ADVERTISEMENT

തൃശൂർ ∙ ലോകത്തെ ഏറ്റവും വലിയ വാദ്യ സംഗീതം കേട്ടും താളം പിടിച്ചും വളർന്ന ‘ഇലഞ്ഞിക്കുട്ടിക്ക്’ ഇരുപതിന്റെ യൗവന മേളം. മേളപ്രേമികളുടെ കരുതൽ കൺവെട്ടത്തു വളർന്ന ഇലഞ്ഞിത്തണലിൽ ഇത് 19–ാം മേളവും. പ്രതിരോധത്തിന്റെ പതികാലവും കടന്ന് കൊട്ടിക്കയറുന്ന അതിജീവനത്തിന്റെ താളത്തിനൊത്താകും ഇക്കുറി ഇലഞ്ഞിയുടെ തലകുലുക്കം. 

വീഴ്ചയും വാഴ്ചയും 

2001 സെപ്റ്റംബർ 11 (ഇന്ത്യൻ സമയം വൈകീട്ട് 6.30). ഭീകരാക്രമണത്തിൽ അമേരിക്കയുടെ അഭിമാന സ്തംഭമായ വേൾഡ് ട്രേഡ് സെന്റർ നിലംപൊത്തിയ ദിനം. ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ പൂരത്തിന്റെ കൊടിയടയാളങ്ങളിൽ ഒന്നാകാനുള്ള യാത്രയിലായിരുന്നു ആ ‘കുഞ്ഞിലഞ്ഞി’. പീച്ചി വനഗവേഷണ കേന്ദ്രത്തിൽനിന്ന് വടക്കുന്നാഥൻറെ മണ്ണുതൊടാനുള്ള യാത്രാനിയോഗം. വഴിയിലുടനീളം വൈദ്യുതി കമ്പികൾ പൊക്കി നീക്കിയ ശേഷമാണ് പീച്ചിയിൽ നിന്നു തൃശൂരിലേക്കു ലോറിയിൽ ഇലഞ്ഞിത്തൈ എത്തിച്ചത്.

വഴിനീളെ ഭക്തിപുരസരം ആദരമേറ്റു വാങ്ങി രാത്രി എട്ടോടെ പടിഞ്ഞാറേ ഗോപുരത്തോടു ചേർന്ന് ഇലഞ്ഞിത്തറയിൽ ഇരുപ്പുറപ്പിച്ചു. ക്രെയിൻ ഉപയോഗിച്ചു ഇറക്കിയ ഇലഞ്ഞിത്തൈ ഭക്തർ ചേർന്നാണ് ക്ഷേത്രത്തിലേക്കു കയറ്റിയത്. ചടങ്ങുകളേതുമില്ലാത്ത വൈകാരിക മുഹൂർത്തം. 2001 മേയ് 3ന് അക്കൊല്ലത്തെ പൂരത്തിനു മേളസാക്ഷ്യം വഹിച്ചശേഷം ജൂണിൽ പഴയ ഇലഞ്ഞിമരം കടപുഴകിയ സ്ഥാനത്താണ് ആ ഇളമുറക്കാരി വേരാഴ്ത്തിയത്. 

ഇലഞ്ഞിച്ചോട്ടിലെ സിംഫണി

3 മണിക്കൂറോളം നീളുന്ന, ഇലഞ്ഞിത്തറയിലെ പാണ്ടിമേളത്തിനു 250ഓളം വാദ്യകലാകാരന്മാർ അണിനിരക്കുന്നത് ഇലഞ്ഞിക്കു ചുറ്റുമാണ്. പാറമേക്കാവിലമ്മ ആദ്യ വന്നിരുന്നത് ഇലഞ്ഞിമരച്ചുവട്ടിൽ ആണെന്നാണു വിശ്വാസം. ഈ വിശ്വാസത്തിനു അകമ്പടിയായാണു മേളം അരങ്ങേറുന്നത്. ചെണ്ട (ഉരുട്ടു, വീക്കം, ഇടംതല, വലംതല), കൊമ്പ്, കുഴൽ, ഇലത്താളം എന്നീ കലാകാരന്മാരാണ് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറയിൽ സിംഫണി ഒരുക്കുന്നത്. 

ഇന്ദ്രിയസുഗന്ധി

പൂവിട്ടാൽ മനംമയക്കുന്ന ഗന്ധമുള്ള മനോഹരമായ നിത്യഹരിത വൃക്ഷമാണ് ഇലഞ്ഞി. ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുന്ന, ഔഷധഗുണമുള്ള നല്ലൊരു തണൽമരം. 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടെ പന്തലിക്കും. മാർച്ച് – ജൂലൈ മാസങ്ങളിൽ ഇലഞ്ഞിയിൽ കുഞ്ഞുപൂക്കൾ മൊട്ടിടും. ഇളംമഞ്ഞ നിറമായിരിക്കും. പഴുത്ത ഇലഞ്ഞിപ്പഴങ്ങൾക്കു ചവർപ്പുകലർന്ന മധുരമുണ്ടാകും. ബകുളം എന്നാണ് സംസ്കൃതനാമം. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇലഞ്ഞി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com