ADVERTISEMENT

തൃശൂർ ∙ തൃശൂർപൂരത്തിന്റെ ഘടക പൂരങ്ങളിലൊന്നിൽ കുറുംകുഴൽ വാദ്യമൊരുക്കാൻ ഇക്കുറി പെൺകുട്ടികളും. മുളങ്കുന്നത്തുകാവ് സ്വദേശി ശ്രീപ്രിയയും താണിക്കുടം സ്വദേശി ഹൃദ്യയുമാണ് പനമുക്കുംപിള്ളി ശാസ്താവിന്റെ പൂരത്തിനു കുഴൽ വായിക്കുന്നത്. ഹൃദ്യയുടെ അച്ഛൻ സുധീഷും കുറുംകുഴലുമായി സംഘത്തിലുണ്ട്. നിധിൻ മംഗലത്തിന്റെ പ്രമാണത്തിലാണു ഇരുവരുടെയും തൃശൂർപൂരം അരങ്ങേറ്റം. മറ്റു പല പൂരങ്ങൾക്കും വാദ്യസംഘത്തിൽ ഇരുവരും പങ്കാളികളായിട്ടുണ്ട്.കല്ലാറ്റ് ശിവശങ്കരന്റെയും ശ്രീകല മണക്കുളത്തിന്റെയും മകളായ ശ്രീപ്രിയ കുസാറ്റിൽ എംബിഎ അവസാന വർഷ വിദ്യാർഥിയാണ്.

അഞ്ചു വയസ്സുമുതൽ ചെണ്ട അഭ്യസിക്കുന്ന ശ്രീപ്രിയ മേളത്തിലും തായമ്പകയിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട്. രണ്ടിലും ശിഷ്യരുമുണ്ട്. കൂടാതെ, വയലിനും ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. പാറമേക്കാവ് കോമരമായിരുന്ന കല്ലാറ്റ് ബാലകൃഷ്ണക്കുറുപ്പിന്റെ പൗത്രിയാണ്. താണിക്കുടം കുറിച്ചിക്കര കോഴിപ്പറമ്പിൽ കെ.എസ്.സുധീഷിന്റെയും സിന്ധുവിന്റെയും മകളാണ് ഹൃദ്യ.സെന്റ് തോമസ് കോളജിലെ ബിരുദാനന്തര ബിരുദത്തിനു ശേഷം എംബിഎ വിദ്യാർഥിയാണ് ഇപ്പോൾ.മൂന്നുവർഷമായി കുഴൽ പരിശീലിക്കുന്നുണ്ട്. ഗിത്താറും ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്. അച്ഛൻ സുധീഷ് പഞ്ചാരിയും പാണ്ടിയും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീട് കുറുംകുഴലിലേക്കു തിരിയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com