ADVERTISEMENT

ചേർപ്പ് ∙ പെരുവനം കുട്ടൻ മാരാരെ സ്നേഹത്തിന്റെ കസവു മുണ്ടുടുപ്പിച്ചു ഗോപിയാശാൻ. പെരുവനം കുട്ടൻമാരാരുടെ എഴുപതാം പിറന്നാ‍ൾ ആഘോഷമായ ‘വാസന്ത സപ്തതി’യുടെ ഉദ്ഘാടന വേദിയിലായിരുന്നു ഈ സ്നേഹ സമ്മാനം.ചടങ്ങ് ഉദ്ഘാടനം ചെയ്ത കലാമണ്ഡലം ഗോപി കസവു മുണ്ടും മേൽമുണ്ടുമായാണ് എത്തിയത്. പൊന്നാട അണിയിച്ച ശേഷം അദ്ദേഹം തികച്ചും അപ്രതീക്ഷിതമായി കുട്ടൻ മാരാരെ കസവുമുണ്ടുടുപ്പിച്ചു. ഇദ്ദേഹത്തിനു പൊന്നാട മാത്രം മതിയാകില്ലെന്നായിരുന്നു ഗോപിയുടെ വിശദീകരണം. മഹാത്മാ മൈതാനിയിലാണ് ആഘോഷം നടക്കുന്നത്. ഇന്ന് 6നു പ്രശസ്ത വാദ്യ കലാകാരനായ ശിവമണിയുടെ സോളോ പ്രദർശനം നടക്കും. ഇന്നലെ കുട്ടൻ മാരാർ നയിച്ച പഞ്ചാരിയുടെ അകടമ്പടിയുമുണ്ടായിരുന്നു. പെരുവനത്തിനപ്പുറം മറ്റൊരു പ്രമാണിയില്ലെന്നു കലാമണ്ഡലം ഗോപി പറഞ്ഞു. മേളക്കാർ പലരും ഉണ്ടാകും. എന്നാൽ കുട്ടൻ മാരാർ അവരിൽനിന്നെല്ലാം വ്യത്യസ്തമായി മേളത്തെ പുതിയ തലത്തിലെത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. 

സപ്തതി ആഘോഷ വേദിയിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പഞ്ചാരിമേളം.             
ചിത്രം: മനോരമ
സപ്തതി ആഘോഷ വേദിയിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പഞ്ചാരിമേളം. ചിത്രം: മനോരമ

മേളത്തിന്റെ സ്വാദ് വിദേശത്തുപോലും എത്തിക്കാൻ അദ്ദേഹത്തിനായി. അതു നമുക്ക് ഓരോരുത്തർക്കും കിട്ടിയ ഭാഗ്യമാണ്. പഠിച്ച കഥകളിക്കൊട്ടിലേക്കു കുട്ടൻ മാരാർ വരാത്തത് ആ രംഗത്തിന്റെ നഷ്ടമാണ്. കലയെ ജനകീയമാക്കി കൊണ്ടുപോകുക എന്നതു വലിയ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. ടി.എൻ.പ്രതാപൻ എംപി, സി.സി.മുകുന്ദൻ എംഎൽഎ, വി.എസ്.സുനിൽകുമാർ, ഗോകുലം ഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, സുരേഷ് ഗോപി, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, കേരള കലാമണ്ഡലം റജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ, കല്യാൺ സിൽക്സ് എംഡി ടി.എസ്.പട്ടാഭിരാമൻ, സുന്ദർ മേനോൻ, ക്ഷേത്ര വാദ്യകലാ അക്കാദമി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, ഹരിപ്രസാദ് മേനോൻ, പഞ്ചായത്ത് അംഗങ്ങളായ ജിജി പെരുവനം, ശ്രുതി ശ്രീശങ്കർ, വിദ്യാ രമേശ്, രാജീവ് മേനോൻ, ദിനേശ് പെരുവനം, പെരുവനം സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com