ADVERTISEMENT

കുന്നംകുളം ∙‍ നഗര വികസനത്തിൽ പുതു ചരിത്രം കുറിച്ച് ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. 10 മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ബസ് ടെർമിനലിൽ നിന്ന് കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ബസ് ഗതാഗതം തുടങ്ങിയത്. ഇതിന്റെ ഭാഗമായി നഗരത്തിൽ സമ്പൂർണ ട്രാഫിക് പരിഷ്കരണം നിലവിൽ വന്നു. കെഎസ്ആർടിസി ബസുകളും പുതിയ ബസ് ടെർമിനലിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയാണ് പോകുന്നത്.

കുന്നംകുളത്ത് ഇ.കെ. നായനാർ സ്മാരക ബസ് ടെർമിനലിൽ നിന്ന് ബസുകളുടെ യാത്ര എ.സി. മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കുന്നംകുളത്ത് ഇ.കെ. നായനാർ സ്മാരക ബസ് ടെർമിനലിൽ നിന്ന് ബസുകളുടെ യാത്ര എ.സി. മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

4 റോഡുകൾ കൂടി ചേരുന്ന ജംക്‌ഷനിൽ അടക്കം എവിടെയും ഗതാഗത കുരുക്ക് ഇല്ലാതെയാണ് ഇന്നലെ വാഹനങ്ങൾ കടന്നുപോയത്. തിരക്ക് ഏറെ ഉണ്ടാകാറുള്ള ബൈജു, ട്രഷറി റോഡുകൾ പലപ്പോഴും വിജനമായിരുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ നഗരസഭ പ്രദേശങ്ങൾ ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ കടകൾ മിക്കവയും അടഞ്ഞുകിടക്കുകയുമാണ്. ഇതും ബസ് സർവീസ് കുറവായതും തിരക്ക് കുറയാൻ കാരണമായി. ഗതാഗത പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സ് സമര പ്രഖ്യാപനം നടത്തി.

ഇതേ സമയം ബസുടമ സംഘടനകളും ബസ് ജീവനക്കാരുടെ യൂണിയനുകളും‍ ഗതാഗത പരിഷ്കരണം സ്വാഗതം ചെയ്തു. ട്രാഫിക് നിയന്ത്രിക്കാൻ എല്ലാ റോഡുകളിലും പൊലീസുകാരെ നിയോഗിച്ചിരുന്നു. ‍പുതിയ ടെർമിനലിൽ നിന്നുള്ള ബസ് ഗതാഗതം എ.സി. മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ഉപാധ്യക്ഷ സൗമ്യ അനിൽ, അസിസ്റ്റ് പൊലീസ് കമ്മിഷണർ ടി.എസ്. സിനോജ്, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, നഗരസഭ എൻജിനീയർ ബിനോയ് ബോസ് എന്നിവർ നേതൃത്വം നൽകി.

ആകെ പരിഷ്കരിച്ച് ഗതാഗതം 

കുന്നംകുളം ∙ ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ ബസുകൾ വന്നുപോകുന്നത് തുടങ്ങിയതോടെ നഗരത്തിൽ ഗതാഗത പരിഷ്കരണം നിലവിൽ വന്നു. കോഴിക്കോട്, പട്ടാമ്പി, പഴഞ്ഞി ഭാഗത്തേക്ക് പോകുന്ന ബസുകൾ എംജി ഷോപ്പിങ് കോംപ്ലക്സ് റോഡ്, ജംക്‌ഷൻ, പട്ടാമ്പി റോഡ് വഴിയും ഇൗ ഭാഗങ്ങളിൽ നിന്ന്  പാലസ് റോഡ്, കക്കാട് വളവ്, കെ.ആർ. ഗ്രാൻഡ് വഴി ബസ് ടെർമിനിലിൽ‍ തിരിച്ചെത്തുകയും ചെയ്തു.

ഗുരുവായൂർ, ചാവക്കാട് ഭാഗത്തേക്ക് ഹെർബർട്ട് റോഡ്, ടൗൺ, നഗരസഭ ഓഫിസ്, നെഹ്റു നഗർ 3 അനവ്യൂ വഴി പോയി. ഗുരുവായൂർ റോഡ്,  ഹെർബർട്ട് റോഡ് വഴി തിരിച്ച് എത്തി. തൃശൂർ ഭാഗത്തേക്ക് ഹെർബർട്ട് റോഡ്, ‌വഴിയും തിരിച്ചു വരുന്നവ നഗരസഭ കാര്യാലയം, ഗുരുവായൂർ റോഡ്, ഹെർബർട്ട് റോഡ് വഴി വന്നു.  വടക്കാഞ്ചേരി ഭാഗത്തേക്ക് ഹെർബർട്ട് റോഡ്, ജംക്ഷൻ, സീനിയർ ഗ്രൗണ്ട് വഴി പോയി. തിരിച്ച് ദ്വാരക ഗ്രൗണ്ട്, ജംക്ഷൻ, ഹെർബർട്ട് റോഡ് വഴി എത്തി.

ചിറ്റഞ്ഞൂർ, അഞ്ഞൂർ, ആൽത്തറ, പുത്തൻപള്ളി ഭാഗത്തേക്ക് ഹെർബർട്ട് റോഡ്, ഗുരുവായൂർ റോഡ്, തൃശൂർ റോഡ്, നഗരസഭ കാര്യാലയം വഴിയാണ് പോയത്. ഗവ. ഗേൾസ് ഹൈസ്കൂൾ മുൻവശം, ഹെർബർട്ട് റോഡ് വഴി തിരിച്ചെത്തി. ചൂണ്ടൽ - കുറ്റിപ്പുറം പാതയിലൂടെ വരുന്ന ചരക്കു വാഹനങ്ങൾ നഗരത്തിൽ വരാതെ അക്കിക്കാവ്- കേച്ചേരി ബൈപാസ് വഴി പോകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

കുന്നംകുളത്ത് പുതിയ ബസ് ടെർമിനലിൽ നിന്ന് ഇന്നലെ ബസ് സർവീസ് തുടങ്ങിയതോടെ തൃശൂർ റോഡിലെ പഴയ ബസ് സ്റ്റാൻഡിൽ താൽക്കാലികമായി ഓട്ടോറിക്ഷ പാർക്ക് തുടങ്ങിയപ്പോൾ
കുന്നംകുളത്ത് പുതിയ ബസ് ടെർമിനലിൽ നിന്ന് ഇന്നലെ ബസ് സർവീസ് തുടങ്ങിയതോടെ തൃശൂർ റോഡിലെ പഴയ ബസ് സ്റ്റാൻഡിൽ താൽക്കാലികമായി ഓട്ടോറിക്ഷ പാർക്ക് തുടങ്ങിയപ്പോൾ

രണ്ടിടത്ത് ഓട്ടോറിക്ഷ പാർക്ക് അനുവദിക്കും

കുന്നംകുളം ∙ നഗരസഭ ടൗൺഹാൾ, ആർസി പാർക്ക് എന്നിവയ്ക്കു സമീപം പുതിയ ഓട്ടോറിക്ഷ പാർക്കുകൾ അനുവദിക്കാൻ തീരുമാനം. പട്ടണത്തിലെ ഓട്ടോറിക്ഷ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്നലെ നഗരസഭ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. വടക്കാഞ്ചേരി റോഡിൽ 15 ഓട്ടോറിക്ഷകൾക്കും ഗുരുവായൂർ റോഡിൽ 10 ഓട്ടോറിക്ഷകൾക്കും ഒരേ സമയം പാർക്കിങ് അനുവദിക്കും.

ഇവിടെ കൂടുതൽ ഓട്ടോറിക്ഷകൾ നിർത്തുന്നതിനുള്ള സാധ്യത നഗരസഭയും ഓട്ടോറിക്ഷ തൊഴിലാളി സംഘടനാ ഭാരവാഹികളും ചേർന്ന് 30 മുൻപ് പരിശോധിച്ച് തീരുമാനിക്കും. ഗുരുവായൂർ, വടക്കാ‍ഞ്ചേരി റോഡിൽ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദിക്കാനുള്ള തീരുമാനത്തിന് ചേംബർ ഓഫ് കൊമേഴ്സ് എതിർപ്പ് അറിയിച്ചു.

ഗതാഗത പരിഷ്കരണം കാരണം വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാതെ ഓട്ടോറിക്ഷ പാർക്കിങ് സംബന്ധിച്ച ചർച്ച ഫലപ്രദമല്ല എന്നാണ് വിശദീകരണം. കടകൾക്ക് മുൻപിൽ ഓട്ടോറിക്ഷ പാർക്കിങ് നിയന്ത്രിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി.

കുന്നംകുളത്തെ ഗതാഗത പരിഷ്കരണം കാരണം വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സ് വ്യാപാര ഭവനിൽ നടത്തിയ സമ്മേളനം പ്രസിഡന്റ് കെ.പി. സേക്സൺ ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളത്തെ ഗതാഗത പരിഷ്കരണം കാരണം വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സ് വ്യാപാര ഭവനിൽ നടത്തിയ സമ്മേളനം പ്രസിഡന്റ് കെ.പി. സേക്സൺ ഉദ്ഘാടനം ചെയ്യുന്നു

വ്യാപാരികളുടെ പ്രയാസങ്ങൾ പരിഹരിക്കണം : ചേംബർ ഓഫ് കൊമേഴ്സ്

കുന്നംകുളം ∙ പട്ടണത്തിൽ ഇന്നലെ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം വ്യാപാര മേഖലയെ തകർക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് യോഗം വിലയിരുത്തി. ബസ് റൂട്ടുകളിലെ മാറ്റം കാരണം വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ഒരാഴ്ചകൊണ്ടു പരിഹരിച്ചില്ലെങ്കിൽ സമരം‍ നടത്താൻ യോഗം തീരുമാനിച്ചു. കോഴിക്കോട്, പട്ടാമ്പി റോഡിലൂടെ വരുന്ന ബസുകൾ കക്കാട് റോഡ് വഴി പുതിയ ബസ് ടെർമിനലിൽ പോകുന്നതിനാൽ ജനങ്ങൾക്ക് നഗരത്തിൽ എത്താൻ ഏറെ ദൂരം നടക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

അതിനാൽ സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ വരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകും. മാത്രമല്ല ഇപ്പോൾ നിശ്ചയിച്ചതു പ്രകാരം ബസുകൾ സ്റ്റാൻഡിൽ എത്താൻ 1.8 കിലോമീറ്റർ ദൂരം പോകണം. പട്ടാമ്പി റോഡിലൂടെ വന്ന് നഗരസഭയുടെ മുൻപിലൂടെ പുതിയ ബസ് സ്റ്റാൻഡിൽ എത്താൻ 1.6 കിലോമീറ്റർ ദൂരമേ വരൂ. ഇതടക്കമുള്ള അശാസ്ത്രീയ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പ് ഉടൻ നടപ്പിലാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. സേക്സൺ ഉദ്ഘാടനം ചെയ്തു.

ഇന്നലെ എത്തിയത് 143 ബസുകൾ പകുതിയിലധികവും സർവീസ് നിർത്തി

കുന്നംകുളം ∙ പുതിയ ബസ് ടെർമിനലിൽ ഇന്നലെ എത്തിയത് 143 ബസുകൾ. കോവിഡ് വ്യാപനത്തിന് മുൻപ് മൂന്നുറിലധികം ബസുകളാണ് നഗരത്തിൽ സാധാരണ വരാറുണ്ട്. ഇവയിൽ പകുതിയിലധികവും സർവീസ് നിർത്തിയത് ബസ് സർവീസിലെ കടുത്ത നഷ്ടം താങ്ങാനാവാതെയെന്നു ബസുടമകൾ പറ‍‍ഞ്ഞു. ഇന്നലെ ഓടിയ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. ഇതിൽ ബസ് ടെർമിനലിൽ എത്തിയ ബസുകൾ ഓടിക്കാൻ ഉടമകളും‍ ജീവനക്കാരും മടിച്ചു. നഗരത്തിൽ നിയന്ത്രണം നിലവിലുള്ളത് യാത്രക്കാർ കുറയാൻ കാരണമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com