ADVERTISEMENT

പാലക്കാട് ∙ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓണാവധിക്കു മുൻപുള്ള പാദവാർഷിക പരീക്ഷ 4ന് ആരംഭിക്കാനിരിക്കെ ചോദ്യപ്പേപ്പർ സംബന്ധിച്ച ആശങ്ക തുടരുന്നു. അധ്യാപകർ സ്വന്തമായി തയാറാക്കിയ ചോദ്യക്കടലാസ് മാത്രമേ പരീക്ഷയ്ക്ക് ഉപയോഗിക്കാവൂ എന്നു കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ 31ന് ഉത്തരവിറക്കിയതോടെ അധ്യാപകർ പ്രയാസത്തിലായി. കഴിഞ്ഞവർഷം മുതലാണ് അധ്യാപകർ തയാറാക്കിയ ചോദ്യപ്പേപ്പർ എന്ന നിബന്ധന കൊണ്ടുവന്നത്. അധ്യാപകരുടെ കൂട്ടായ്മയിലും സംഘടനകൾ മുഖേനയുമൊക്കെ അന്നു ചോദ്യപ്പേപ്പർ തയാറാക്കിയതിനാൽ വലിയ പ്രയാസമുണ്ടായില്ല. ഈ രീതി പറ്റില്ലെന്ന് കഴിഞ്ഞതവണ തന്നെ നിർദേശമുണ്ടായിരുന്നെങ്കിലും കർശനമായിരുന്നില്ല. ഇത്തവണ കർശന നിർദേശം ലഭിച്ചതോടെ ഇതു സംബന്ധിച്ച ആശയക്കുഴപ്പം വർധിച്ചു. ചോദ്യം തയാറാക്കാൻ അധ്യാപകർ സന്നദ്ധമാണെങ്കിലും ഇതു സംബന്ധിച്ച സാങ്കേതിക പരിജ്ഞാനം പലർക്കും ഇല്ലാത്തതാണു തിരിച്ചടി. ഡിടിപി, പ്രിന്റിങ് പോലുള്ള ജോലികൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കേണ്ടി വരുന്നതും ഇതിനുള്ള ഭീമമായ ചെലവും പ്രതിസന്ധിയാണ്. പ്രിന്റിങ്ങിന് ചാർജായി വിദ്യാർഥികളിൽ നിന്ന് 40 മുതൽ 100 രൂപ വരെ ഈടാക്കേണ്ടി വന്നേക്കാമെന്ന് അധ്യാപകർ പറയുന്നു. ചോദ്യപ്പേപ്പറിന്റെ രഹസ്യ സ്വഭാവം നഷ്ടമാകാനുള്ള സാധ്യതയും ഏറെയാണ്. പഠിപ്പിച്ച അധ്യാപകർ തന്നെ ചോദ്യങ്ങൾ തയാറാക്കിയാൽ പാദവാർഷിക പരീക്ഷയുടെ പ്രാധാന്യത്തോടെ നടത്താൻ കഴിയില്ലെന്നും ക്ലാസ് പരീക്ഷയായി മാറുമെന്നും പറയുന്നു. എന്നാൽ അധ്യാപക സംഘടനകളുടെയോ ഏജൻസികളുടെയോ ചോദ്യപ്പേപ്പർ ഉപയോഗിച്ചാൽ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ മത്സര പരീക്ഷകൾ ഉൾപ്പെടെ എഴുതേണ്ട ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നിലവാരം കുറയ്ക്കുന്ന നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

English Summary:

Kerala Higher Secondary Exams: Teacher-Made Question Paper Rule Sparks Outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com