ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്നും അതിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ലെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ എടുത്ത് കളയണം. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവം സാധാരണക്കാരുടെ ജീവിതത്തെയാണ് അട്ടിമറിക്കുന്നത്. നിക്ഷേപകർക്ക് ഉറപ്പുനൽകാൻ സർക്കാർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി അഗ്രിക്കൾച്ചറൽ സഹകരണ സംഘ തട്ടിപ്പിനെതിരെ ബിജെപി സംഘടിപ്പിച്ച നിക്ഷേപക കൂട്ടായ്മയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘കരുവന്നൂരിൽ ബെനാമി വായ്പകൾ നൽകിയത് സിപിഎം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെങ്കിൽ ചെമ്പഴന്തിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്. കരുവന്നൂരിലും കണ്ടലയിലും ഇടതുമുന്നണിയെങ്കിൽ പുൽപള്ളിയിലും ചെമ്പഴന്തിയിലും കോൺഗ്രസുകാരാണ് സഹകരണ മേഖലയെ തകർത്തത്. കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. ഇലക്ടറൽ ബോണ്ടിൽ സുതാര്യത ഇല്ലെന്ന് പ്രസംഗിക്കുന്നവരാണ് ഇതെല്ലാം ചെയ്യുന്നത്’’– വി.മുരളീധരൻ പറഞ്ഞു.

സഹകരണമേഖലയിൽ ഗുണപരമായ മാറ്റങ്ങള ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിച്ച എല്ലാ പരിഷ്കാരങ്ങളെയും എൽഡിഎഫ് - യുഡിഎഫ് കൂട്ടുകെട്ട് അട്ടിമറിച്ചു. ചെമ്പഴന്തിയിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ബിജു കുമാറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ചെമ്പഴന്തിയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗാരന്റി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി.ജി.വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ്, സമരസമിതി കൺവീനർ എബ്രഹാം മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കേരളാദിത്യപുരം ശ്രീകുമാർ, പ്രദീപ്കുമാർ, ജയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മണികണ്ഠൻ, സുനിൽ ചോട്ടു, ഹരി ചെല്ലമംഗലം, മണ്ഡലം സെക്രട്ടറിമാരായ ജ്യോതിഷ്, എം.എസ്.വിഷ്ണു ശാലിനി, രമാദേവി അമ്മ, മരിച്ച ബിജുവിന്റെ മക്കളായ ഗൗരി, ലക്ഷ്മി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com