ADVERTISEMENT

പോത്തൻകോട്/വെഞ്ഞാറമൂട് ∙ തലസ്ഥാന നഗരത്തിലേക്കു ആദ്യമായി കൂറ്റൻ കാട്ടുമൃഗം എത്തിയതു സൃഷ്ടിച്ച പരിഭ്രാന്തി ഒഴിഞ്ഞു. വനം ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ വിജയിച്ചതിനാൽ ആളപായമില്ലാതെ എല്ലാം അവസാനിച്ചു. പാലോട് വനമേഖലയിലെ കാട്ടുപോത്തിനു 35 കിലോമീറ്ററെങ്കിലും താണ്ടണം മംഗലപുരത്ത് എത്താൻ. സാക്ഷികളായ ആളുകൾ പറയുന്നത് അനുസരിച്ചു കാട്ടുപോത്ത് കാടിറങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. പല സ്ഥലങ്ങളിലായി മേഞ്ഞും വിശ്രമിച്ചും മംഗലപുരം വരെ എത്തി. സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും കൈവശമുള്ള സ്ഥലങ്ങളിൽ മതിലോ മുള്ളുവേലിയോ ഇല്ല. അവിടമാകെ പച്ചപ്പുല്ല്. ഡിജിറ്റൽ സർവകലാശാലയുടെയും ടെക്നോസിറ്റിയുടെയും പ്രദേശങ്ങളിൽ 5 ദിവസത്തോളം മേഞ്ഞു നടന്നിട്ടും കാട്ടുപോത്തിനെ ആരും തിരിച്ചറിഞ്ഞില്ല. മുന്തിയ ഇനം നാട്ടുപോത്താണെന്നു ധരിച്ചവരും ഏറെയായിരുന്നു.

മയക്കു വെടിയേറ്റ കാട്ടുപോത്ത് മതിലിടിച്ചിടുന്നു.
മയക്കു വെടിയേറ്റ കാട്ടുപോത്ത് മതിലിടിച്ചിടുന്നു.

ചൊവ്വാഴ്ച രാത്രിയാണു കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതൽ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. കാട്ടുപോത്ത് ഭക്ഷണത്തിനുശേഷം വിശ്രമം തുടങ്ങി. പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും എവിടെയാണുള്ളതെന്നു കണ്ടെത്താനായില്ല. വൈകിട്ടോടെ എണീറ്റ കാട്ടുപോത്ത് ടെക്നോ സിറ്റിയിലെ കബനി കെട്ടിട സമുച്ചയത്തിന്റെ ഭാഗത്ത് എത്തിയശേഷം അക്കേഷ്യ മരക്കൂട്ടത്തിലേക്കു പ്രവേശിച്ചു. ഇതോടെ പിടികൂടാനുള്ള ശ്രമം തൽക്കാലത്തേക്ക് ഉപേക്ഷിച്ച വനം ജീവനക്കാർ ഇന്നലെ പുലരുന്നതും കാത്തിരുന്നു. കാട്ടുപോത്താകട്ടെ പുലർച്ചെ 4നു തന്നെ അതിന്റെ മടക്കയാത്ര ആരംഭിച്ചു. പാലോട് നിന്ന് ഏതൊക്കെ വഴികൾ താണ്ടി കാട്ടുപോത്ത് മംഗലപുരത്ത് എത്തിയിരിക്കാമെന്ന വനം വകുപ്പിന്റെ നിഗമനം തെറ്റിയില്ല.

മയക്കു വെടിവച്ചപ്പോൾ കാട്ടുപോത്ത് കുതറിയോടുന്നു. ചിത്രം: മനോരമ
മയക്കു വെടിവച്ചപ്പോൾ കാട്ടുപോത്ത് കുതറിയോടുന്നു. ചിത്രം: മനോരമ

കാരണം, അതേ പാതയിലൂടെയായിരുന്നു കൂറ്റന്റെ സഞ്ചാരം. നീങ്ങിത്തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ തന്നെ മയക്കു വെടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മംഗലപുരത്തിനു സമീപം കാരമൂട് ജംക്‌ഷനിൽ എത്തിയ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെയും പെരിയാർ ടൈഗർ റിസർവിലെയും അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫിസർമാരായ എസ്.കെ.അരുൺ കുമാറും ആർ.അനുരാജും മരുന്നുകൾ കൂട്ടിയോജിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. തോക്കിൽ മരുന്നു നിറച്ച സിറിഞ്ച് കയറ്റുമ്പോൾ മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ജി.ആർ.അനിലും എത്തുന്നുവെന്ന വിവരം അറിഞ്ഞു. അതോടെ അവരുടെ കൂടി നിർദേശം ലഭിച്ച ശേഷമാകാം നീക്കങ്ങളെന്ന് ഡിഎഫ്ഒ അനിൽ ആന്റണി അറിയിച്ചു.

കാട്ടുപോത്ത് ഇടിച്ചിട്ട മതിൽ.
കാട്ടുപോത്ത് ഇടിച്ചിട്ട മതിൽ.

കാട്ടുപോത്ത് വനത്തിലേക്കു തിരികെ പോകുമെന്നു പ്രതീക്ഷിക്കാമെങ്കിലും മാർഗമധ്യേ ആളുകളെ ആക്രമിച്ചാൽ ജനവികാരം തിരിയും. അതിനാൽ മയക്കുവെടി വയ്ക്കാമെന്നു മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു. മരുന്നു നിറച്ച തോക്കുകളുമായി അരുണും അനുരാജും കാരമൂട്ടിൽ നിന്നു 14 കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് റബർ തോട്ടത്തിൽ എത്തുമ്പോൾ കാട്ടുപോത്ത് മേഞ്ഞ ശേഷം അവിടെ കിടക്കുകയായിരുന്നു. വിവരം അറിഞ്ഞു നാട്ടുകാരുടെ തള്ളിക്കയറ്റം. നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസില്ല. അരുണും അനുരാജും കാട്ടുപോത്തിന്റെ അടുത്തേക്കു നീങ്ങുന്നതിനിടെ പ്രദേശമാകെ നിശ്ശബ്ദമാക്കാൻ വനം ജീവനക്കാർക്കു സാധിച്ചു. അൽപനേരം കാത്തിരുന്നശേഷം 12.22നു രണ്ടു മയക്കുവെടികൾ. മരുന്നിന്റെ വീര്യം അറിഞ്ഞ കാട്ടുപോത്ത് 12.32ന് ഒറ്റക്കുതിപ്പായിരുന്നു.

മംഗലപുരത്ത് ടെക്നോസിറ്റിക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപം ജനവാസമേഖലയിലെത്തി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച ശേഷം ലോറിയിൽ കയറ്റുന്നു. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
മംഗലപുരത്ത് ടെക്നോസിറ്റിക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപം ജനവാസമേഖലയിലെത്തി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച ശേഷം ലോറിയിൽ കയറ്റുന്നു. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

എതിരെ ആളുണ്ടെങ്കിൽ ചിതറിത്തെറിക്കുന്ന വേഗം. എംസി റോഡിന്റെ വശത്തിരുന്ന ബൈക്ക് തകർത്തു കൊണ്ട് എതിരെയുള്ള റബർ തോട്ടത്തിൽ കയറി. പിന്നാലെ ആൾക്കൂട്ടത്തിന്റെ ഇരമ്പൽ. അപ്പുറം പോകാൻ മതിലിൽ കയറാൻ കാട്ടുപോത്ത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ മുൻകാലുകൾ കൊണ്ട് ഇടിച്ചതും സിമന്റ് ഇഷ്ടികയിൽ നിർമിച്ച, സിമന്റ് പൂശാത്ത മതിൽ തകർന്നു. പാത താഴത്തെ ഏലായിലേക്കായിരുന്നു. വെടിയുണ്ട കണക്കെ കുതിച്ച കാട്ടുപോത്ത് വെടിയേറ്റ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ, തെന്നൂർ ദേവീക്ഷേത്രത്തിനു താഴെ മാണിക്കൽ ഏലായിലെ വാഴക്കൃഷിയുള്ള വയലിൽ വീണു. നിമിഷങ്ങൾക്കകം അവിടെ എത്തിയ ഡോക്ടർമാരും ഉദ്യോഗസ്ഥരും കുറച്ചുസമയം നിരീക്ഷിച്ചു. കാട്ടുപോത്ത് ചാടിയെണീക്കാൻ ശ്രമിക്കുകയായിരുന്നു വീണ്ടും. ഉടൻ മരുന്നു കുത്തി വച്ചു. ഇതോടെ കാട്ടുപോത്ത് ഏതാണ്ടു വീണെങ്കിലും കാലുകൾ കെട്ടിയപ്പോൾ കുടഞ്ഞെറിഞ്ഞു. വീണ്ടും ഉറപ്പിച്ചു കെട്ടിയതോടെയാണു കൂറ്റൻ പൂർണമായി കീഴടങ്ങിയത്.

കാട്ടുപോത്തിനെ കാണാനായി തടിച്ചു കൂടിയ ജനം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
കാട്ടുപോത്തിനെ കാണാനായി തടിച്ചു കൂടിയ ജനം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ആദ്യം കണ്ടത് 15ന്
വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട് മേഖലയിൽ കാട്ടുപോത്തിനെ ആദ്യം കാണുന്നതു 15നു പുലർച്ചെ. തൈക്കാട് ലിറ്റിൽ ഗാർഡൻ ഉടമ മനോജാണു കാട്ടുപോത്തിനെ കണ്ടത്. പുലർച്ചെ 4നു പുല്ലമ്പാറ പഞ്ചായത്തിലെ കുടുംബ വീടായ തെള്ളിക്കച്ചാലിൽ നിന്നു ശാസ്താനടയിലെ ചായക്കടയിലേക്കു പാലുമായി പോകുമ്പോൾ പോകുമ്പോൾ മുത്തിപ്പാറ നാടക ഗ്രാമത്തിന്റെ മുന്നിലെ റോഡിനു കുറുതെ കാട്ടുപോത്ത് നിൽക്കുന്നതു കണ്ടു. പുലർച്ചെ 4ന് റോഡ് മധ്യത്തിൽ കാട്ടുപോത്തിനെ കണ്ടതു ഭയപ്പടുത്തിയെന്നു മനോജ് പറഞ്ഞു. കാട്ടുപോത്ത് തന്റെ സ്കൂട്ടറിലേക്കു തന്നെ തുറിച്ചു നോക്കി നിന്നു. എന്തു ചെയ്യണമെന്ന് അറിയാതെ മനോജ് സ്കൂട്ടറിൽ തന്നെ ഇരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ വശത്തെ മരങ്ങൾക്കിടയിലൂടെ ഓടിമ റയുകയായിരുന്നു. മനോജ് ഉടൻ തന്നെ വെഞ്ഞാറമൂട് പൊലീസ്, പഞ്ചായത്ത് അധികൃതർ, വിവിധ ജനപ്രതിനിധികൾ എന്നിവരെ വിവരം അറിയിച്ചു. പിറ്റേദിവസം രാവിലെ പേരുമല, ചക്കക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപോത്തിനെ കണ്ടിരുന്നു.

ഭീതിയൊഴിഞ്ഞു മയക്കുവെടി വച്ചു പിടികൂടി കാട്ടുപോത്തിനെ കാടു കയറ്റി 
പോത്തൻകോട് ∙ മംഗലപുരം ടെക്നോസിറ്റിക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപം ജനവാസമേഖലയിൽ സഞ്ചരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ചു പിടികൂടി. വെടിയേറ്റ് ഓടിയ കാട്ടുപോത്ത് തെന്നൂർ ക്ഷേത്രത്തിനു താഴെ മാണിക്കൽ ഏലായിലെ വാഴക്കൃഷിയുള്ള ഭാഗത്ത് മയങ്ങിവീണു. ഇവിടെ നിന്നു ലോറിയിൽ കയറ്റി ഒരു മണിക്കൂറിനുശേഷം പേപ്പാറ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. വൈകാതെ ബോധം വീണ കാട്ടുപോത്ത് കാട്ടിലേക്കു കയറിയെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 7.30നാണു ടെക്നോ സിറ്റിക്ക് സമീപം കാട്ടുപോത്ത് ഉണ്ടെന്ന വിവരം പുറത്തറിയുന്നത്. ഡിജിറ്റൽ സർവകലാശാലയുടെ സമീപത്ത് ഉൾപ്പെടെ ചുറ്റിക്കറങ്ങിയ കാട്ടുപോത്ത് ബുധനാഴ്ച രാവിലെ മുതൽ പരിഭ്രാന്തി പരത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വരുതിയിലാക്കാൻ സാധിച്ചില്ല.

മംഗലപുരത്ത് ടെക്നോസിറ്റിക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപം ജനവാസമേഖലയിലെത്തി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച ശേഷം ലോറിയിൽ കയറ്റാനായി മണ്ണുമാന്തി യന്ത്രം കൊണ്ടു വലിച്ചു നീക്കുന്നു. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
മംഗലപുരത്ത് ടെക്നോസിറ്റിക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപം ജനവാസമേഖലയിലെത്തി ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച ശേഷം ലോറിയിൽ കയറ്റാനായി മണ്ണുമാന്തി യന്ത്രം കൊണ്ടു വലിച്ചു നീക്കുന്നു. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ഇന്നലെ പുലർച്ചെ നാലോടെ മംഗലപുരത്തിനു സമീപം കാരമൂട്ടിലും 6 മണിയോടെ മോഹനപുരത്തും കാട്ടുപോത്തിനെ കണ്ടെന്ന വിവരം അറിഞ്ഞു. തുടർന്നു രാവിലെ എട്ടോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. കാൽപാടുകൾ നിരീക്ഷിച്ചാണു സംഘം പിന്തുടർന്നത്. ഇതിനിടെ, പോത്തൻകോട് പഞ്ചായത്തും കടന്നു 14 കിലോമീറ്ററോളം സഞ്ചരിച്ചു മാണിക്കൽ പഞ്ചായത്തിലെ മത്തനാട് പ്രദേശത്ത് എത്തിയതായി അറിഞ്ഞു. റബർ തോട്ടങ്ങളിലൂടെയും പൊന്തക്കാട്ടിലൂടെയും ആയിരുന്നു കാട്ടുപോത്തിന്റെ സഞ്ചാരം. ഒടുവിൽ പിരപ്പൻകോടിനു സമീപം സ്വകാര്യ പുരയിടത്തിൽ എത്തി. സമീപ സ്ഥലങ്ങളിലും റോഡിലും ജനം തടിച്ചുകൂടി. വേണ്ടത്ര പൊലീസ് ഇല്ലാത്തതിനാൽ ജനത്തെ നിയന്ത്രിക്കാൻ വനം ഉദ്യോഗസ്ഥർ പാടുപെട്ടു.

റബർ തോട്ടത്തിൽ കിടന്ന കാട്ടുപോത്തിനെ 12.23നു രണ്ടു തവണ മയക്കുവെടി വച്ചു. അൽപനേരം ശാന്തമായി കിടന്ന ശേഷം റോഡിലേക്കു പാഞ്ഞു. എംസി റോഡിൽ ഇരുന്ന ബൈക്ക് തകർത്തുകൊണ്ട് എതിർവശത്തുള്ള പുരയിടത്തിലേക്ക് ഓടിക്കയറി. അവിടെ മതിൽ തകർത്തു പുറത്തുകടന്ന ശേഷം ജനവാസ മേഖലയിലെ പാതയിലൂടെ അതിവേഗം ഓടി. പിന്നീടാണു മയങ്ങി വീണത്. നെടുമങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. മയങ്ങിക്കിടന്ന കാട്ടുപോത്തിന്റെ കാലുകൾ കെട്ടിയിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വയലിൽ നിന്ന് ഇടറോഡിൽ എത്തിച്ചത്. ആറു വയസ്സുള്ള ആൺ കാട്ടുപോത്തിന് 700 കിലോഗ്രാം ഭാരമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വന്നത് തെറ്റായെന്ന തോന്നൽ കാരണമാകാം കാട്ടുപോത്ത് മടങ്ങാൻ ശ്രമിച്ചത്: മന്ത്രി
പോത്തൻകോട് ∙ വന്നതു തെറ്റായിപ്പോയെന്ന തോന്നൽ കാരണമാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിച്ചതെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. മംഗലപുരത്ത് കാട്ടുപോത്ത് ഇറങ്ങിയ വിവരമറിഞ്ഞ്, സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി.ആർ. അനിലിന് ഒപ്പം എത്തിയതായിരുന്നു ശശീന്ദ്രൻ. മാധ്യമപ്രവർത്തകരോടു മന്ത്രി പറഞ്ഞത് ഇങ്ങനെ: ‘കാട്ടുപോത്ത് അക്രമ സ്വഭാവമൊന്നും കാണിക്കുന്നില്ല. വന്നതു തെറ്റായിപ്പോയി എന്നു തോന്നിയതുകൊണ്ടാകാം അതു തിരികെ പോകാൻ ശ്രമിച്ചത്.’ അതേസമയം, ഡിജിറ്റൽ സർവകലാശാലയും പ്രമുഖ ഐടി കമ്പനികളും സ്ഥിതി ചെയ്യുന്ന ടെക്നോസിറ്റിക്കു സമീപം കാട്ടുപോത്ത് എത്തിയെന്നത് വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.

ഏറ്റെടുത്ത സ്ഥലം കാടിനു സമാനമായതിനാലാണു കാട്ടുപന്നിയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സുഖവാസത്തിനെത്തുന്നത്. അതിനാൽ അടിയന്തരമായി കാടു വെട്ടിത്തെളിക്കണമെന്ന് ടെക്നോസിറ്റി അധികൃതരോടും നിർദേശിച്ചു. പാലോട്, നന്ദിയോട്, പനവൂർ വനാതിർത്തികൾ കടന്നു ജനവാസ മേഖലയിലേക്കു വന്യമൃഗങ്ങൾ ഇറങ്ങുന്നതു തടയാൻ സംവിധാനങ്ങൾ ഒരുക്കണമെന്നു വനം വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. ടെക്നോസിറ്റിയോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ കാടുകയറിക്കിടക്കുന്ന പുരയിടങ്ങൾ വൃത്തിയാക്കാൻ നിർദേശം നൽകുന്നതിനായി പഞ്ചായത്ത് ഭരണസമിതികൾ യോഗം ചേർന്നു തീരുമാനമെടുക്കുമെന്നു മന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു.

English Summary:

Wild Buffalo Causes Panic Near Technocity, Captured by Forest Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com