ADVERTISEMENT

തൃശൂർ ∙ ലാലൂരിൽ ജനവാസ മേഖലയിലെ വാടകവീട്ടിൽ നിന്നു 5500 ലീറ്ററിലേറെ സ്പിരിറ്റ് ശേഖരം പിടികൂടി. 2 വധക്കേസുകളടക്കം 40 ക്രിമിനൽ കേസുകളിൽ പ്രതിയായ വാടാനപ്പിള്ളി തയ്യിൽ മണികണ്ഠനെ (41) വെസ്റ്റ് പൊലീസ് പിടികൂടി. ഭാര്യയും മക്കളുമടക്കം താമസിച്ചിരുന്ന വീട്ടിലാണു മണികണ്ഠൻ സ്പിരിറ്റ് ഗോഡൗൺ പ്രവർത്തിപ്പിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. ഓണം സീസണിൽ വ്യാജമദ്യ വിൽപന സജീവമാകാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിഐജി തോംസൺ ജോസിന്റെ നിർദേശപ്രകാരം സിറ്റി, റൂറൽ പൊലീസ് മേഖലകളിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ചാലക്കുടിയിൽ ദേശീയപാതയിലൂടെ അതിവേഗം പാഞ്ഞ കാറിൽ നിന്നു സ്പിരിറ്റ് പിടികൂടിയിരുന്നു.  385 ലീറ്റർ സ്പിരിറ്റുമായി കോട്ടയം ഈരാറ്റുപേട്ട മുണ്ടക്കൽ സച്ചുവിനെയാണ് (32) ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. ലാലൂരിലെ ഗോഡൗണിനെക്കുറിച്ചു വിവരം ലഭിച്ചത് ഇയാളിൽ നിന്നാണ്. 

 വെസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീടു റെയ്ഡ് ചെയ്തപ്പോൾ 110 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് ശേഖരം കണ്ടെത്തി. 35, 40 ലീറ്റർ വീതമുള്ള കന്നാസുകളിലായിരുന്നു സ്പിരിറ്റ്. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലെ കള്ളുഷാപ്പുകളിൽ കള്ളിന്റെ വീര്യം കൂട്ടാനാണു സ്പിരിറ്റ് ഉപയോഗിച്ചിരുന്നത്. ലാലൂർ കാര്യാട്ടുകരയിൽ 6 മാസം മുൻപാണു മണികണ്ഠൻ വീടു വാടകയ്ക്കെടുക്കുന്നത്. 

വളം സൂക്ഷിപ്പു കേന്ദ്രമെന്നായിരുന്നു അയൽവാസികളോടു പറഞ്ഞത്. മുറികളിലും മറ്റുമായി അട്ടിയാക്കി സൂക്ഷിച്ച നിലയിലായിരുന്നു കന്നാസ്. വൻതോതിൽ തീപടരാൻ ശേഷിയുള്ള ദ്രാവകമാണെങ്കിലും വീട്ടുകാരടക്കം ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണു വീട്ടിൽ കഴിഞ്ഞിരുന്നത്. വീടിന്റെ മുന്നിൽ മണികണ്ഠൻ സ്വന്തം നിലയ്ക്കു പണം മുടക്കി ഷീറ്റ് കെട്ടി മറച്ചിരുന്നു. റോഡിലൂടെ പോകുന്നവരുടെ കാഴ്ച മറയ്ക്കാനായിരുന്നു ഇത്. വീട്ടിലേക്കു നിരന്തരം വാഹനങ്ങൾ വന്നുപോകുന്നതു നാട്ടുകാർ ശ്രദ്ധിച്ചിരുന്നുമില്ല. വിലയേറിയ 3 നായ്ക്കളെയും മണികണ്ഠൻ വീട്ടിൽ സുരക്ഷയ്ക്കായി പോറ്റിയിരുന്നു. ഉച്ചയോടെ ആരംഭിച്ച സ്പിരിറ്റിന്റെ കണക്കെടുപ്പ് രാത്രി 10 വരെ തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com