ADVERTISEMENT

പോത്തൻകോട് ∙ കുറ്റിക്കാട്ടിലും അക്കേഷ്യ തോട്ടത്തിലും ഒളിച്ചു നടക്കുന്ന കാട്ടുപോത്തിനെ മയക്കി പിടികൂടാനുള്ള മാർഗം തേടി ഉദ്യോഗസ്ഥർ. കാട്ടുപോത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയപ്പോൾ തന്നെ ജനവാസ കേന്ദ്രത്തിൽ നിന്ന് അതിനെ എത്രയും വേഗം പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഡിഎഫ്ഒ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ചർച്ച നടത്തി. നഗരത്തിൽ എത്തിയ കാട്ടുപോത്ത് 35 കിലോമീറ്റർ അകലെയുള്ള കാട്ടിലേക്കു സ്വയം തിരികെ പോകാനുള്ള സാധ്യതയില്ല. അതിനാൽ  പിടികൂടി വനത്തിൽ എത്തിക്കണം. ഇപ്പോൾ കാട്ടുപോത്ത് ആക്രമണകാരിയല്ല. പക്ഷേ, ആൾക്കൂട്ടത്തിന്റെ ബഹളം ഉണ്ടായാൽ പ്രാണരക്ഷാർഥം  ആക്രമിച്ചേക്കാം.

triandrum-wild-buffello-3

മാത്രമല്ല, ഡിജിറ്റൽ സർവകലാശാല, ടെക്നോസിറ്റി, ദേശീയപാത എന്നിവയുടെ തൊട്ടടുത്തു കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നതു വലിയ വെല്ലുവിളിയാണ്. അതിനാൽ എത്രയും വേഗം കാട്ടുപോത്തിനെ പിടികൂടണം. തുടർന്നാണു മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെയും പെരിയാർ ടൈഗർ റിസർവിലെയും അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫിസർമാരായ എസ്.കെ.അരുൺ കുമാർ, ആർ.അനുരാജ് എന്നിവരെ മയക്കുവെടി വയ്ക്കാൻ നിയോഗിച്ചു. അനുരാജ് ഇടുക്കിയിൽ നിന്നാണ് ഇന്നലെ രാവിലെ മംഗലപുരത്ത് എത്തിയത്. 

മംഗലപുരത്ത് ഡിജിറ്റൽ സർവകലാശാലയും ടെക്നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടിക്കാനെത്തിയ വനം വകുപ്പ്  ഉദ്യോഗസ്ഥർ കബനി ടെക്നോപാർക്കിനു സമീപം കാത്തിരിക്കുന്നു. ഉദ്യോഗസ്ഥരുടെ പിറകിൽ കാണുന്ന മരങ്ങൾക്കിടയിലാണ് കാട്ടുപോത്തിനെ കണ്ടത്. ചിത്രം : ജെ.സുരേഷ് / മനോരമ
മംഗലപുരത്ത് ഡിജിറ്റൽ സർവകലാശാലയും ടെക്നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കബനി ടെക്നോപാർക്കിനു സമീപം കാത്തിരിക്കുന്നു. ഉദ്യോഗസ്ഥരുടെ പിറകിൽ കാണുന്ന മരങ്ങൾക്കിടയിലാണ് കാട്ടുപോത്തിനെ കണ്ടത്. ചിത്രം : ജെ.സുരേഷ് / മനോരമ

കാട്ടുപോത്ത് സഞ്ചരിച്ച പ്രദേശങ്ങളെല്ലാം ഇരുവരും സന്ദർശിച്ചു. മരങ്ങളും വള്ളിപ്പടർപ്പുകളും കൂടുതലുള്ള സ്ഥലത്തു വച്ചു മയക്കുവെടി വയ്ക്കാനാകില്ല. തുറന്ന പ്രദേശങ്ങളിലോ റബർ തോട്ടത്തിലോ എത്തിയാൽ വെടിവയ്ക്കാം. പക്ഷേ, പകൽ സമയങ്ങളിൽ കാട്ടുപോത്തുകൾ പുറത്തേക്കു വരാറില്ല. ആളനക്കം ഉണ്ടായാൽ കാട്ടുപ്രദേശത്തിന്റെ ഉള്ളിലേ നിൽക്കുകയുള്ളൂ. കാട്ടുപോത്തുകൾ അപൂർവമായാണ് നാട്ടിലേക്കിറങ്ങുന്നതെന്ന് അരുൺ കുമാറും അനുരാജും പറഞ്ഞു. അവ വന്ന വഴി തന്നെ തിരിച്ചുപോയ സംഭവങ്ങളുണ്ട്. അസുഖം ബാധിച്ചാലും കാട്ടുപോത്ത് ഒറ്റതിരിഞ്ഞു പോകാറുണ്ട്. രാത്രി കാലങ്ങളിലായിരിക്കും ഇവയുടെ സഞ്ചാരം. ഇതിനിടെ ആരെയും ശല്യപ്പെടുത്താൻ ശ്രമിക്കാറുമില്ല. ഇവയ്ക്കു സഞ്ചാരത്തിന് വലിയകാടു വേണ്ടി വരില്ല.  പൊന്തക്കാടിനിടയ്ക്കും പകൽ  വിശ്രമിച്ച് സഞ്ചാരം തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു.

മംഗലപുരത്ത് എങ്ങനെ എത്തി? അമ്പരപ്പോടെ വനംവകുപ്പ്
പോത്തൻകോട് ∙ തലസ്ഥാന നഗരത്തോടു ചേർന്നുള്ള പ്രദേശത്ത് ആദ്യമായി കൂറ്റൻ കാട്ടുപോത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയതിൽ അമ്പരന്നു ജനം ഇത്രയും ദൂരം സഞ്ചരിച്ചു  മംഗലപുരത്ത് എത്തിയതിന്റെ  അത്ഭുതത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും. ചൊവ്വാഴ്ച രാത്രി 7.30നു കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾ ജാഗ്രതയിലായി. പലരും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇന്നലെ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കാട്ടുപോത്ത് ഉണ്ടെന്ന് ഉറപ്പിച്ചതോടെയാണ് ആശങ്ക വർധിച്ചത്. തലസ്ഥാന വികസനത്തിന്റെ ഭാഗമായുള്ള ഒട്ടേറെ പദ്ധതികൾ നടക്കുന്ന സ്ഥലത്താണു കാട്ടുപോത്തു ചുറ്റിത്തിരിഞ്ഞിരുന്നത്.

പദ്ധതികൾക്കായി ഏറ്റെടുത്ത സ്ഥലത്തെ കാടുപിടിച്ച പ്രദേശമാണു കാട്ടുപോത്തിന്റെ താവളമായത്. എന്നാൽ  ആശങ്ക വേണ്ടെന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കാട്ടുപോത്ത് ആളുകളെ അങ്ങോട്ട് ആക്രമിക്കാറില്ല. ഉപദ്രവിക്കാൻ ശ്രമിച്ചാൽ പോലും ആദ്യം ഭയന്നു മാറും. പക്ഷേ, പ്രാണരക്ഷാർഥം  ഉപദ്രവിക്കുന്നവരെ ആക്രമിക്കാറുണ്ട്. അതിവേഗം ഓടുമ്പോൾ എതിരെയുള്ളവയെ ഇടിച്ചു തെറിപ്പിക്കും.  പാലോട് വനമേഖലയിൽ നിന്നാകാം കാട്ടുപോത്ത് ഇവിടെ എത്തിയതെന്നാണു നിഗമനമെന്ന് റേഞ്ച് ഓഫിസർമാരായ ആർ.സി.അരുൺ, എസ്.രമ്യ എന്നിവർ പറഞ്ഞു. 

‘ബാഹുബലി പോത്തി’നെ കണ്ടവരുണ്ട്
പോത്തൻകോട് ∙ മംഗലപുരത്തു ചൊവ്വാഴ്ച കണ്ടെത്തിയ കാട്ടുപോത്ത് ഒരാഴ്ച മുൻപു തന്നെ ഈ പ്രദേശത്ത് ഉണ്ടെന്നു നാട്ടുകാരുടെ വെളിപ്പെടുത്തൽ. കാട്ടുപോത്താണെന്ന് ആരും തിരിച്ചറിഞ്ഞില്ല. ടെക്നോസിറ്റിക്ക് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ 12 ഏക്കർ സ്ഥലത്തെ കാടുപിടിച്ച പ്രദേശത്തായിരുന്നു കാട്ടുപോത്ത് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ കാട്ടുപോത്തിനെ താൻ കണ്ടെന്നു മംഗലപുരം കാരമൂട് തോപ്പിൽ വീട്ടിൽ പിജി വിദ്യാർഥിനി കൂടിയായ ഷബ്ന പറഞ്ഞു. , ‘ബാഹുബലി സിനിമയിൽ കണ്ടതുപോലെ ഒരു പോത്ത് വീടിന്റെ പിൻവശത്തു നിൽക്കുന്നു’ വെന്നാണ് ഷബ്ന പിതാവിനോടു പറഞ്ഞത്. വീട്ടുകാരെല്ലാവരും കാട്ടുപോത്തിനെ കണ്ടു. മൊബൈലിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ അതു കാട്ടിനുള്ളിലേക്കു മറഞ്ഞിരുന്നു. ഒരാഴ്ചയായി പല വീടുകളുടെ പരിസരത്തും ഈ കാട്ടുപോത്തിനെ കണ്ടവരുണ്ട്. ആരോ വളർത്തുന്ന പുതിയ ഇനം പോത്തായിരിക്കുമെന്നാണു പലരും കരുതിയത്. കാട്ടുപോത്താണെന്നു പറഞ്ഞ ആളെ ആദ്യം എല്ലാവരും കളിയാക്കുകയും ചെയ്തിരുന്നു.

പൊലീസ് എത്താൻ വൈകി
പോത്തൻകോട് ∙ കാട്ടുപോത്തിനെ പിടികൂടാൻ വനം വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയെന്നറിഞ്ഞു തടിച്ചുകൂടിയ ജനത്തെ നിയന്ത്രിച്ചു സുരക്ഷയൊരുക്കാൻ യഥാസമയം പ്രദേശത്തെ പൊലീസ് എത്തിയില്ല. റവന്യു, പഞ്ചായത്ത് അധികൃതരടക്കം എത്തിയിരുന്നു. വലിയ ശബ്ദവും ആൾക്കൂട്ടവും തിരച്ചിലിനെ ബാധിക്കുമെന്നും അപകടം ഉണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിട്ടും ജനം മാറിയില്ല. ഈ സമയത്ത് പൊലീസ് എത്താത്തത് വനം ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചിരുന്നു. ഒടുവിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഉച്ചയോടെയാണ് മംഗലപുരം , ആറ്റിങ്ങൽ സ്റ്റേഷനുകളിൽ നിന്നു പൊലീസ് സംഘം എത്തിയത്. തുടർന്നു സ്ഥലത്തു നിന്നും ജനത്തെ മാറ്റുകയും കാരമൂട് - സിആർപിഎഫ് റോഡിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

English Summary:

Police and Forest Officials Team Up for Safe Bison Capture Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com