മുംബൈയിൽ അതിശക്തമായ മഴ, ഓറഞ്ച് അലർട്ട്; ‘അംബാനി കല്ല്യാണം’ മുങ്ങുമോ?
Mail This Article
കാലവർഷം ശക്തിപ്രാപിച്ചതിനുപിന്നാലെ മുംബൈയിൽ അതിശക്തമായ മഴ. നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊങ്കൺ മേഖലയിലുള്ള താനെ, പാൽഗർ, റായ്ഗഡ്, സിന്ധുദർഗ് എന്നീ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 3, 4 ദിവസങ്ങളിൽ കർണാടക, കൊങ്കൺ, ഗോവ, മഹാരാഷ്ട്ര തീരദേശ മേഖലയിൽ മഴ സജീവമാകാനാണ് സാധ്യത.
എപിഎംസി മാർക്കറ്റ്, ടർബെ മാഫ്‌കോ, കിംങ്സ് സർക്കിൾ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മുംബൈ തീരത്ത് 3.87 മീറ്റർവരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടയ്ക്ക്, റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം പ്രമാണിച്ച് നഗരത്തിൽ വാഹനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമാകുന്നതിനാൽ മുംബൈയിലെ ജനങ്ങളെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
ഇന്നു നടക്കുന്ന വിവാഹത്തിനു ഒട്ടേറെ വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഈ വിമാനങ്ങളേയും ബാധിച്ചേക്കാം.
അതിഥികളുമായി നൂറിലധികം വിമാനങ്ങളാണ് മുംബൈയിലേക്ക് എത്താനിരിക്കുന്നത്. ഡബ്ല്യുഡബ്ല്യുഡബ്ല്യു താരം ജോണ്‍സീന, മോഡലും അമേരിക്കൻ ടെലിവിഷൻ താരവുമായ കിം കർദാഷിയാനും സഹോദരി ഖോലെയും കല്ല്യാണം കൂടാൻ മുംബൈയിൽ എത്തിയിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളും വ്യവസായ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തിയിട്ടുണ്ട്വിവാഹ ആഘോഷങ്ങൾ നടക്കുന്ന ബാന്ദ്രയിലെ കുർള കോംപ്ലക്‌സിനു സമീപത്ത് മുംബൈ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. വിവാഹ അതിഥികൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി വിവാഹ വേദിക്ക് സമീപമുള്ള എല്ലാ റോഡുകളും നാല് ദിവസത്തേക്ക് അടച്ചിടും. യാത്രക്കാർക്കുള്ള ബദൽ റൂട്ടുകൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.