടിക്ക് മുതിർന്നില്ല.

ചില രാഷ്ട്രീയക്കാരുടെയും പ്രദേശത്തെ ചില പഞ്ചായത്ത് അംഗങ്ങളുടെയും പിന്തുണ കൂടി ലഭിച്ചപ്പോൾ അനധികൃത ഫാമുകളുടെ എണ്ണം കൂടി. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഭരണ സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വാർഡിലാണ് ഫാമുകൾ. ചില പഞ്ചായത്ത് അംഗങ്ങൾ ബന്ധുക്കളുടെ സഹായത്തോടെയും ബിനാമികളെ വച്ചും ഫാമുകൾ നടത്തുന്നതായി ആരോപണമുണ്ട്. ഇതാണ് ഫാമുകൾ പൂട്ടിക്കാത്തതിനു കാരണമായി നാട്ടുകാർ പറയുന്നത്. കുട്ടികളെ ഉൾപ്പെടെ മാറാ രോഗത്തിനു അടിമകളാക്കി, ജനങ്ങളെ ദുരിതത്തിലാക്കി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫാമുകൾ അടച്ച് പൂട്ടുംവരെ സമര രംഗത്ത് തുടരാനാണ് ജനകീയ സമിതി തീരുമാനം. പ്രദേശ വാസികളുടെ ദുരിതം മനസ്സിലാക്കി സമരത്തിനു പിന്തുണയുമായി അനവധി പേരാണ് എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com