ADVERTISEMENT

തിരുവനന്തപുരം∙ ഈ വർഷത്തെ കർക്കിടകവാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ. ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങൾ വിളിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ആദ്യ ഘട്ട യോഗം ജൂലൈ ഒന്നിന് മന്ത്രിയുടെ ചേംബറിൽ ചേർന്നു. രണ്ടാമത്തെ യോഗം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തി. പ്രധാന ആറുകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിപുലമായ യോഗമാണ് തിരുവല്ലത്ത് നടന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സർജൻകുമാർ, തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം, കൊല്ലം ജില്ലാ കനക്ടർ ദേവീദാസ്, എറണാകുളം ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡപ്യൂട്ടി കലക്ടർ എന്നിവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

തിരുവിതാംകൂർ ദേവസ്വം ബോർസിന്റെ 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതർപ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്തുകഴിഞ്ഞു.

ശംഖുമുഖത്ത് ബലിതർപ്പണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ കലക്ടർക്ക് നൽകിയിട്ടുണ്ട്. ബലി തർപ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചിയിച്ചിരിക്കുന്ന ഫീസ്. ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താൽകാലിക പന്തൽ നിർമിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ചെയ്യുന്നത്.

ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോർഡ് തലത്തിൽ ഒരോ സ്ഥലത്തും സ്പെഷൽ ഓഫിസർമാരെ നിയമിക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സർക്കാർ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേരുന്നതിനും തീരുമാനിച്ചു.

കർക്കിടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കാന്‍ തീരുമാനം എടുത്തതായും തിരുവനന്തപുരം നഗരസഭ പരിധിയിൽ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്നും തിരുവല്ലത്ത് നടന്ന യോഗത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. മറ്റിടങ്ങളിൽ ബലിതർപ്പണം നടത്തുന്നതിനാവശ്യമായ അനുമതികൾക്കായി ബന്ധപ്പെട്ട ഓഫിസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൂട്ടി അപേക്ഷകൾ സമർപ്പിക്കുന്നതും മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർ ഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും.

തിരുവല്ലം, വർക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി കലക്ടർമാരുടെ നേതൃത്വത്തിൽ അവിടങ്ങളിലെ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ജില്ലാ കലക്ടർമാർ, ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള അവലോകന യോഗങ്ങളും ചേർന്നിട്ടുണ്ട്.

ബലിതർപ്പണ ചടങ്ങുകൾ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോർഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങൾ അതാത് ദേവസ്വങ്ങളിൽ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിങ്ങിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com