ADVERTISEMENT

തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. മന്ത്രി പി.രാജീവ്  ഉദ്ഘാടനം ചെയ്തു. ഗാർഹിക ഗുണഭോക്താക്കൾക്കുള്ള സിഎൻജി റജിസ്‌ട്രേഷൻ  കാർഡുകളും  മന്ത്രി വിതരണം ചെയ്തു. 120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി ആൻഡ് പി പ്രഥം കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിൽ, ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പത്ത് വാർഡുകളാണുള്ളത്. മെഡിക്കൽ കോളജ്, പട്ടം, മുട്ടട, കുറവൻകോണം, കേശവദാസപുരം, കവടിയാർ, പേരൂർക്കട, നന്ദൻകോട്, നാലാഞ്ചിറ, ശാസ്‌തമംഗലം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യം എത്തുന്നത്. കമ്പനിയുടെ കൊച്ചുവേളി പ്ലാന്റിൽ നിന്നാണ് വാതകം എത്തിക്കുന്നത്. 60 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. 

ആദ്യ ഘട്ടത്തിൽ 12,000 കണക്ഷനുകളാണ്  നൽകുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച്എൽഎല്ലും ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിലെ പാചകവാതക സിലിണ്ടറുകളിൽ നിന്ന് സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് മാറുമ്പോൾ 10% മുതൽ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക് ഉണ്ടാകും. കണക്ഷന്റെ ഭാഗമായി സ്ഥാപിക്കുന്ന മീറ്റർ റീഡിങ് അനുസരിച്ച് ഉപയോഗിക്കുന്ന ഗ്യാസിന് പണം നൽകിയാൽ മതിയാകും. ഒരു യൂണിറ്റിന് 50 രൂപ നിരക്കിലാകും ഗുണഭോക്താക്കളിൽ നിന്ന്  ഈടാക്കുക. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാചകവാതക സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ലൈനുകളിൽ ഗ്യാസിന്റെ മർദ്ദം വളരെകുറഞ്ഞ അളവിലാണുള്ളത്. ഇത് അപകട സാധ്യതയും കുറയ്ക്കും. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.  ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, എ ജി ആൻഡ് പി പ്രഥം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ചിരദീപ് ദത്ത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com