ADVERTISEMENT

മുണ്ടക്കൈ ∙ മുഖം വരെ മലവെള്ളത്തിലെ ചെളിയിൽ മുങ്ങി ഇടയ്ക്കിടെ കൈകളുയർത്തി കരഞ്ഞുവിളിക്കുന്നൊരു മനുഷ്യരൂപം ഉരുൾപൊട്ടലിന്റെ ആദ്യദിവസം മുണ്ടക്കൈയിലെ സങ്കടക്കാഴ്ചകളിലൊന്നായിരുന്നു. പാലം ഒലിച്ചു പോയിരുന്നു. ചുറ്റും പാറക്കല്ലുകളും ചെളിയും മാത്രം. അടുത്തെത്താൻ ആർക്കും കഴിയുമായിരുന്നില്ല. ടിവി ചാനലുകൾക്കു പോലും അവ്യക്തമായ വിദൂരദൃശ്യം മാത്രമാണു പകർത്താനായത്. നിസ്സഹായനായ ആ മനുഷ്യജീവൻ അധികം വൈകാതെ ചെളിയിൽ പൂണ്ട് ഒടുങ്ങിപ്പോകുമെന്നു തന്നെയാണ് ദൂരെ നിന്നു കണ്ടവരെല്ലാം കരുതിയത്. 

പന്ത്രണ്ടു മണിക്കൂറോളം ചെളിയിൽ പുതഞ്ഞു കിടക്കുന്ന ആ യുവാവ് ദേഹമാസകലം പരുക്കേറ്റെങ്കിലും ജീവനോടെ ഇപ്പോൾ ആശുപത്രിയിലുണ്ട്–മുണ്ടക്കൈ സ്വദേശി അരുൺ. അരുണിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ബത്തേരി ഫയർ സ്റ്റേഷനിലെ നിബിൻ ദാസിനോടും സഹപ്രവർത്തകരോടും പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട് വീട്ടുകാർക്ക്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനിടെ ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് മുണ്ടക്കൈ യുപി സ്കൂളിനു സമീപം ഒരാൾ ചെളിയിൽ മുങ്ങിക്കിടക്കുന്ന വിവരം നിബിൻ ദാസും സംഘവും അറിഞ്ഞത്. പുഴ കനത്തൊഴുകുകയാണ്. ചെളിയിൽ മുങ്ങിയ ഒരാൾ വെള്ളത്തിന്റെ നടുവിൽ നിന്നു കൈ ഉയർത്തിക്കാണിക്കുന്നു. പുഴ മുറിച്ച് അയാളുടെ ഭാഗത്തേക്കു പോകാൻ സംവിധാനങ്ങളൊന്നുമില്ല. പോയാൽ എല്ലാവരും മുങ്ങുമെന്നു പലരും പറഞ്ഞു.

മരംമുറിച്ചിട്ട് കടക്കാൻ ശ്രമിച്ചെങ്കിലും അതും ഒലിച്ചുപോയി. ഏണി എത്തിച്ച് ഫയർഫോഴ്സ് സംഘം അരുണിന്റെ അടുത്തേക്കു നടന്നു.   20 മീറ്റർ ‌വരെ അടുത്തെത്തിയെങ്കിലും ഒഴുക്കു ശക്തമായിരുന്നു. നെഞ്ചത്ത് കയർ കെട്ടി കൈകളിൽ വടികുത്തിപ്പിടിച്ച് അരുണിന്റെ അടുത്തേക്കു പോകുകയായിരുന്നു നിബിൻ ദാസ്. കാൽ ചെളിയിൽ പുതഞ്ഞാൽ നീന്താൻ പോലും കഴിയില്ല. പുഴയിൽ ഒഴുകിയെത്തുന്ന വസ്തുക്കൾ നിബിന്റെ ശരീരത്തിലും മുറിവുകളുണ്ടാക്കി. എല്ലാവരും ഒരു മനസ്സോടെ നിന്നാണു പ്രവർത്തിച്ചത്.  ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് അരുണിനെ തിരികെയെത്തിക്കാനും ഏറെ സാഹസപ്പെടേണ്ടി വന്നു. പുലർച്ചെ ഒന്നേമുക്കാലോടെയുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിയ അരുണിനെ ഉച്ചയോടെയാണ് രക്ഷപ്പെടുത്താനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com