ADVERTISEMENT

കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്നു ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലെ അധ്യയനം ഇന്നു മുതൽ പുനരാരംഭിക്കും. 27 ദിവസങ്ങൾക്കു ശേഷമാണു ഇവിടങ്ങളിൽ അധ്യയനം പുനരാരംഭിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ജൂലൈ 30 മുതൽ നൂറുകണക്കിനു കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു.

താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർച്ചിച്ചതിനെ തുടർന്നാണു സ്‌കൂളുകളിൽ അധ്യയനം പുനരാരംഭിക്കുന്നത്. സ്കൂളുകളിൽ ശനിയാഴ്ച ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. സന്നദ്ധ പ്രവർത്തകർ, സ്കൂൾ അധികൃതർ, ഹരിതകർമസേന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. 5 മുതൽ പ്ലസ്ടു വരെ 1882 വിദ്യാർഥികളാണ് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, യുപി സ്കൂൾ എന്നിവിടങ്ങളിലായി അധ്യയനം നടത്തുന്നത്. 

അതേസമയം, ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല, വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം സെപ്റ്റംബർ 2 മുതൽ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലുംമുണ്ടക്കൈ ഗവ. എൽപി സ്‌കൂളിന്റെ പ്രവർത്തനം മേപ്പാടി പഞ്ചായത്ത് എപിജെ ഹാളിലും തുടങ്ങും.

അന്നു പ്രവേശനോത്സവവും നടക്കും. ചൂരൽമലയിൽ നിന്നു സ്‌കൂളിലേക്കു കുട്ടികളെ കൊണ്ടു വരുന്നതിനു 3 കെഎസ്ആർടിസി ബസുകൾ 'സ്റ്റുഡന്റ്സ് ഒൺലി' സർവീസുകൾ നടത്തും.മറ്റു സ്ഥലങ്ങളിൽ നിന്നു കുട്ടികൾക്ക് വരുന്നതിന് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കും.

തിരച്ചിൽ തുടരുമെന്ന്  മന്ത്രി എ.കെ.ശശീന്ദ്രൻ
കൽപറ്റ ∙ കാലാവസ്ഥ അനുകൂലമായതിനാൽ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയിൽ തിരച്ചിൽ തുടരുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ദുരന്ത ബാധിതർ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചിൽ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂർണമായും തീരുന്നതു വരെ തിരച്ചിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിനു പഠനം നടത്താനെത്തിയ വിദഗ്ധ സംഘത്തോടൊപ്പം മന്ത്രി എ.കെ.ശശീന്ദ്രനും ദുരന്തമേഖലകൾ സന്ദർശിച്ചു. വിവിധ മേഖലകളിലായി സംഘം നടത്തുന്ന പഠന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടു വിലയിരുത്തി.

ദുരന്തബാധിതർക്ക് സേവനമേകാൻ വെബ്സൈറ്റ് 
കൽപറ്റ ∙ ദുരന്തബാധിതർക്ക് അർഹമായ സേവനങ്ങൾ ലഭ്യമാക്കാൻ വെബ്സൈറ്റ് രൂപകൽപന ചെയ്തതായി വിസിൽ ബ്ലോവേഴ്സ് ഫോറം ഭാരവാഹികളായ അഡ്വ. എം.ജി.ശ്രീകുമാർ, വന്ദന ഷാജു എന്നിവർ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ സന്നദ്ധരാകുന്നവർക്ക് അവരവരുടെ വെബ്സൈറ്റുകളിൽ നിന്നു ഉപയോഗിക്കാവുന്ന വിധത്തിലാണ് വെബ്സൈറ്റിന്റെ രൂപകൽപന. കോഴിക്കോട് എൻഐടിയിലെ കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്. താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് 'വൈബ് ആപ്' എന്ന രീതിയിൽ വികസിപ്പിച്ച് നൽകുമെന്നും ഇവർ പറഞ്ഞു. വിവരങ്ങൾക്ക് ganeshgbm@redffmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് പിഴ: നടപടി പിൻവലിക്കണം
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എത്തിയ വാഹനങ്ങൾക്ക് പിഴയിട്ട മോട്ടർ വാഹന വകുപ്പിന്റെ നടപടി പിൻവലിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ദുരന്തമുണ്ടായ സമയം മുതൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്നദ്ധപ്രവർത്തകർ ദുരന്ത ഭൂമിയിലെത്തിയത് വാഹനങ്ങളിലാണ്.

യാത്രക്കാരുടെ എണ്ണം പോലും നോക്കാതെയാണ് ഡ്രൈവർമാർ രക്ഷാപ്രവർത്തകരെ ദുരന്ത ഭൂമിയിലേക്ക് എത്തിച്ചത്. ഔദ്യോഗികമായി രക്ഷാപ്രവർത്തനത്തിനു ഭാഗമായി എത്തിയവരും പ്രാദേശികമായി എത്തിയ വാഹനങ്ങളാണ് ഉപയോഗിച്ചത്.  പല വാഹനങ്ങൾക്കും വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനങ്ങളെ എഐ ക്യാമറകൾ പരിശോധിച്ചു പിഴ ഈടാക്കുന്നതിൽ നിന്നു ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

6 ശരീര ഭാഗങ്ങളിൽ ‌ 5 എണ്ണം മനുഷ്യരുടേത്
കൽപറ്റ ∙   25 നു നടത്തിയ പ്രത്യേക തിരച്ചിലിൽ കണ്ടെത്തിയ 6 ശരീരഭാഗങ്ങളിൽ 5 എണ്ണം മനുഷ്യരുടേതാ ണെന്നു ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇവ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീര ഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. 55 മൃതദേഹങ്ങളും 203 ശരീര ഭാഗങ്ങളും സർക്കാർ മാർഗനിർദേശ പ്രകാരം എച്ച്എംഎൽ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ 30 പേരെ കൂടി തിരിച്ചറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com