ഗ്രേസ് മാർക്ക്: ഒന്നിലേറെ വിഭാഗങ്ങളിൽ കിട്ടില്ല, ഏറ്റവും ഉയർന്ന സാധ്യതയുള്ള ഇനം മാത്രം പരിഗണിക്കും
![gracemark-01 Representative Image. Photo Credit : Olga-Danylenko/Shutterstock](https://img-mm.manoramaonline.com/content/dam/mm/mo/education/education-news/images/2023/4/21/gracemark-01.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിദ്യാർഥിക്കു വിവിധ വിഭാഗങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിലും ഏറ്റവും ഉയർന്ന ഗ്രേസ് മാർക്കിനു സാധ്യതയുള്ള ഇനം മാത്രമാകും പരിഗണിക്കുക. പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
മുൻപ് ഗ്രേസ് മാർക്ക് സഹായത്തോടെ 100% മാർക്കും നേടാമായിരുന്നു. ഇതു പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിലടക്കം യഥാർഥ മെറിറ്റിനെ അട്ടിമറിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്.
Read Also : പിന്നാക്ക വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി
ഇനി ഓരോ വിഭാഗത്തിലും അനുവദിക്കുന്ന ഗ്രേസ് മാർക്ക് ഇങ്ങനെ:
∙ കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾ, ശാസ്ത്ര സെമിനാർ, സി.വി.രാമൻ ഉപന്യാസ മത്സരം, ശാസ്ത്ര പ്രോജക്ട്, ശ്രീനിവാസ രാമാനുജൻ സ്മാരക ഗണിത ശാസ്ത്ര പ്രബന്ധ അവതരണം, പത്ര വായന മത്സരം, സാമൂഹിക ശാസ്ത്ര ടാലന്റ് സേർച് പരീക്ഷ, സ്പെഷൽ സ്കൂൾ കലോത്സവം എന്നിവയിൽ സംസ്ഥാനതല മത്സര വിജയികൾ: എ ഗ്രേഡ് – 20 മാർക്ക്, ബി ഗ്രേഡ് – 15, സി ഗ്രേഡ് – 10, ഒന്നാം സ്ഥാനം – 20, രണ്ടാം സ്ഥാനം – 17, മൂന്നാം സ്ഥാനം – 14
∙ കായിക മത്സരങ്ങൾ: രാജ്യാന്തര മേളകളിലെ പങ്കാളിത്തം – 30, ദേശീയതല മെഡൽ – 25, സംസ്ഥാനതല ഒന്നാം സ്ഥാനം – 20, രണ്ടാം സ്ഥാനം – 17, മൂന്നാം സ്ഥാനം – 14, പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സ്പോർട്സ് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന അത്‌ലറ്റിക്സ്, ഗെയിംസ്, നീന്തൽ മത്സരങ്ങളിൽ നാലാം സ്ഥാനം വരെ – 7
∙ ജൂനിയർ റെഡ്ക്രോസ് – 10
∙ സ്കൗട്ട് ആൻഡ് ഗൈഡ്സ്: 80% ഹാജർ– 18, രാജ്യപുരസ്കാർ, മുഖ്യമന്ത്രിയുടെ ഷീൽഡ്– 20, രാഷ്ട്രപതിയുടെ അവാർഡ്– 25
∙ എസ്പിസി – 20
∙ എൻസിസി: 75% ഹാജർ – 20, കോർപറൽ മുതലുള്ള റാങ്ക് നേടിയവർ, എ, ബി, സി സർട്ടിഫിക്കറ്റുള്ളവർ, വിവിധ ക്യാംപുകളിൽ പങ്കെടുത്തവർ – 25
∙ എൻഎസ്എസ്: സർട്ടിഫിക്കറ്റ് നേടിയ വൊളന്റിയർമാർ – 20, ദേശീയ ക്യാംപിലും റിപ്പബ്ലിക് ദിന ക്യാംപിലും പങ്കെടുത്തവർ – 25
∙ സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് (ആദ്യ 3 സ്ഥാനക്കാർ) – 15
∙ ദക്ഷിണേന്ത്യൻ ശാസ്ത്ര മേള (ആദ്യ 3 സ്ഥാനക്കാർ) – 22
∙ ദേശീയ ബാലശാസ്ത്ര കോൺഗ്രസ് (ആദ്യ 3 സ്ഥാനക്കാർ) – 25
∙ ജവാഹർലാൽ നെഹ്റു ദേശീയ ശാസ്ത്ര മേള – 25
∙ ലിറ്റിൽ കൈറ്റ്സ് – 15
![grace-mark grace-mark](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
∙ സർഗോത്സവം: എ ഗ്രേഡ് – 13, ബി ഗ്രേഡ് – 10
∙ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ ക്വിസ് മത്സരം: ഒന്നാം സ്ഥാനം – 5, രണ്ടാം സ്ഥാനം – 3
∙ ബാലശ്രീ അവാർഡ് – 15
8, 9 ക്ലാസിലെ നേട്ടവും പരിഗണിക്കും
എട്ടാം ക്ലാസിലോ ഒൻപതാം ക്ലാസിലോ പഠിക്കുമ്പോൾ സ്കൂൾ മേളകളിൽ സംസ്ഥാനതലത്തിൽ നേടിയ വിജയം ഗ്രേസ് മാർക്കിനു പരിഗണിക്കും. എന്നാൽ ഈ വിദ്യാർഥി പത്താം ക്ലാസിൽ പഠിക്കുമ്പോൾ അതേ ഇനത്തിൽ റവന്യു ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിയിരിക്കണം; സംസ്ഥാനതലത്തിൽ പങ്കെടുക്കണമെന്നില്ല. കായിക മേളകളിൽ ഇതേ രീതിയിൽ 8, 9 ക്ലാസുകളിലെ നേട്ടങ്ങൾ ഗ്രേസ് മാർക്കായി പരിഗണിക്കണമെങ്കിൽ പത്താം ക്ലാസിൽ കുറഞ്ഞത് ജില്ലാതല മത്സരത്തിലെങ്കിലും പങ്കെടുത്തിരിക്കണം.
Content Summary : SSLC Plus Two Gracemark Guidelines