ADVERTISEMENT

പോത്തൻകോട് ∙ കെഎസ്ആർടിസി ബസിന്റെ ചില്ലു പൊട്ടി പുറത്തേക്കു തെറിച്ചു വീണ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥി പി.നവനീത് കൃഷ്ണയ്ക്ക് തോളെല്ലിന് പൊട്ടൽ. ശരീരത്തിൽ തുളഞ്ഞു കയറിയ ചില്ലുകൾ ഇന്നലെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നിർമാണം നടക്കുന്ന ദേശീയപാത 66ൽ തിങ്കളാഴ്ച പള്ളിപ്പുറം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. റോഡിലെ വലിയ കുഴിയാണ് അപകട കാരണമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നു കെഎസ്ആർടിസി ബസിനും ഒഴിഞ്ഞു മാറാനാകില്ലെന്നു നവനീതിന്റെ അച്ഛൻ പ്രവീൺകൃഷ്ണ പറഞ്ഞു.

കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് വിദ്യാർഥി പുറത്തേക്ക് തെറിച്ചു വീണ കെഎസ്ആർടിസി ബസിന്റെ പിൻവശത്ത് സുരക്ഷയ്ക്കായുള്ള ഇരുമ്പു കമ്പിയില്ല. ഇതും ഒരു കാരണമായി പറയുന്നു.
കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് വിദ്യാർഥി പുറത്തേക്ക് തെറിച്ചു വീണ കെഎസ്ആർടിസി ബസിന്റെ പിൻവശത്ത് സുരക്ഷയ്ക്കായുള്ള ഇരുമ്പു കമ്പിയില്ല. ഇതും ഒരു കാരണമായി പറയുന്നു.

ബസിന്റെ പിൻവശത്ത് സുരക്ഷയ്ക്കായി വയ്ക്കാറുള്ള ഇരുമ്പു കമ്പി ഉണ്ടായിരുന്നില്ല. സഹപാഠികൾ ഇരുന്ന സീറ്റിന്റെ കമ്പിയിൽ ഇരുഭാഗത്തും പിടിച്ചു നിൽക്കുകയായിരുന്നു നവനീത്. പെട്ടെന്ന് ബസ് ബ്രേക്കിട്ടപ്പോൾ കമ്പിയിൽ നിന്നു പിടിവിട്ട നവനീത് പിന്നിലേക്ക് തെറിക്കുകയായിരുന്നു. തൊടുന്നതിനു മുൻപ് തന്നെ ചില്ല് തകർന്ന് വീഴുകയായിരുന്നു. കമ്പി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ പുറത്തേക്ക് വീഴില്ലായിരുന്നു. തകർന്ന റോഡിലൂടെ ആളെ നിറച്ചു പോകുന്ന കെഎസ്ആർടിസി ബസിന്റെ സുരക്ഷയും പരിശോധിക്കേണ്ടതായിരുന്നുവെന്ന് പ്രവീൺ പറഞ്ഞു.

മംഗലപുരം ജംക്‌ഷനിൽ പോത്തൻകോട്ടേക്കു തിരിയുന്ന ഭാഗത്ത് റോഡിലെ കുഴികൾ തിരിച്ചറിയാനാകാതെ വെള്ളക്കെട്ട്.
മംഗലപുരം ജംക്‌ഷനിൽ പോത്തൻകോട്ടേക്കു തിരിയുന്ന ഭാഗത്ത് റോഡിലെ കുഴികൾ തിരിച്ചറിയാനാകാതെ വെള്ളക്കെട്ട്.

എന്നു പരിഹരിക്കും ?
പോത്തൻകോട് ∙ റോഡ് നികുതിയടക്കം നൽകിയ യാത്രക്കാർക്ക് ഇരുട്ടടിയാണ് തകർന്നു വൻകുഴികളായി കിടക്കുന്ന റോഡുകൾ. കുഴികളിൽ വീണ് അപകടം പറ്റിയാൽ ചികിത്സാ ചെലവും സ്വന്തമായി തന്നെ നോക്കണം. മംഗലപുരം ജംക‍്ഷനിൽ തുടങ്ങി കാരമൂട് വരെയും റോഡിന്റെ സ്ഥിതി ദയനീയം. മഴയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ കുഴി തിരിച്ചറിയാനാകാതെ അപകടങ്ങൾ പതിവാണ്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾ അടക്കം പോയതാണ് ഭീമൻ കുഴികൾ രൂപപ്പെടാൻ കാരണമായത്. മുൻപ് വ്യാപാരികളടക്കം പ്രതിഷേധവുമായെത്തിയപ്പോൾ കരാർ കമ്പനി വെള്ളക്കെട്ടുമാറ്റാൻ നടപടിയുമായെത്തി. പക്ഷേ ആ ശ്രമവും പരാജയപ്പെട്ടു. ഇടയ്ക്കിടയ്ക്ക് ടാറിന്റെ വേസ്റ്റിട്ട് കുഴികൾ മൂടിയതും ഫലപ്രദമായില്ല. 

പോത്തൻകോട് മുതൽ മംഗലപുരം വരെ റോഡിലെ കുഴികൾ എണ്ണി തീർക്കാനാകില്ല. കാൽനട യാത്രപോലും ദുസ്സഹമാണ്. ജലജീവൻ മിഷൻ ശുദ്ധജല വിതരണത്തിനായി റോഡിന്റെ വശങ്ങളിൽ കുഴിയെടുത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായി. ഇതു സംബന്ധിച്ച് മലയാള മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മന്ത്രി ജി.ആർ.അനിൽ ഇടപെട്ട് റോഡ് നവീകരണത്തിനായി 35.68 ലക്ഷം രൂപ അനുവദിച്ചു. കരാറുകാരൻ റോഡരികിൽ ടാറിങ്ങിനു വേണ്ട മെറ്റൽ ഇറക്കിയപ്പോൾ നവീകരണം പുരോഗമിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കഴിഞ്ഞ മാസം 31നു മുൻപ് നവീകരണം നടക്കുമെന്നു മന്ത്രി ജി.ആർ.അനിൽ വാഗ്ദാനവും നൽകി. എന്നാൽ അതുണ്ടായില്ല. ഇനി മഴയ്ക്കു ശേഷം പണി തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com