ADVERTISEMENT

തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മാരായമുട്ടം സ്വദേശി ജോയി മരിച്ച സംഭവത്തിൽ കോർപറേഷന്റെ കെടുകാര്യസ്ഥത ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ സമരം തുടരുന്നതിനിടെ ജോയിയുടെ മാതാവിന് വീടു നിർമിച്ചു നൽകുന്നതിന് സർക്കാർ അനുമതി തേടി ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. വൈകിട്ട് 4 നാണ് യോഗം. ജോയിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാവിലെ കോർപറേഷൻ ഓഫിസ് ഉപരോധം നടത്തുമെന്ന് .യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

 ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ രണ്ടു ദിവസമായി തുടരുന്ന സമരം ഇന്നും തുടരും. ജോയിയുടെ മാതാവിന് വീട് നിർമിച്ചു നൽകുമെന്ന് മേയർ പ്രഖ്യാപിച്ചെങ്കിലും കൗൺസിൽ അംഗീകാരം തേടണം. പ്രമേയം പാസാക്കി തദ്ദേശ വകുപ്പിന് സമർപ്പിക്കുകയും സർക്കാർ അനുമതി നൽകുകയും ചെയ്താൽ മാത്രമേ മേയറുടെ പ്രഖ്യാപനം നടപ്പാകൂ. ഇതിനായാണ് പ്രത്യേക കൗൺസിൽ യോഗം കൂടുന്നത്.

ബിജെപി മാർച്ചിൽ സംഘർഷം
ബിജെപി ജില്ലാ കമ്മിറ്റി കോർപറേഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് 5 തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ മതിൽ ചാടിയ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. വനിത കൗൺസിലർമാർ ഉൾപ്പെടെ ഉള്ളവരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. എൽഎംഎസ് ജംക്‌ഷനിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 

ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് കോർപറേഷൻ ഓഫിസിന് മുന്നിൽ  പൊലീസ് തടഞ്ഞു.  വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ശേഷം സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പ്രസംഗിക്കുന്നതിനിടെ ഏതാനും പ്രവർത്തകർ മതിൽ ചാടി ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. അതിനു പിന്നാലെയാണ്  ജല പീരങ്കി പ്രയോഗിച്ചത്. 

കൗൺസിലർമാരായ തിരുമല അനിൽ, വി.ജി. ഗിരികുമാർ, മണക്കാട് സുരേഷ്, സിമി ജ്യോതിഷ്, ജി. ആശാ നാഥ്, എസ്. പത്മ, സുമി ബാലു, സത്യവതി എന്നീ കൗൺസിലർ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തു. പ്രവർത്തകരെ നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റി. വൈകിട്ടോടെ വിട്ടയച്ചു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ എം.ആർ ഗോപൻ, തിരുമല അനിൽ, കരമന അജിത്, കെ.രാമൻപിള്ള, പി. അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com