ആര്യൻ കുടിയേറ്റം വേണ്ട: 12–ാം ക്ലാസ് ചരിത്ര പാഠഭാഗങ്ങളിൽ മാറ്റം
Mail This Article
ന്യൂഡൽഹി : ഹാരപ്പൻ സംസ്കാരത്തിന്റെ ഉത്ഭവത്തെയും പതനത്തെയും കുറിച്ചുള്ള 12–ാം ക്ലാസ് ചരിത്ര പാഠഭാഗങ്ങളിൽ മാറ്റം വരുത്താൻ എൻസിഇആർടി തീരുമാനിച്ചു. ഹരിയാനയിലെ രാഖിഗഡിയിൽ സമീപകാലത്തു നടന്ന പര്യവേഷണങ്ങളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണു പാഠഭാഗങ്ങളും പരിഷ്കരിക്കുന്നത്. ഹാരപ്പൻ നാഗരികതാ പ്രദേശമായ രാഖിഗഡിയിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ ഡിഎൻഎ പഠനങ്ങൾ ആര്യൻ കുടിയേറ്റം തള്ളിക്കളഞ്ഞിരുന്നു.
12–ാം ക്ലാസിലെ ഹാരപ്പൻ സംസ്കാരത്തിന്റെ ആരംഭവും പതനവുമെന്ന പാഠത്തിൽ ഈ മാറ്റങ്ങൾ വരുത്താനാണ് എൻസിഇആർടി തീരുമാനം. രാഖിഗഡിയിലെ പഠനങ്ങളെക്കുറിച്ചുള്ള 3 പുതിയ ഖണ്ഡികകൾ ഉൾപ്പെടുത്തിയ അധികൃതർ ആര്യൻമാരുടെ കുടിയേറ്റം പരാമർശിക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
7, 8, 10, 11 ക്ലാസുകളിലെ ചരിത്ര, സോഷ്യോളജി പുസ്തകങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ആറാം ക്ലാസ് ചരിത്ര പുസ്തകത്തിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ചും ബിർസ മുണ്ടയുടെ പ്രതിരോധത്തെ ക്കുറിച്ചുമുള്ള ഭാഗത്തിൽ മിഷനറിമാരും ഹിന്ദു ഭൂപ്രമാണിമാരും എന്ന പരാമർശത്തിലെ ഹിന്ദു എന്ന വാക്ക് ഒഴിവാക്കി. 12–ാം ക്ലാസ് സോഷ്യോളജിയിലെ ഇന്ത്യൻ സൊസൈറ്റി പാഠപുസ്തകത്തിലെ വർഗീയ ലഹളയുമായി ബന്ധപ്പെട്ട ചിത്രം നീക്കംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മാറ്റങ്ങളെല്ലാം പുതിയ അധ്യയന വർഷത്തിൽ പ്രാബല്യത്തിൽ വരുമെന്നാണു വിവരം.