ADVERTISEMENT

തലോർ ∙ നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പോത്തോട്ടപറമ്പിനു സമീപത്തുള്ള വളവിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. തിരുവനന്തപുരത്തു നിന്നു പൊന്നാനിയിലേക്കു പോയിരുന്ന ബസ് ഇന്നലെ പുലർച്ചെ നാലിനാണ് അപകടത്തിൽപെട്ടത്. ബസിന്റെ പകുതിയോളം ഡിവൈഡറിൽ കയറിയെങ്കിലും ആർക്കും പരുക്കില്ല. കഴിഞ്ഞ ആഴ്ച ഒരു വാൻ ഇത്തരത്തിൽ അപകടത്തിൽപെട്ടിരുന്നു. ആഴ്ചയിൽ ഒരു വാഹനമെങ്കിലും ഡിവൈഡറിൽ ഇടിച്ച് കയറുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. 

തലോർ പോത്തോട്ടപറമ്പിനു സമീപത്തെ വളവിലെ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്ത ഡിവൈഡർ.
തലോർ പോത്തോട്ടപറമ്പിനു സമീപത്തെ വളവിലെ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്ത ഡിവൈഡർ.

വീതി കുറഞ്ഞതും കുത്തനെയുള്ളതുമായ വളവിലെ ഡിവൈഡറിൽ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഇല്ല. റിഫ്ലക്ടറുകളെല്ലാം ഇളകിപ്പോയി. ആദ്യമായി ഈ വഴി വരുന്നവരാണ് അപകടത്തിൽപെടുന്നതിൽ അധികവും. വളവിൽ മാത്രമായി നിർമിച്ചിട്ടുള്ള ഡിവൈഡർ വാഹനം അടുത്തെത്തിയാൽ മാത്രമേ ശ്രദ്ധയിൽപ്പെടൂ. പ്രത്യേകിച്ചും രാത്രി. വളവിനു മുൻപായി വ്യക്തമായി കാണുന്ന തരത്തിൽ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. 

വളവ് എത്തുന്നതിനു വളരെ മു‍ൻപു മുതൽ വളവ് പൂർണമായി തീരുന്നതുവരെ ദൂരത്തിൽ ഡിവൈഡർ നിർമിക്കുകയും ഡിവൈഡറിലും റോഡിന്റെ പാർശ്വത്തിലും റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും ചെയ്താൽ അപകടം ഒഴിവാക്കാവുന്നതേയുള്ളു. രാത്രിയും പകലും ഭേദമില്ലാതെ ദിവസവും നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുന്ന ഈ വളവിൽ റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തത് അധികൃതരുടെ അനാസ്ഥയ്ക്കു തെളിവാണ്. പാലിയേക്കര മുതൽ തൃശൂർ വരെയുള്ള പാതയിലെ ഏറ്റവും അപകടസാധ്യതയേറിയ മേഖലയാണിത്.

പാലയ്ക്കലിൽ ബസുകൾ നിർത്തുന്ന സ്ഥലങ്ങൾ‌പുനർനിർണയിച്ചു
തൃശൂർ ഭാഗത്തേക്കു പോകുന്ന ബസുകൾ മാർക്കറ്റ്  സെന്ററിൽ നിന്നു വടക്കോട്ടുമാറി പാലയ്ക്കൽ പള്ളി മതിലിന്റെ ആരംഭ ഭാഗത്തും പെരുമ്പിള്ളിശേരി ഭാഗത്തേക്കു പോകുന്ന ബസുകൾ മാർക്കറ്റ് സെന്ററിൽ 20 മീറ്റർ മുൻപുള്ള  ഹോട്ടലിന് എതിർവശത്തും നിർത്തുന്നതിനു തീരുമാനമായി. അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി.സി.നരേന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. 

അമ്മാടം ഭാഗത്തു നിന്നു വരുന്നതും അമ്മാടം ഭാഗത്തേക്കു പോകുന്നതുമായ ബസുകൾ ആളെ കയറ്റുന്നതിനു പാലയ്ക്കൽ  അമ്മാടം റോഡിൽ മാത്രം നിർത്തുന്നതിനും യോഗം തീരുമാനിച്ചു. ഇൻസ്പെക്ടർ, ബസ് ഉടമ പ്രതിനിധി, വ്യാപാര വ്യവസായി പ്രതിനിധി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബസിൽ നിന്ന് ഇറങ്ങുമ്പോൾ വീണ് ചക്രം കയറി വിദ്യാർഥിനിക്കു പരുക്ക്
 ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് അതേ ബസിന്റെ പിൻചക്രം കയറി കോളജ് വിദ്യാർഥിനിക്കു പരുക്കേറ്റു. തണ്ടശേരി സതീശിന്റെ മകളും തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയുമായ ശാലുവിനെ (18) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വലതുകാലിനു പരുക്കേറ്റ ശാലുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തൃശൂരിൽനിന്ന് പെരിങ്ങോട്ടുകരയിലേക്കു പോയിരുന്ന ഇഷാൻ ബസിൽനിന്ന് എ.ആർ.സ്റ്റോപ്പിനു സമീപംവച്ചാണ് വീണത്.   സ്റ്റോപ്പിൽ ബസ് നിർത്താതെ പാഞ്ഞപ്പോൾ ശാലുവും സഹോദരനും നിർത്താൻ ആവശ്യപ്പെട്ടു. സ്റ്റോപ്പിൽനിന്നു കുറച്ചുദൂരം മുന്നോട്ടുപോയാണ് ബസ് നിർത്തിയതെന്നും ഇറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും സഹോദരൻ പറഞ്ഞു.

കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ റോഡ് പണി കാലാവസ്ഥ അനുകൂലമാകുന്നതോടെ
കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ റോഡ് നിർമാണം കാലാവസ്ഥ അനുകൂലമാകുന്ന ദിവസം ആരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിജോ ജോർജ്. റോഡ് നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്  രാപ്പകൽ സമരം നടത്തിയിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിൽ എഡിഎം ഓഫിസിൽ നടന്ന ചർച്ചയിലാണ് റോഡ് പണിയുടെ കാര്യത്തിൽ ഉറപ്പുകിട്ടിയതെന്ന് സിജോ ജോർജ് പറയുന്നു. കണിമംഗലം പാടം മുതൽ പാലയ്ക്കൽ വരെയും പാലയ്ക്കലിൽ പൂർത്തിയാകാത്ത വശവും കണിമംഗലം പാലത്തിന്റെ അപ്രോച്ച് റോഡും  പൂർത്തിയാക്കിയ ശേഷമേ കരാർ കമ്പനി മടങ്ങൂ എന്ന് അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. ബസ് ഉടമ പ്രതിനിധികൾ, അവിണിശേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ഐ.ജോൺസൺ, അവിണിശേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com