ADVERTISEMENT

തൃശൂർ∙ കോർപറേഷൻ പരിധിയിലെ കാനകളിൽനിന്നും തോടുകളിൽനിന്നും നീക്കിയ മണ്ണു മറിച്ചു വിറ്റു ലക്ഷങ്ങൾ നേടിയെന്ന് ആരോപണം. മറ്റു കോർപറേഷനുകൾ ഈ മണ്ണു പ്രത്യേകമായി ശേഖരിച്ചു നികത്താനും മറ്റും ഉപയോഗിക്കുന്നുണ്ട്. മണ്ണു വിറ്റതിനേക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നു പ്രതിക്ഷനേതാവു രാജൻ ജെ.പല്ലൻ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു ലോറി മണ്ണാണു 7 വർഷമായി നീക്കം ചെയ്തത്. ഇത് എവിടെ ഇട്ടുവെന്നു മേയർ എം.കെ.വർഗീസ് വ്യക്തമാക്കണം. 

അന്വേഷണത്തിനായി വിജിലൻസിനെ സമീപിക്കുമെന്നു പല്ലൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണു എൽഡിഎഫ് ഭരണ സമിതി ചെയ്യുന്നതെന്നു പല്ലൻ ആരോപിച്ചു.വലിയ തോടുകളിലെ മണ്ണും പായലും കുളവാഴയും നീക്കം ചെയ്ത് തോട്ടിൽക്കൂടി സുഗമമായി വെള്ളം ഒഴുകി പോകുവാൻ വേണ്ടിയാണ് 200 പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ തോട് ക്ലീനിങ് പ്രവൃത്തിക്കുവേണ്ടി കോർപറേഷൻ ഈ വർഷം നടത്തുന്നത്. പിടികൂടാതിരിക്കാനായി 200 ഫയലുകളിലാണു കണക്കുകൾ. ഒരുമിച്ചുള്ള കണക്കുകൾ എവിടെയുമില്ല.

കഴിഞ്ഞ കാലങ്ങളിലും തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിന് കോടിക്കണക്കിന് രൂപയാണ് കോർപറേഷൻ ചെലവാക്കിയിട്ടുള്ളത്.ഇതനുസരിച്ച് ആയിരക്കണക്കിന് ലോഡ് മണ്ണു കാണേണ്ടതാണ്. ഈ മണ്ണ് എവിടെയാണു കോർപറേഷൻ ശേഖരിച്ചിട്ടുള്ളതെന്നു എൽഡിഎഫ് ഭരണസമിതി വ്യക്തമാക്കണം. ഗുരുതരമായ അഴിമതിയും, ക്രമക്കേടുകളാണു കാന വൃത്തിയാക്കലിന്റെ പേരിൽ പോലും നടത്തുന്നത്. ഇതോടൊപ്പംതന്നെ മറ്റൊരു തട്ടിപ്പും നടക്കുന്നുണ്ട്. പലയിടത്തും മണ്ണു മാറ്റാൻ കരാർ കൊടുക്കുന്നു. പക്ഷേ വെള്ളം കയറിയതിനാൽ മണ്ണു നീക്കുന്നേയില്ല. പക്ഷേ മണ്ണു നീക്കിയെന്നു രേഖയുണ്ടാക്കി കോടികൾ തട്ടിയെടുക്കുന്നു. മേയറുടേയും നേതാക്കളുടേയും അറിവോടെയാണിതു ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com