ADVERTISEMENT

തൃശൂർ ∙ രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗിയെ പരിചരിച്ചു ദേശീയ ശ്രദ്ധ നേടിയ തൃശൂർ ജനറൽ ആശുപത്രി തുടർ വികസനത്തിന് ഇടമില്ലാതെ ഞെരുങ്ങുന്നു. കിഫ്ബി അനുവദിച്ച പുതിയ പദ്ധതിക്ക് കെട്ടിടം പണിയാൻ നിലവിൽ തുറസ്സായി കിടക്കുന്ന ഏക ഇടം (കോളജ് റോഡിൽ നിന്നു നേരെ പ്രവേശിക്കുമ്പോഴുള്ള തുറസ്സായ സ്ഥലം) ഉപയോഗിക്കാൻ ശ്രമിക്കുകയാണിപ്പോൾ. ഈ കെട്ടിടം കൂടി വരുന്നതോടെ ഒരിഞ്ച് ഭൂമിപോലുമില്ലാത്ത സ്ഥിതി വരും.ഈ മുൻ ജില്ലാ ആശുപത്രി, ജനറൽ ആശുപത്രിയായി ഉയർത്തപ്പെട്ടെങ്കിലും വികസനത്തിന്റെ കാര്യത്തിൽ മുന്നോട്ടു പോകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങൾ കാര്യമായി ഇല്ല. കാർഡിയോളജി വിഭാഗം മിക്ക ജനറൽ ആശുപത്രികളിലും ഉണ്ടെങ്കിലും തൃശൂരിൽ ഇല്ല. ഇവിടെ കാത്‌ലാബ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജി അടക്കം വിവിധ സ്പെഷ്യൽറ്റി വിഭാഗങ്ങൾക്കു പുറമേ നഗരത്തിലെ ഏറ്റവും മികച്ച ലാബ് സൗകര്യമുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കു പുറമേ, മറ്റിടങ്ങളിൽ ചികിത്സിക്കുന്നവരും ഇവിടെ ലാബ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.റേ‍‍‍ഡിയോതെറപ്പി, കീമോ തെറപ്പി തുടങ്ങിയ സൗകര്യങ്ങളും.ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ലാബ് ആർടിപിസിആർ ടെസ്റ്റ് ചെയ്യാൻ പാകത്തിന് വികസിച്ചിരിക്കുന്നു.

തൃശൂർ ജനറൽ ആശുപത്രിയിലെ ലാബ് ഇപ്പോഴും വികസനം കാത്തിരിക്കുകയാണ്.4.3ഏക്കർ സ്ഥലത്താണു നഗരമധ്യത്തിലെ ജനറൽ ആശുപത്രി. എന്നാൽ ഇനി ഒരു പുതിയ വിഭാഗം എത്തിക്കണമെങ്കിൽ ഇഞ്ച് പോലും സ്ഥലമില്ല. മുൻവശത്തെ പൗരാണിക കെട്ടിടം രാജകാലത്ത് നിർമിച്ചതായതിനാൽ അത് പൊളിക്കാനാവില്ല. ബാക്കി കെട്ടിടങ്ങൾ ദീർഘകാലം ഇനിയും ആയുസ്സുള്ളതുമാണ്.240 കിടക്കയോടെ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം നിലവിൽ ഇവിടെയുണ്ട്. അതിൽ തന്നെ മാതൃശിശു വിഭാഗമാണ് പ്രസിദ്ധം. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണിത്. നല്ല ചില സർജൻമാരും ഫിസിഷ്യന്മാരും ശിശു ചികിത്സാ വിദഗ്ധരും ഒരു പിടി നല്ല ആരോഗ്യപ്രവർത്തകരും ഇവിടെയുണ്ട്. റേഡിയോ തെറപ്പി വിഭാഗത്തിൽ കുറച്ചു പേർക്കു കീമോ തെറപ്പി സേവനം നൽകുന്നുണ്ട്.

പക്ഷേ, വികസനത്തിനു വഴിയില്ലാതെ ഞെരുങ്ങുന്നു. ജില്ലാ ക്ഷയരോഗ ചികിത്സാകേന്ദ്രവും ഇതിനുള്ളിൽ ശ്വാസംമുട്ടി പ്രവർത്തിക്കുന്നു. പലപ്പോഴും വിദഗ്ധചികിത്സ തേടിയെത്തുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞു വിടുന്ന കേന്ദ്രമായി ജനറൽ ആശുപത്രി മാറുന്നു എന്ന് ആക്ഷേപമുണ്ട്.കഠിനാധ്വനം കൊണ്ടു പരിമിതമായ സൗകര്യങ്ങളെ മറികടക്കുന്നു എങ്കിലും കോവിഡ് കാലത്ത് ആശ്രയമായ ഈ ആശുപത്രി കുറച്ചുകൂടി വിപുലമായ സ്ഥലത്തേക്കു വളരണമെന്ന് ആരോഗ്യപ്രവർത്തകർ തന്നെ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com