ADVERTISEMENT

തിരുവനന്തപുരം∙ സ്പർശിച്ചറിയാവുന്ന പൈതൃകങ്ങളുടെ  പട്ടികയിലുൾപ്പെട്ടതാണ് തിരുവനന്തപുരത്തെ കോട്ട മതിലുകൾ. അനിഴം തിരുനാൾ മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തി രാജ്യം ശ്രീപത്മനാഭസ്വാമിക്കു സമർപ്പിച്ച കാലം മുതലാണ് ഈ കോട്ടയ്ക്കു പ്രാധാന്യമുണ്ടായത്. വിദേശ ആക്രമണങ്ങളിൽ നിന്ന് തിരുവിതാംകൂറിന്റെ  സമ്പത്തിനും അതു സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തിനും സംരക്ഷണം നൽകുകയെന്ന ദൗത്യമാണ് ഈ കോട്ടയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹം കോട്ട മതിലുകൾ പുതുക്കിപ്പണിതു.  സമുദ്ര സാമീപ്യമുള്ള പടിഞ്ഞാറേ കോട്ടയാണ് കൂടുതൽ ശക്തിപ്പെടുത്തിയത്. അതിനു കരിങ്കല്ലു തന്നെ ഉപയോഗിച്ചു. കോട്ട വാതിലുകളിലും കൊത്തളങ്ങളിലും രാപകലില്ലാതെ ജാഗരൂകരായി യോദ്ധാക്കൾ കാവൽ നിന്നിരുന്നു. അവരുടെ അനുവാദമില്ലാതെ രാജാവിനു പോലും പുറത്തോ അകത്തോ പോകാൻ അനുമതി ഉണ്ടായിരുന്നില്ല. ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹം കോട്ടയ്ക്ക് പുറത്തും അകത്തും എഴുന്നള്ളിക്കുമ്പോൾ 21 ആചാരവെടികൾ മുഴക്കി ആദരിക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. 

fort-crp1
അപകടകരമായ നിലയിൽ. സമീപത്തെ മാലിന്യ കൂമ്പാരവും കാണാം ചിത്രം:റിങ്കുരാജ് മട്ടാഞ്ചേരിയിൽ മനോരമ

തമിഴ്- കേരള വാസ്തു വിദ്യയുടെ  സങ്കലനമായിരുന്നു ഈ കോട്ട മതിലുകൾ. പത്തൊൻപതാം നൂറ്റാണ്ടിൽ വിശാഖം തിരുനാൾ രാമവർമ മഹാരാജാവിന്റെ കാലത്ത് വെട്ടിമുറിച്ച കോട്ട പുനർ നിർമിച്ചതു മുതൽ യൂറോപ്യൻ വാസ്തു വിദ്യ കൂടി അതിന്റെ  ഭാഗമായി.ഇതൊക്കെയാണ് സ്പർശ്യ പൈതൃകത്തിന്റെ  പട്ടികയിൽ കോട്ട മതിലുകൾക്ക് സവിശേഷ പ്രാധാന്യമുണ്ടാകാൻ കാരണം എന്നാൽ ഇന്ന് ഇത് നഗരത്തിലെ ഒരു മതിലു മാത്രമാണ്. അനുദിനം അതു ദുർബലമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റമാണ് ഒരു കാരണം. പടിഞ്ഞാറേക്കോട്ടയുടെ മുകൾ ഭാഗത്തും പലേടത്തും വിള്ളൽ വീണു. മരങ്ങളുടെ വേരുകൾ ഇറങ്ങി വിള്ളൽ കൂടുതൽ വലുതായിത്തുടങ്ങി. കൊത്തളം റോഡിൽ കോട്ട മതിലിനോടു ചേർന്ന് മാലിന്യം തള്ളൽ പതിവായതോടെ അടിത്തറയും ഇളകി. അവിടെ ഇഴജന്തുക്കളുടെ താവളമാണ്. ദിവസവും നൂറുകണക്കിന് ഭാര വാഹനങ്ങളാണ് കോട്ടവാതിലുകളിലൂടെ കടന്നു പോകുന്നത്. പ്രത്യേകിച്ച് പടിഞ്ഞാറേ കോട്ട വാതിലിൽ.  ഇവയെ കടത്തി വിടാനുള്ള ശേഷി ഈ മതിലുകൾക്കില്ല. മതിലിൽ മുട്ടിയാണിവ പോകുന്നത്. അത് ഏൽപിച്ച ആഘാതം കോട്ട മതിലുകളെ കാര്യമായി ദുർബലപ്പെടുത്തിയിട്ടുണ്ട്. കിഴക്കേ കോട്ടയിൽ പലഭാഗത്തും പ്ലാസ്റ്റർ ഇളകിയ നിലയിലാണ്.  അതിനു പുറമെയാണ് കയ്യേറ്റങ്ങൾ. പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു നിയമമുണ്ട്. പൈതൃക സ്മാരകങ്ങളുടെ ഇരുപതടിയെങ്കിലും പുരാവസ്തു വകുപ്പിന്റെ സംരക്ഷണ പരിധിയിൽ വരേണ്ടതാണ്. അത് പ്രായോഗികമാക്കാറില്ല. അറ്റകുറ്റപ്പണികൾ നടത്തുക മാത്രമായി പുരാവസ്തു വകുപ്പിന്റെ ദൗത്യം ചുരുങ്ങി. 

അട്ടക്കുളങ്ങര മുതൽ തെക്കേ കോട്ട വരെയുള്ള നവീകരണം പുരോഗമിക്കുകയാണ്. കുമ്മായവും മണലും മരക്കറയും ഉൾപ്പെടെയുള്ള പരമ്പരാഗത വസ്തുക്കൾ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് പുരാവസ്തു വകുപ്പധികൃതർ പറയുന്നു. വെട്ടിമുറിച്ച കോട്ടയുടെ ഭാഗത്തെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതിയായി. പടിഞ്ഞാറേകോട്ട നവീകരണത്തിനുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.

fort-crop5
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പ്രധാനകവാടമായ കിഴക്കേകോട്ടയുടെ പ്ലാസ്റ്ററിങ് നശിച്ച നിലയിൽ. കോട്ടയുടെ പല ഭാഗങ്ങളിലും ഇതുപോലെ പ്ലാസ്റ്ററിങ് പോയിട്ടുണ്ട്. . ചിത്രം:റിങ്കുരാജ് മട്ടാഞ്ചേരിയിൽ മനോരമ മനോരമ

 2000– 2024 വർഷത്തിലാണ് കോട്ട മതിലുകൾ സമഗ്രമായി നവീകരിച്ചത്. ടൂറിസം സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്ണനാണതിനു മുൻകൈയെടുത്തത്. കോട്ട ശക്തിപ്പെടുത്തുകയും കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കച്ചവടക്കാർക്ക് കിഴക്കേ കോട്ടയിൽ ഹെറിറ്റേജ് ഷോപ്പുകൾ നിർമിച്ചു നൽകുകയും ചെയ്തു.  ഓരോ മിനിറ്റിലും നിറം മാറുന്ന ഡൈനാമിക്  ലൈറ്റുകൾ ഉപയോഗിച്ച് കിഴക്കേകോട്ടയെ വർണാഭമാക്കി. പിന്നീട് അവ കേടായ ശേഷം  തുടർ നടപടികൾ ഉണ്ടായില്ല . ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.വി.വേണു പുരാവസ്തു വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്തും ഇക്കാര്യത്തിൽ മുൻകൈയെടുത്തിരുന്നു.  കോട്ട  സംരക്ഷണത്തിനുള്ള സമഗ്ര പദ്ധതി  ഇപ്പോഴും ബാക്കിയാണ്. തിരുവനന്തപുരം കോർപറേഷന് അതിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്. റവന്യു, പൊലീസ്, പൊതുമരാമത്ത്, ഗതാഗതം, പുരാവസ്തു, ടൂറിസം, സംസ്കാരം എന്നീ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതിക്കു മാത്രമേ  കോ‌ട്ട സംരക്ഷിക്കാനാവൂ. അതിന്  ആരു മുൻകൈയെടുക്കുമെന്നതാണ് പ്രശ്നം.

9 കവാടങ്ങളുള്ള കോട്ട

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലു വശങ്ങളെയും സംരക്ഷിക്കുന്നതാണ് കോട്ട മതിലുകൾ. ഇവയ്ക്ക് 9 കവാടങ്ങളാണുള്ളത്. പഴവങ്ങാടി ഗണപതി ക്ഷേത്രം, കിഴക്കേക്കോട്ട, വെട്ടിമുറിച്ച കോട്ട, തെക്കേകോട്ട, അഴിക്കോട്ട (ശ്രീവരാഹം), പടിഞ്ഞാറേകോട്ട, ഫോർട്ട് ആശുപത്രി, ശ്രീകണ്ഠേശ്വരം, വിറകുപുര കോട്ട. ഇതിൽ വിറകുപുര കോട്ട ഇപ്പോഴില്ല. പഴവങ്ങാടി മുതൽ ശ്രീവരാഹത്തിനു സമീപത്തെ അഴിക്കോട്ട വരെ ചുടുകല്ലിലാണു നിർമിച്ചിട്ടുള്ളത്. പടിഞ്ഞാറേ കോട്ട മുതൽ ശ്രീകണ്ഠേശ്വരം വരെ കരിങ്കല്ലാണ്. 

. തകരപ്പറമ്പിനു സമീപം മണ്ണുകൊണ്ടു നിർമിച്ച ഒരു കോട്ട മതിൽ ഉണ്ടായിരുന്നു. വിറകുപുര കോട്ടയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. 

ഇപ്പോൾ അത് ഓർമകളിൽ പോലും ഇല്ല. കോട്ടയുടെ പലഭാഗത്തും കിടങ്ങുകൾ ഉണ്ടായിരുന്നു. അവിടെ മുളകൾ നട്ടു പിടിപ്പിച്ചിരുന്നു. 

ആയുധങ്ങൾ ഉറപ്പിക്കുന്ന കൊത്തളങ്ങൾ പലഭാഗത്തുമുണ്ട്. അഴിക്കോട്ടയുടെയും ആശുപത്രി കോട്ടയുടെയും മതിലിൽ കൂറ്റൻ സിംഹത്തിന്റെ പ്രതിമകളുണ്ട്. അതു കാരണം ‌സിംഹകോട്ടയെന്ന വിളിപ്പേരും ഇവയ്ക്കുണ്ട്.

നിർമാണത്തിലെ സാങ്കേതിക വിദ്യ

വിഷ്ണുത്രാതൻ എന്ന കുന്നംകുളം സ്വദേശിയായ വാസ്തുശിൽപിയുടെ കണക്കനുസരിച്ച് 6 വർഷം കൊണ്ടു നിർമിച്ചതാണ് ഈ കോട്ട.1749ൽ നിർമാണത്തിനുള്ള ചർച്ചകൾ അനിഴം തിരുനാൾ മാർത്താണ്ഡവർമ ആരംഭിച്ചു. 1755ൽ കാർത്തിക തിരുനാൾ രാമവർമയുടെ കാലത്താണ് നിർമാ‌ണം പൂർത്തിയാക്കിയത്. തെക്കുവടക്കായി 216 ദണ്ഡ് ഉയരവും കിഴക്കു പടിഞ്ഞാറായി ഇരുന്നൂറ്റി പതിനാറര ദണ്ഡ് നീളവുമുള്ളതാണ് ഈ കോട്ടയെന്ന് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു.

 തിരുമല, കല്ലയം, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നാണ് കോട്ട നിർമാണത്തിനുള്ള കല്ലുകൾ കൊണ്ടു വന്നത്. മൂരികളെ കെട്ടിയ പ്രത്യേക വണ്ടികളിലാണ് അഞ്ചടിയോളം ഉയരമുള്ള കരിങ്കൽപാളികൾ എത്തിച്ചത്. അനുഗമിക്കുന്നവർക്കു ഭക്ഷണം കൊടുക്കേണ്ടത് നാട്ടുപ്രമാണിമാരുടെ ചുമതലയായിരുന്നു. കുര്യാത്തി, കുശവർക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചെളിയാണ് കല്ലുകൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ചത്. കോട്ട നിർമിച്ചവരുടെ വിവരങ്ങൾ മതിലകം രേഖകളിൽ പരാമർശിക്കുന്നുണ്ട്. കോട്ട കെട്ടുന്നതിനിടെ അപകട മരണം സംഭവിച്ച ആശാരി കുഞ്ചയ്യപ്പനെപ്പറ്റി കൊല്ലവർഷം 931–ാം ആണ്ടിലെ മതിലകം രേഖകളിൽ പ്രത്യേക പരാമർശമുണ്ട്. ചെളിയും മണലും പ്രത്യേക അനുപാതത്തിൽ കൂട്ടിയോജിപ്പിച്ചു തയാറാക്കിയ കയ്യാലയിൽ (കൈസാല) കരിങ്കല്ലുകൾ ഉറപ്പിച്ചാണ് മാർത്താണ്ഡ വർമയുടെ കാലത്ത് തിരുവനന്തപുരത്തു കോട്ട പണിതത്.

ഇത് ദുഃഖകരം; സംരക്ഷിക്കണം 

കോട്ട മതിലുകൾ ഇടയ്ക്കിടയ്ക്ക് ഇടിയുന്നു എന്നത് ദുഃഖകരമാണ്. ആയി ഭരണകാലത്തെ നിർമിതികളിലൊന്നായ വിഴിഞ്ഞം ക്ഷേത്രവും മഴയെത്തുടർന്ന് ഈയിടെ പൂർണമായി തകർന്നു പോയി. വിഴിഞ്ഞം ക്ഷേത്രവും തിരുവനന്തപുരം കോട്ടയും കേരള സർക്കാരിന്റെ സംരക്ഷിത സ്മാരകങ്ങളാണ്. ഒരു യൂറോപ്യൻ നാവിക ശക്തിയെ 1741ലെ ഒരുകടൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയ നിശ്ചദാർഢ്യമുള്ള ഒരു ഭരണാധികാരി (അനിഴം തിരുനാൾ മാർത്താണ്ഡ വർമ)യുടെ സ്മാരകമാണ് ഈ കോട്ടകളെന്നും ഓർമിക്കണം. കോട്ട നിർമിച്ചത് സവിശേഷമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. അതിനോടു നീതി പുലർത്തുന്നതായിരുന്നില്ല പുരാവസ്തു വകുപ്പ് ഇടക്കാലത്തു നടത്തി‌യ സംരക്ഷണ പ്രവർത്തനങ്ങൾ. കെട്ടിയ ഭാഗങ്ങൾ വീണ്ടും ഇടിയാൻ കാരണം ഇതാണ്. പൂർണമായി നമ്മുടെ തച്ചുശാസ്ത്രത്തെ പിന്തുടരുന്ന തിരുവനന്തപുരത്തെ കോട്ടയെ പഴമയുടെ വിഴുപ്പായി കാണാതിരിക്കണമെന്നാണ് അപേക്ഷ. 

ഡോ.എം.ജി.ശശിഭൂഷൺ, ചരിത്രകാരൻ 

ഇത് ചരിത്രസ്മാരകം 

തിരുവനന്തപുരത്തെ കോട്ട വെറുമൊരു മതിലല്ല. അത് ചരിത്ര സ്മാരകമാണ്. എന്നാൽ അതിനെ സംരക്ഷിക്കുന്നതിനുള്ള ഗൗരവമായ നടപടികൾ സ്വീകരി‌‌ക്കുന്നില്ലെന്നത് ദുഃഖകരമാണ്. ഇങ്ങനെയല്ല ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നത്. പാരിസിലെ ഈഫൽ ഗോപുരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഒരു നിർമാണവും അനുവദിക്കാറില്ല. ആ പൈതൃക നിർമിതിയുടെ സൗന്ദര്യവും ഗാംഭീര്യവും ചോർന്നു പോകാതിരിക്കാനാണിത്. അത്രയൊന്നുമില്ലെങ്കിലും കോട്ടയെ മറയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകളിൽ നിയന്ത്രണം ഉണ്ടാകണം 

ജി.ശങ്കർ, ആർക്കിടെക്ട്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്. 

ചുമതല പുരാവസ്തു വകുപ്പിന് 

ഒട്ടേറെ സവിശേഷതകളുള്ളതാണ് തിരുവനന്തപുരത്തെ കോട്ട. അതു തകരാതെ സംരക്ഷിക്കുന്നതിനുള്ള ‌‌ചുമതല പുരാവസ്തു വകുപ്പിനുണ്ട്. നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ ‌ഉടമസ്ഥതയിലായിരുന്നപ്പോഴാണ് വിറകുപുര കോട്ട എന്ന പുരാതനമായ മൺകോട്ട ഇല്ലാതായത്. അത്തരം നടപടികൾ ആവർത്തിക്കരുത് 

പ്രതാപൻ കിഴക്കേ മഠം, ചരിത്രകാരൻ 

സർക്കാർ സംവിധാനങ്ങൾ കൊണ്ടു മാത്രം കോട്ടപോലെയുള്ള പുരാവസ്തുവിന്റെ സംരക്ഷണം സാധ്യമാകണമെന്നില്ല. സന്നദ്ധതയുള്ള സ്വകാര്യ സംരംഭകരുടെയും സന്നദ്ധ സംഘടനകളുടെയും കൂടി പങ്കാളിത്തം തേടാവുന്നതാണ്. പല സ്മാരകങ്ങളും ഈ വിധത്തിൽ കാര്യക്ഷമമായി സംരക്ഷിക്കപ്പെടുന്നുണ്ട്. 

ടി. ബാലകൃഷ്ണൻ, മുൻ ടൂറിസം സെക്രട്ടറി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com