ADVERTISEMENT

തിരുവനന്തപുരം∙ സ്ക്രീനിൽ നിർമാണക്കമ്പനിയുടെ പേരു തെളിയുമ്പോൾ തിയറ്ററിൽ കയ്യടി, മുടക്കിയ കാശു മുതലാകുമെന്ന പ്രേക്ഷകന്റെ ഉറപ്പായിരുന്നു ആ കയ്യടി. അരോമ മൂവീസ് ഇന്റർനാഷനലും സുനിത പ്രൊഡക്‌ഷൻസും എടുത്ത പടങ്ങൾ ഹിറ്റായതിനു കാരണം സിനിമയുടെ രസക്കൂട്ടറിയുന്ന അരോമ മണിയെന്ന നിർമാതാവിന്റെ മികവായിരുന്നു. സ്റ്റുഡിയോയിൽനിന്ന് ഔട്ട്ഡോറിലേക്കു ചിത്രീകരണം വഴിമാറിയ കാലത്താണു മണി നിർമാണം ആരംഭിച്ചത്. പത്മരാജൻ, പി.ചന്ദ്രകുമാർ,ജോഷി,സിബി മലയിൽ,കെ.മധു,ഷാജി കൈലാസ്,സുരേഷ് ബാബു,വിജി തമ്പി,വിനയൻ,ശ്യാമപ്രസാദ് തുടങ്ങി പ്രതിഭ നിറഞ്ഞ ഒട്ടേറെ സംവിധായകരെ കണ്ടെത്തി ചിത്രങ്ങളേൽപിച്ചു. കഥയിൽ ഒരിക്കലും ഇടപെടാതെ സംവിധായകർക്കു പൂർണ സ്വാതന്ത്ര്യം നൽകിയ മണി പക്ഷേ, സമയത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. പത്മരാജൻ അടക്കമുള്ള സംവിധായകർക്കു കഥ കേൾക്കാതെ അഡ്വാൻസും നൽകിയിരുന്നു. കള്ളൻ പവിത്രൻ, തിങ്കളാഴ്ച നല്ല ദിവസം എന്നിവ ലക്ഷണമൊത്ത പരീക്ഷണ സിനിമകളായി. 

തലസ്ഥാനത്തിന്റെ സ്വന്തം ‘അരോമാ’ മണി 
തിരുവനന്തപുരം∙ മുട്ടത്തു വർക്കിയുടെ നോവലിനെ ആധാരമാക്കി 1990– ൽ ‘കോട്ടയം കുഞ്ഞച്ചൻ’ നിർമിക്കാൻ ഒരുങ്ങിയപ്പോൾ സംവിധായകനായ ടി.എസ്. സുരേഷ് ബാബുവിനോടും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനോടും നിർമാതാവ് ആരോമ മണി പറഞ്ഞു: ‘സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടത്താം...!’

തിരുവനന്തപുരത്തിനു കിഴക്കുള്ള മലയോര കുടിയേറ്റ മേഖലയായ അമ്പൂരിയായിരുന്നു മണിയുടെ മനസ്സിൽ. സെക്രട്ടേറിയറ്റിന് സമീപം സ്റ്റേഷനറി കടയും ടെക്സ്റ്റൈൽസ് ഷോപ്പും നടത്തിയ കാലത്തു തന്നെ അവിടം മണിയുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു. എന്നും തിരുവനന്തപുരത്തിന്റെ സിനിമാക്കാരനായിരുന്നു അരോമ മണിയെന്ന എം.മണി. പി.സുബ്രഹ്മണ്യത്തിന് ശേഷം മലയാള സിനിമയിൽ തിരുവനന്തപുരത്തെ അടയാളപ്പെടുത്തിയവരിൽ പ്രമുഖൻ. അദ്ദേഹം നിർമിച്ച പല പ്രധാന ചിത്രങ്ങളുടെ തട്ടകം തലസ്ഥാന നഗരവും പരിസര പ്രദേശങ്ങളുമായിരുന്നു. തിരുവനന്തപുരത്തു 3 ഹോട്ടലുകൾ വിജയകരമായി നടത്തിയതിനു ശേഷമാണ് സിനിമയിലേക്കുള്ള മണിയുടെ പ്രവേശം. തലസ്ഥാന നഗരിയിലെ പ്രതാപം പേറുന്ന പല ഹോട്ടലുകളും മണിയുടെ സിനിമകളിലൂടെ പേരെടുത്തു.

ഇന്നും ഹരമായി നിൽക്കുന്ന ‘ഇരുപതാം നൂറ്റാണ്ടി’ന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് മാസ്കറ്റ് ഹോട്ടലിന് അടുത്തുള്ള കോ–ബാങ്ക് ടവറിൽ ആയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ‘സാഗർ ഏലിയാസ് ജാക്കി’യെന്ന നായകൻ നഗരത്തിലൂടെ കാറോടിച്ചു പോകുന്ന രംഗങ്ങളും സിനിമയിലുണ്ട്. ചിത്രത്തിൽ കാണുന്ന എയർപോർട്ടിലെ എസ്കലേറ്റർ കോ ബാങ്ക് ടവറിലെ എസ്കലേറ്റർ ആയിരുന്നു. മമ്മൂട്ടി നായകനായ ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന്റെ ഭാഗങ്ങളും തലസ്ഥാനത്തു ചിത്രീകരിച്ചു. ‘ധ്രുവ’ത്തിന്റെ ഷൂട്ടിങ് ജനറൽ ആശുപത്രിയിലും വഞ്ചിയൂർ കോടതിയിലും നടന്നു. ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ‘കമ്മിഷണറി’ന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്.യൂണിവേഴ്സിറ്റി കോളജിനു മുന്നിലും വഞ്ചിയൂരിലുമാണ്.നഗരത്തിലൂടെ ഒറ്റയ്ക്കു വണ്ടിയോടിച്ചു പോകുന്നത് മണിക്കു ഹോബിയായിരുന്നു. ഊട്ടിയിലും ഒരു ഹോട്ടൽ നടത്തിയിരുന്നു. അതിരാവിലെ ഇറങ്ങി ഒറ്റയ്ക്ക് കാറോടിച്ച് ഊട്ടിയിലേക്കു പോകുന്ന ‘മണിസാറി’നെ നഗരവാസികളിൽ പലരും ഓർമിക്കുന്നു.

സംരംഭകനിൽനിന്ന് സിനിമയിലേക്ക്
വെങ്ങാനൂരിനടുത്ത് പുന്നമൂട് കള്ളിയൂരിൽ മാധവൻപിള്ളയുടെയും തായമ്മാളിന്റെയും മകനായ മണിയുടെ വരവ് സിനിമാ പാരമ്പര്യമില്ലാത്ത വീട്ടിൽനിന്ന്. സെക്രട്ടേറിയറ്റിനടുത്തു സ്റ്റേഷനറി കടയുമായി തുടക്കം. ‌പിന്നീട് അതേ സ്ഥലത്ത് ‘ഹോട്ടൽ ഇംപാല’ ആരംഭിച്ചു. രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ താവളമായിരുന്നു അവിടം. അരോമ,സംഗീത എന്നീ ഹോട്ടലുകൾ കൂടി ആരംഭിച്ചു. നടൻ മധുവുമായുള്ള സൗഹൃദമാണു സിനിമയിലേക്ക് എത്തിച്ചത്. മകൾ സുനിതയുടെ പേര് നിർമാണക്കമ്പനിക്കു നൽകി.  

ദൂരെ ദൂരെ ഒരു കൂടൂകൂട്ടാം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് നിന്ന് നിർമാതാവ് അരോമ മണി ഏറ്റുവാങ്ങുന്നു. (ഫയൽ ചിത്രം).
ദൂരെ ദൂരെ ഒരു കൂടൂകൂട്ടാം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് നിന്ന് നിർമാതാവ് അരോമ മണി ഏറ്റുവാങ്ങുന്നു. (ഫയൽ ചിത്രം).

സംവിധായകന്റെയും കുപ്പായമണിഞ്ഞു
1982ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. പി.ജി.വിശ്വംഭരന് അസൗകര്യം ഉണ്ടായപ്പോൾ സംവിധാന ചുമതല ഏറ്റെടുത്തു. മണി സംവിധാനം ചെയ്ത 7 സിനിമകളിൽ  മുത്തോടുമുത്ത്,എങ്ങനെ നീ മറക്കും,കുയിലിനെ തേടി എന്നിവ വലിയ സാമ്പത്തിക ലാഭം നേടി. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, ഓഗസ്റ്റ് 1,കോട്ടയം കുഞ്ഞച്ചൻ,സൗഹൃദം,സൂര്യഗായത്രി,ധ്രുവം,കമ്മിഷണർ,ജനാധിപത്യം,എഫ്ഐആർ,പല്ലാവൂർ ദേവനാരായണൻ,മാമ്പഴക്കാലം,ദ്രോണ, ഓഗസ്റ്റ്15,കാശി,മിസ്റ്റർ ബ്രഹ്മചാരി,ബാലേട്ടൻ എന്നിവ മണി നിർമിച്ച പ്രമുഖ ചിത്രങ്ങളാണ്. 4 തമിഴ് ചിത്രങ്ങളും നിർമിച്ചു. ‘പിന്നെയും പൂക്കുന്ന കാട്’ എന്ന സിനിമയിലൂടെ വിതരണ മേഖലയിലും ചുവടുറപ്പിച്ചു.

മറക്കാനാവാത്ത പാട്ടുകൾ 
മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒട്ടേറെ മനോഹര ഗാനങ്ങൾ പിറവിയെടുത്തതും മണിയുടെ സിനിമകളിലൂടെയാണ്. ശ്യാമും ചുനക്കര രാമൻകുട്ടിയും ഒരുക്കിയ ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ..’ എന്ന ഗാനം മലയാളി മറക്കില്ല. ‘ധീരസമീരേ യമുനാ തീരേ..’  മുതൽ അരോമയുടെ ചിത്രങ്ങൾക്കെല്ലാം സംഗീതമൊരുക്കിയത് ശ്യാം ആയിരുന്നു.  എന്നാൽ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിന്റെ നിർമാണവേളയിൽ ശ്യാം സുഖമില്ലാതെ കിടപ്പിലായതിനെത്തുടർന്ന് എം.ജി.രാധാകൃഷ്ണൻ എത്തി. ‘കുയിലിനെ തേടി’യിൽ ശ്യാം തിരിച്ചെത്തി. ‘ശരത്കാല സന്ധ്യ കുളിർതൂകി നിന്നു’ ആണ് മറ്റൊരു ഹിറ്റ് ഗാനം. മുത്തോടു മുത്ത്, എന്റെ കളിത്തോഴൻ, പച്ചവെളിച്ചം,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിനൊന്നു മികവുറ്റ ഗാനങ്ങൾ പിറന്നു.

അപൂർവ പരസ്യത്തിന്റെ ഉടമ 
ദിനപത്രങ്ങളിൽ സിനിമയുടെ പരസ്യം നൽകുന്നതിലും മണി അപൂർവത സൃഷ്ടിച്ചു.1988 ഓഗസ്റ്റ് 15നു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച അരോമ മൂവീസിന്റെ പരസ്യം എം.മണി എന്ന ചലച്ചിത്രകാരന്റെ പ്രതാപത്തിന് അടിവരയിട്ടു. മണിയുടെ 10 സിനിമകളുടെ പരസ്യമാണ് അന്നു ഒന്നിച്ചു വന്നത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com