ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ  354 വിവാഹങ്ങൾക്ക് ഇന്നലെ ഉച്ചവരെ ശീട്ട് നൽകി കഴിഞ്ഞു. നാളെ രാവിലെയും വിവാഹം ശീട്ടാക്കാം. എണ്ണം ഇനിയും വർധിച്ചേക്കും. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.

വിവാഹത്തിന്  6 മണ്ഡപങ്ങൾ‌. നിലവിലുള്ള 4 മണ്ഡപങ്ങൾക്കു പുറമേ രണ്ട് കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിക്കും. താൽക്കാലിക മണ്ഡപങ്ങൾ ക്ഷേത്രത്തിനോടു ചേർന്ന് തെക്കു വടക്കായി മുന്നിൽ തന്നെയാകും. 6 മണ്ഡപങ്ങളും ഒരേ പോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും. മംഗളവാദ്യത്തിനായി 2 സെറ്റ് നാഗസ്വര സംഘം ഉണ്ടാകും.

വിവാഹം പുലർച്ചെ 4 മുതൽസാധാരണ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ നട അടയ്ക്കുന്നതു വരെയാണ് വിവാഹങ്ങൾ.  നാളെ പുലർച്ചെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഇതിന് ക്ഷേത്രം തന്ത്രിയുടെ അനുമതി ലഭിച്ചു. മറ്റു സമയങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള വിവാഹ സംഘങ്ങൾക്ക് പുലർച്ചെ 4 മുതലുള്ള സമയം ഉപയോഗപ്പെടുത്താം. 

ആദ്യം എത്തേണ്ടത് വധൂവരന്മാരും ബന്ധുക്കളും ആദ്യം എത്തേണ്ടത് മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്ത് പട്ടര് കുളത്തിനു സമീപം ദേവസ്വം തയാറാക്കിയ താൽക്കാലിക പന്തലിൽ. ഇവിടെ നിന്ന് ടോക്കൺ വാങ്ങി സംഘത്തിന് വിശ്രമിക്കാം. സമയക്രമം അനുസരിച്ച് ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് കയറ്റിയിരുത്തും. തുടർന്ന് കല്യാണ മണ്ഡപത്തിലേക്ക് ആനയിക്കും. 

ഒരു സംഘത്തിൽ 24 പേർ ഒരു വിവാഹ സംഘത്തിൽ വരനും വധുവും ബന്ധുക്കളും അടക്കം 20 പേരും 4 ഫൊട്ടോഗ്രഫർമാരും അടക്കം 24 പേരെ കല്യാണ മണ്ഡപത്തിൽ അനുവദിക്കും. താലികെട്ട് ചടങ്ങു കഴിഞ്ഞാൽ വിവാഹ സംഘം ദീപസ്തംഭത്തിനു മുന്നിൽ തൊഴുത് തെക്കേനട വഴി മടങ്ങണം. കിഴക്കേനടയിലേക്ക് കടക്കാൻ അനുവദിക്കില്ല. കിഴക്കേനട മുതൽ ദീപസ്തംഭം വഴി തെക്കേനടയിലേക്ക് വൺവേ സമ്പ്രദായമാകും. 

ക്യൂ വടക്കു ഭാഗത്ത്
ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തരെ നിർമാല്യം മുതൽ കിഴക്കേ ഗോപുരത്തിലൂടെ കൊടിമരത്തിനു സമീപത്തു കൂടി നേരെ നാലമ്പലത്തിൽ പ്രവേശിപ്പിച്ച് ദർശനം നൽകും. ക്യൂ കോംപ്ലക്സിനു വടക്കു ഭാഗത്ത്  ക്ഷേത്രക്കുളത്തിന് സമീപം വരി നിൽക്കണം. ഇവരെ ഭഗവതി അമ്പലത്തിനു സമീപത്തുള്ള ഗേറ്റിലൂടെ ക്യൂ കോംപ്ലക്സിൽ പ്രവേശിപ്പിക്കും.ദർശനം കഴിഞ്ഞാൽ പടിഞ്ഞാറെനട, തെക്കേനട  വാതിലുകളിലൂടെ പുറത്തു പോകണം.  ഭഗവതിക്കെട്ടിലൂടെ പുറത്തേക്ക് വിടില്ല. 

ദീപസ്തംഭത്തിനു സമീപം 
ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു സമീപം നിന്ന് തൊഴുന്നവർ ക്യൂ കോംപ്ലക്സിനു തെക്കുഭാഗത്തെ വരിയിലൂടെ എത്തി ദർശനം നടത്തി തെക്കേനട വഴി തിരിച്ചു പോകണം. കിഴക്കേ നടയിലും കല്യാണ മണ്ഡപങ്ങളുടെ സമീപവും പ്രവേശിപ്പിക്കില്ല. 

ശയനപ്രദക്ഷിണം ഉണ്ടാകില്ല
ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ നടത്താൻ അനുവദിക്കില്ല. 
പൂക്കളം ദീപസ്തംഭത്തിനു താഴെ
തിരക്കേറുമെന്നതിനാൽ നാളെ ചോതി നാളിലെ പൂക്കളത്തിന്റെ സ്ഥാനം മാറും. ദീപസ്തംഭത്തിന്റെ തെക്കുഭാഗത്തായി പൂക്കളം ഇടും. 

സുരക്ഷയ്ക്ക് കൂടുതൽ പൊലീസ്, സെക്യൂരിറ്റി
ഭക്തരെയും വിവാഹ സംഘങ്ങളെയും സഹായിക്കാനും സുരക്ഷ ഒരുക്കാനും കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയോഗിക്കും.

പാർക്കിങ്ങിന് ശ്രീകൃഷ്ണ ഹൈസ്കൂൾ
പാർക്കിങ്ങിനായി ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട് തുറക്കും. ബഹുനില പാർക്കിങ് കേന്ദ്രം, ആശുപത്രിക്കു സമീപത്തെ പാർക്കിങ് കേന്ദ്രം എന്നിവയും ഉപയോഗിക്കാം. നഗരസഭയിൽ വിവാഹ റജിസ്ട്രേഷന് ടോക്കൺ നൽകി പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

പൊലീസ് നിർദേശങ്ങൾതെറ്റായി പാർക്ക് ചെയ്താൽ റിക്കവറി വാൻ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യും.നാളെ ഒരു ദിവസം ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ ബൈക്ക്, ഓട്ടോറിക്ഷ അടക്കം എല്ലാ വാഹനങ്ങൾക്കും  വൺവേ. നാളെ കൊടുങ്ങല്ലൂർ, ചാവക്കാട് ഭാഗത്തു നിന്നുള്ള ബസുകൾ ആളെ ഇറക്കി പടിഞ്ഞാറെനട മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. കുന്നംകുളം ഭാഗത്തു നിന്നുള്ള ബസുകൾ മമ്മിയൂർ വഴി വന്ന് മുതുവട്ടൂർ വഴി മടങ്ങിപ്പോകണം.

English Summary:

Guruvayur Temple gears up for a record-breaking 354+ weddings in a single day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com