ADVERTISEMENT

പടമല ∙ നാട്ടിൽ ഏവർക്കും പ്രിയങ്കരനായ അജീഷിന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തു എത്തിയപ്പോൾ അതുവരെ അടക്കിപ്പിടിച്ച തേങ്ങലുകളെല്ലാം അലമുറകൾക്കു വഴിമാറി. ആ വീട്ടുമുറ്റത്തു കണ്ണീരിൽ കുതിരാത്ത ആരുമുണ്ടായിരുന്നില്ല. ചിരിക്കുന്ന മുഖവുമായി വീട്ടിൽ നിന്നിറങ്ങിയ പ്രിയപ്പെട്ടവന്റെ തണുത്തു മരവിച്ച ശരീരം കണ്ടപ്പോൾ ഭാര്യ ഷീബ ഏങ്ങലടിച്ചു കരഞ്ഞു. പ്രിയപ്പെട്ട പിതാവിന്റെ വിയോഗം ഉൾക്കൊള്ളാൻ മക്കളായ അൽനയും , അലനും ഇനിയുമായിട്ടില്ല.

മരണ വാർത്ത അറിഞ്ഞത് മുതൽ അജീഷിന്റെ വീട്ടിലേക്കു ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി രാത്രി 9.45 ഓടെയാണ് അജീഷിന്റെ മൃതദേഹം പടമലയിലെ വീട്ടിലെത്തിച്ചത്. അപ്പോഴും നൂറുകണക്കിന് ആളുകൾ വീട്ടിൽ തടിച്ചു കൂടിയിരുന്നു.

അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ മാനന്തവാടി നഗരമൊന്നാകെ നാട്ടുകാരുടെ പ്രതിഷേധത്തിൽ വിറച്ചു. രാവിലെ ഏഴരയോടെയാണു പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. അരമണിക്കൂർ കൊണ്ടു പ്രതിഷേധ കടലായി മാനന്തവാടി നഗരം മാറി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നഗരത്തിലേക്ക് ഒഴുകിയെത്തിയതോടെ ടൗണും പരിസരങ്ങളും പ്രതിഷേധക്കാരെ കൊണ്ടു നിറഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാതെ പൊലീസ് വലഞ്ഞു. രാവിലെ എട്ടോടെയാണ് അജീഷിനെ വനംവകുപ്പിന്റെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ജില്ലാ ആശുപത്രിക്കു മുന്നിലും നാട്ടുകാർ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ മൃതദേഹം മോർച്ചറിയിലേക്ക്

കുടുംബാംഗങ്ങൾക്കൊപ്പം അജീഷ്
കുടുംബാംഗങ്ങൾക്കൊപ്പം അജീഷ്

മാറ്റിയെങ്കിലും ബന്ധുക്കളും നാട്ടുകാരും ചേർന്നു രാവിലെ 11.30 ഓടെ മൃതദേഹം ചുമലിലേറ്റി ഗാന്ധി പാർക്കിലെത്തിച്ചു. ഇതിനിടെ നഗരത്തിലേക്കുള്ള മുഴുവൻ റോഡുകളും പ്രതിഷേധക്കാർ വളഞ്ഞു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിനു യാത്രക്കാർ നഗരത്തിൽ കുടുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com